തിരുവനന്തപുരം\കോഴിക്കോട്: മക്കളുടെ സ്കൂൾകാര്യങ്ങൾ നോക്കാനും പി.ടി.എ. യോഗങ്ങളിൽ പങ്കെടുക്കാനും പോലീസുകാർക്ക് ഇനി ബുദ്ധിമുട്ടേണ്ടിവരില്ല. ജോലിഭാരത്താൽ ഇതിനു കഴിയുന്നില്ലെന്ന പോലീസുകാരുടെ പരാതിക്കു പരിഹാരമായി സംസ്ഥാന പോലീസ് മേധാവി. ഇത്തരം കാര്യങ്ങൾക്കായി അവധി ആവശ്യപ്പെടുന്ന പോലീസുകാർക്ക് അടിയന്തരഘട്ടങ്ങളിലല്ലാതെ അതു നിഷേധിക്കരുതെന്നാണ് ലോക്നാഥ് ബെഹ്റ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഇത്തരം സന്ദർഭങ്ങളിൽ പോലീസുകാർക്ക് അവധി അനുവദിക്കാൻ കൺട്രോളിങ് ഓഫീസർമാർ ശ്രദ്ധിക്കണമെന്ന് ഉത്തരവിൽ പറയുന്നു. എന്നാൽ, ക്രമസമാധാനപ്രശ്നങ്ങളിൽ ഏറ്റവും ആവശ്യമുള്ള ഘട്ടത്തിലോ വി.വി.ഐ.പി. സന്ദർശനസമയത്തോ ഇത് നിയന്ത്രണങ്ങൾക്കു വിധേയമായിരിക്കും. മക്കളുടെ പഠനപുരോഗതി അധ്യാപകരുമായി ചർച്ചചെയ്യുന്നതും പരിഹാരം കാണുന്നതും പോലീസുകാരുടെ മാനസികസമ്മർദം കുറയ്ക്കാൻ ഗുണകരമാണെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. പോലീസുകാരിലെ മാനസികസമ്മർദങ്ങൾ ചർച്ചയാവുകയും അത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചചെയ്യപ്പെട്ടത്. മകനെ പഠിപ്പിക്കുന്ന അധ്യാപകന്റെ പേരുവരെ അറിയില്ലെന്നും ഒരു പി.ടി.എ. യോഗത്തിനുപോലും പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും പറഞ്ഞുള്ള 'മകനേ മാപ്പ്' എന്ന ഒരു സി.ഐ.യുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധനേടിയിരുന്നു. പോലീസുകാരുടെ മാനസികസമ്മർദം കുറയ്ക്കാൻ കൗൺസലിങ് സെന്ററുകൾ ആരംഭിക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് പുതിയ ഉത്തരവ്. പോലീസുകാർക്ക് വിവാഹവാർഷികത്തിനും ജന്മദിനത്തിനും അവധി നൽകണമെന്ന ഉത്തരവും നേരത്തെ ഡി.ജി.പി. പുറപ്പെടുവിച്ചിരുന്നു. Content Highlights:Holiday for police officials for attending PTA meeting
from mathrubhumi.latestnews.rssfeed https://ift.tt/35098eJ
via
IFTTT
No comments:
Post a Comment