ആലപ്പുഴ: കേരളത്തിലെ കാലവർഷമേഘങ്ങളുടെ അടിസ്ഥാനഘടനയിൽ വ്യത്യാസം സംഭവിച്ചതായി പഠനം. ഇക്കുറി കാലവർഷത്തിൽ പതിവില്ലാതെ ഇടിമിന്നലുണ്ടാകുന്നതിന് കാരണവും ഇതാണെന്നാണ് വിലയിരുത്തൽ. ഇടിമിന്നലിനു കാരണമാകുന്ന കൂമ്പാരമേഘങ്ങളുടെ സാന്നിധ്യം ഈ കാലവർഷക്കാലത്ത് കേരളത്തിനുമുകളിൽ കണ്ടെത്തിയിരുന്നു. ഓഗസ്റ്റ് ഏഴുമുതൽ 11 വരെ കേരളത്തിനു മുകളിലുണ്ടായിരുന്ന ഇത്തരം മേഘങ്ങളുടെ മുകൾഭാഗം മൈനസ് 73 ഡിഗ്രി സെൽഷ്യസ് വരെ തണുത്തിരുന്നതായാണ് ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്. 10 മുതൽ 14 വരെ കിലോമീറ്റർ ഉയരമുള്ള ഈ മേഘങ്ങളിൽ ഉയർന്ന അളവിൽ ഐസ് കണങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മേഘത്തിൽ ഐസ് കണങ്ങൾ രൂപപ്പെടുന്നതാണ് ഇടിമിന്നലിനു കാരണമാകുന്നതെന്ന് ഇതുസംബന്ധിച്ച് ഗവേഷണം നടത്തുന്ന കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാല അന്തരീക്ഷ പഠനവിഭാഗം ശാസ്ത്രജ്ഞൻ ഡോ. എസ്. അഭിലാഷ് പറഞ്ഞു. മേഘങ്ങളുടെ ഉയരം അഞ്ചുകിലോമീറ്ററിന് മുകളിലാകുമ്പോഴാണ് ഐസ് കണങ്ങൾ രൂപംകൊള്ളുന്നത്. സാധാരണ കാലവർഷക്കാലത്ത് പശ്ചിമഘട്ടത്തിന് പടിഞ്ഞാറ് ഉയരം കുറഞ്ഞ മേഘങ്ങളാണ് രൂപപ്പെടാറുള്ളത്. ഇത്തവണയുണ്ടായ കൂറ്റൻ മേഘങ്ങൾ 14 കിലോമീറ്റർവരെ ഉയർന്നുനിൽക്കുന്നവയായിരുന്നു. അവ ആ പ്രദേശത്ത് ‘തലയ്ക്കുമുകളിലുള്ള ജലസംഭരണി’യായിമാറി. ഇതിൽനിന്ന് കുറഞ്ഞസമയത്തിനുള്ളിൽ കൂടിയ അളവിൽ മഴ (അതിതീവ്ര മഴ) പെയ്തു. ഇത്തരം കൂമ്പാരമേഘങ്ങളാണ് വടക്കൻ കേരളത്തിൽ പ്രളയത്തിനു കാരണമായത്. ഓഗസ്റ്റ് ഏഴുമുതൽ 11 വരെ വടക്കൻ കേരളത്തിൽ പലയിടത്തും 600 മില്ലീമീറ്ററിൽ കൂടുതൽ മഴപെയ്തു. ഈ പ്രദേശങ്ങളിലെല്ലാം കൂമ്പാരമേഘങ്ങളുടെ ഉയരം വളരെ കൂടുതലും ഐസിന്റെ അളവ് ഉയർന്നതോതിലുമായിരുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഉയർന്ന അന്തരീക്ഷ താപനിലയും തീവ്രമഴയ്ക്കും ഇടയാക്കുന്നു. ഇടിമിന്നലിനും ആലിപ്പഴം വീഴ്ചയ്ക്കും കാരണമാകുന്ന കൂറ്റൻ മേഘങ്ങൾ രൂപംകൊള്ളാനും അന്തരീക്ഷ താപവർധനയ്ക്ക് പങ്കുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.കേരളത്തിലുണ്ടായത് അസാധാരണ പ്രതിഭാസങ്ങൾഈ കാലവർഷക്കാലത്ത് അസാധാരണ പ്രതിഭാസങ്ങളാണ് കേരളത്തിലുണ്ടായത്. കരയിലുണ്ടാകുന്ന ടൊർണാഡോ (ചുഴലിക്കാറ്റ്) പോലുള്ള പ്രതിഭാസം കായലിലും കാണപ്പെട്ടു. വാട്ടർ സ്പൗട്ട് (നീർച്ചുഴി സ്തംഭം) എന്നറിയപ്പെടുന്ന ഇവ എറണാകുളത്തും ചാലക്കുടിയിലും ഉണ്ടായി. ഇടിമിന്നലുണ്ടായ ചില പ്രദേശങ്ങളിൽ മിന്നൽ ചുഴലിയും രൂപപ്പെട്ടു. -ഡോ. എസ്. അഭിലാഷ്, അന്തരീക്ഷ പഠനവിഭാഗം ശാസ്ത്രജ്ഞൻ, കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലഅന്തരീക്ഷത്തിൽ അസ്വാഭാവികമായ മാറ്റങ്ങൾകേരളത്തിന്റെ അന്തരീക്ഷത്തിൽ അസ്വാഭാവികമായ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കാലാവസ്ഥ അതിതീഷ്ണ സ്വഭാവത്തിലേക്കും കാലവർഷത്തിന് രൗദ്രഭാവവും കൈവന്നിരിക്കുകയാണ്. മൺസൂണിൽ വർഷാവർഷങ്ങളിലുള്ള ചാഞ്ചാട്ടവും പ്രകടമാണ്-ഡോ. ഗോപകുമാർ ചോലയിൽ, കാലാവസ്ഥാ ഗവേഷകൻ
from mathrubhumi.latestnews.rssfeed https://ift.tt/2IbQpmD
via
IFTTT
No comments:
Post a Comment