തേഞ്ഞിപ്പലം: ഗവേഷണപ്രബന്ധം സ്വീകരിക്കാതെ അവസാന നിമിഷംവരെ വകുപ്പ്മേധാവി തടഞ്ഞു വെച്ചതായി കാണിച്ച് ദളിത് വിദ്യാർഥിനിയുടെ പരാതി. കാലിക്കറ്റ് സർവകലാശാലാ മലയാളവിഭാഗത്തിലെ ഗവേഷണ വിദ്യാർഥിനി പി. സിന്ധുവാണ് വകുപ്പ്മേധാവി ഡോ. എൽ. തോമസ്കുട്ടിക്കെതിരേ വൈസ് ചാൻസലർക്കും ഗവേഷണ ഡയറക്ടർക്കും പരാതിനൽകിയത്. ഗൈഡ് അനുമതി നൽകിയ പ്രബന്ധം സ്വീകരിച്ച് ഗവേഷണ ഡയറക്ടറേറ്റിലേക്കയയ്ക്കാതെ തീയതിയിലെ സാങ്കേതികതയിൽ ഫയൽ വൈകിപ്പിച്ചെന്നാണ് ആക്ഷേപം. കഴിഞ്ഞമാസം 30-ന് പ്രബന്ധം സമർപ്പിച്ചിരുന്നു. ആറിന് ഗവേഷണ കാലാവധി തീരാനിരിക്കെ അന്ന് ഉച്ചകഴിഞ്ഞിട്ടും ഫയൽ ഒപ്പിടാതെ വൈകിപ്പിച്ചു. നിയമപരമായ പരിശോധനയ്ക്ക് സമയംവേണമെന്നാണ് കാരണംപറഞ്ഞത്. ഗവേഷക വിദ്യാർഥി സംഘടനയായ എ.കെ.ആർ.എസ്.എ.ക്ക് പരാതി നൽകിയപ്പോൾ മാത്രമാണ് പ്രബന്ധം സ്വീകരിച്ചതെന്നും വിദ്യാർഥിനി പറയുന്നു. 2011-ലാണ് യു.ജി.സിയുടെ ഗവേഷണ ഫെലോഷിപ്പ് സഹിതമാണ് സിന്ധു പി.എച്ച്.ഡി. പ്രവേശനംനേടിയത്. ഡോ. എൽ. തോമസ്കുട്ടി മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പരാതിപ്പെട്ട് മറ്റൊരു ഗൈഡിന് കീഴിലേക്ക് ഗവേഷണം മാറ്റിയയാളാണ് സിന്ധുവിന്റെ ഭർത്താവ്. ഒരു ദളിത് വിദ്യാർഥിനിയായതിനാൽമാത്രം തന്നെ വ്യാജരേഖാ സംശയത്തിന്റെ നിഴലിൽ നിർത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്ന് കാണിച്ച് സിന്ധു ഫേസ്ബുക്കിലിട്ട കുറിപ്പ് ഇതിനിടെ വൈറലാവുകയും ചെയ്തു. പട്ടികജാതി കമ്മിഷനും സർവകലാശാലയുടെ ആഭ്യന്തര പ്രശ്നപരിഹാരസമിതിക്കും പരാതി നൽകാനിരിക്കുകയാണ് വിദ്യാർഥിനി. അതേസമയം ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് ഡോ. തോമസ്കുട്ടി പ്രതികരിച്ചു. തീയതിയിലെ സാങ്കേതിക പ്പിഴവ് ചൂണ്ടിക്കാട്ടുകയും വിദ്യാർഥിനി തിരുത്തിയപ്പോൾ തന്നെ ഒപ്പിട്ട് അയയ്ക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. content highlights: calicut university, Malayalamdepartment, PHd
from mathrubhumi.latestnews.rssfeed https://ift.tt/34zx5tb
via
IFTTT
No comments:
Post a Comment