യുണൈറ്റഡ് നേഷൻസ്: പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്റ്റംബർ 27-ന് യു.എൻ. പൊതുസഭയെ അഭിസംബോധന ചെയ്യും. ഉഭയകക്ഷി ചർച്ചകൾ, പൊതുസമ്മേളനങ്ങൾ തുടങ്ങി ഒരാഴ്ചയോളംനീളുന്ന തിരക്കേറിയ പരിപാടികളാണ് ന്യൂയോർക്കിൽ മോദിയെ കാത്തിരിക്കുന്നത്. സെപ്റ്റംബർ 24മുതൽ 30വരെയാണ് പൊതുസഭ ചേരുന്നത്. കാലാവസ്ഥാ ഉച്ചകോടിക്കും സുസ്ഥിരവികസനവുമായി ബന്ധപ്പെട്ട പ്രത്യേക സെഷനുമാണ് ഇത്തവണ കൂടുതൽ പ്രാധാന്യം കൽപ്പിക്കപ്പെടുന്നത്. പുതിയ പട്ടികപ്രകാരം 27-ന് രാവിലത്തെ ഉന്നതതല സെഷനിലാണ് മോദി പ്രസംഗിക്കുക. തുടർന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാനും ലോകനേതാക്കളെ അഭിസംബോധന ചെയ്യും. യു.എൻ. പൊതുസഭയുടെ 74-ാമത് സെഷനിൽ 112 രാഷ്ട്രത്തലവന്മാരും 48 ഭരണമേധാവികളും 30 വിദേശകാര്യമന്ത്രിമാരുമാണ് പങ്കെടുക്കുന്നത്. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 24-നാണ് പ്രസംഗിക്കുക. പൊതുചർച്ചയിൽ ബ്രസീലിനുശേഷം പരമ്പരാഗതമായി രണ്ടാമതാണ് യു.എസ്. പ്രതിനിധിക്ക് അവസരം നൽകുക. യു.എസിലെ ബിൽ ആൻഡ് മെലിന്ദ ഗേറ്റ്സ് ഫൗണ്ടേഷൻ മോദിയെ ആദരിക്കുന്നുണ്ട്. 2019-ലെ ഗ്ലോബൽ ഗോൾ കീപ്പർ അവാർഡും സമ്മാനിക്കും. സ്വച്ഛ് ഭാരത് മിഷൻ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് മോദിയെ അവാർഡിന് പരിഗണിച്ചത്. ലോകം മഹാത്മാഗാന്ധിയുടെ 150-ാം ജയന്തി ആഘോഷിക്കുമ്പോൾ യു.എൻ. ആസ്ഥാനത്ത് സെപ്റ്റംബർ 24-ന് നടക്കുന്ന പ്രത്യേകപരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. സെപ്റ്റംബർ 25-ന് ബ്ലൂംബർഗ് ബിസിനസ് ഫോറത്തിലും പ്രസംഗിക്കും. മഹാത്മാഗാന്ധിയുടെ സ്മരണയ്ക്കായി തുടങ്ങുന്ന ഗാന്ധിപീസ് ഗാർഡനും അദ്ദേഹം ഉദ്ഘാടനംചെയ്യും. സെപ്റ്റംബർ 23-നാണ് യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അധ്യക്ഷത വഹിക്കുന്ന കാലാവസ്ഥാ ഉച്ചകോടി. ഇതിലും മോദി പങ്കെടുക്കും. 24-നും 25-നുമാണ് സുസ്ഥിരവികസനപദ്ധതികളുമായി ബന്ധപ്പെട്ട സുപ്രധാന ഉച്ചകോടി. ന്യൂയോർക്കിലേക്ക് പോകുംമുമ്പ് 22-ന് ഹൂസ്റ്റണിൽ ഇന്തോ-അമേരിക്കൻ സമൂഹത്തെയും മോദി അഭിസംബോധനചെയ്യും. Content Highlights:PM Narendra Modi to address UN general assembly
from mathrubhumi.latestnews.rssfeed https://ift.tt/2LEW9Gv
via
IFTTT
No comments:
Post a Comment