കട്ടപ്പന: ഉരുൾപൊട്ടിയെത്തിയ ദുരന്തത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് മുളകരമേട്ടുകാർ. വലിയ മലമുകളിൽനിന്ന് പൊട്ടിയെത്തിയ ഉരുൾ മൂന്ന് വീടുകളും നിർമലസിറ്റി-കല്യാണത്തണ്ട് റോഡിന്റെ ഒരു ഭാഗവുമെടുത്തു. ഉരുൾപൊട്ടുന്നതിന് തൊട്ടുമുമ്പ് ഭൂരിഭാഗം നാട്ടുകാരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയതിനാൽ അത്യാഹിതങ്ങളുണ്ടായില്ല. എങ്ങനെ രക്ഷപ്പെട്ടെന്നറിയില്ല? 'തമ്പുരാൻ ജീവൻ രക്ഷിച്ചല്ലോ... പോയതൊക്കെ ഇനിയുമുണ്ടാക്കാം' കട്ടപ്പന സെന്റ് ജോർജ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലിരുന്ന് വയോധികരായ ലീലാമ്മയും വിജയമ്മയും പറഞ്ഞു. അപ്പോഴും ഉരുൾപൊട്ടലിന്റെ ഭീതി അവരിൽനിന്ന് വിട്ടുമാറിയിരുന്നില്ല. മുളകരമേടിന് സമീപത്തെ പള്ളിപ്പടിയിൽ വ്യാഴാഴ്ച രാവിലെ ഏഴോടെ മണ്ണിടിഞ്ഞിരുന്നു. അപ്പോൾത്തന്നെ കൗൺസിലർ സെലിൻ ജോയിയുടെ നേതൃത്വത്തിലുള്ള വീടുകളിലെത്തി അപകടാവസ്ഥ ബോധ്യപ്പെടുത്തുകയും സ്ഥലത്തുനിന്ന് മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. രാവിലെ പതിനൊന്ന് മണിയോടെയാണ് വലിയ ശബ്ദത്തോടെ ആദ്യ ഉരുൾപൊട്ടിയത്. അപ്പോഴേക്കും ആളുകൾ മാറിത്തുടങ്ങി. പിന്നെയും രണ്ട് പ്രാവശ്യം ഉരുൾപൊട്ടി. വൈകീട്ട് അഞ്ചിനുണ്ടായ ഉരുൾപൊട്ടലാണ് പ്രദേശത്തിന്റെ ഒരുഭാഗം തകർത്തത്. ആ സമയം ചേലകാട്ട് ജിജി വീടിന് സമീപം നിൽക്കുകയായിരുന്നു. ഉരുൾപൊട്ടി വരുന്നതുകണ്ട് ഓടിമാറിയതിനാലാണ് അദ്ദേഹം രക്ഷപ്പെട്ടത്. അച്ഛൻ ജോസഫിനെയും അമ്മയെയും നേരത്തേ വീട്ടിൽനിന്ന് മാറ്റിയിരുന്നു. വീട് പൂർണമായും തകർന്നു. വീട്ടിൽ വളർത്തിയിരുന്ന മുയലുകളെല്ലാം ഒഴികിപ്പോയി. റോഡിന്റെ കട്ടിങ്ങിൽ ഇടിച്ചുനിന്ന പാറകൾക്ക് പുറകിൽ ബാക്കി മണ്ണ് വന്നടിഞ്ഞതിനാൽ കൂടുതൽ താഴേക്ക് ഉരുളെത്തിയില്ല. എത്തിയിരുന്നെങ്കിൽ കുറേ വീടുകൾകൂടി തകരുമായിരുന്നു. ഈ മലയിൽ ചെറിയ മണ്ണിടിച്ചിലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ ഉരുൾപൊട്ടിയിരുന്നില്ല. ഇപ്പോൾ ഏതുനിമിഷവും അടുത്ത ഉരുൾപൊട്ടലുണ്ടാകുന്ന അവസ്ഥയാണ്. പ്രദേശത്തെ നാൽപ്പതോളം വീടുകളിൽനിന്നുള്ള നൂറ്റമ്പതോളം ആളുകൾ കട്ടപ്പന സെന്റ് ജോർജ് സ്കൂളിലെ ക്യാമ്പുകളിലാണ് കഴിയുന്നത്. Content Highlights:Kerala Flood 2019
from mathrubhumi.latestnews.rssfeed https://ift.tt/2YFKCjI
via
IFTTT
No comments:
Post a Comment