മഹാപ്രളയം നടന്ന് ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അതേ ഭീതിയുണര്‍ത്തി സംസ്‌ഥാനമെങ്ങും കനത്തമഴ. കെടുതികളില്‍ പിഞ്ചുകുഞ്ഞടക്കം പത്തു മരണം. 12 പേര്‍ക്ക് ഗുരുതരപരുക്ക്.
മലയോരമേഖലകളിലെല്ലാം ഉരുള്‍പൊട്ടലും വ്യാപകനാശവും. മഴവിതച്ച നാശത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളു. വയനാട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് തുടങ്ങിയ വടക്കന്‍ ജില്ലകളില്‍ മഴ താണ്ഡവമാടി. ഇടുക്കിയിലും കനത്ത മഴയാണ്. അണക്കെട്ടുകളില്‍ ജലം കുതിച്ചുയര്‍ന്നു. വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമിറങ്ങി.
വയനാട്ടിലാണ് മഴ ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. കോഴിക്കോട്- ബംഗളൂരു ദേശീയപാതയടക്കം വെളളത്തില്‍ മുങ്ങി വയനാട് ഒറ്റപ്പെട്ടു. മേപ്പാടി, കുറിച്യര്‍മല, മുട്ടില്‍, കുറുമ്പാലക്കോട്ട, മേപ്പാടി, കാപ്പിക്കളം തുടങ്ങി മലയോര മേഖലകളില്‍ വ്യാപകമായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. തുടര്‍ച്ചയായ തീവ്രമഴയില്‍ മൂന്നാറും, നിലമ്പൂരും ഒറ്റപ്പെട്ട അവസ്‌ഥയിലാണ്.
ഇടുക്കിയില്‍ മൂന്നാണ് മരണം. ലയത്തിനു മുകളില്‍ മണ്ണിടിഞ്ഞുവീണ് ചിന്നക്കനാല്‍ മാസ്‌എസ്‌റ്റേറ്റിലെ തൊഴിലാളികളായ തമിഴ്‌നാട് നാമക്കല്‍ സ്വദേശികള്‍ രാജശേഖരന്‍-നിത്യ ദമ്പതികളുടെ ഒരുവയസുള്ള മകള്‍ മഞ്‌ജുശ്രീ, മറയൂരില്‍വാഗ്വര പട്ടിക്കാട് ഒഴുക്കില്‍പ്പെട്ട് ചെല്ലസ്വാമിയുടെ ഭാര്യജ്യോതി അമ്മാള്‍(71), തൊടുപുഴ കാഞ്ഞാറില്‍ താമസിക്കുന്ന ഒഡീഷ സ്വദേശി മധു കൃഷ്‌ണാനി എന്നിവരാണ് മരിച്ചത്. വയനാട്ടിലും മൂന്നുപേര്‍ മരിച്ചു.
പനമരം മതോത്ത് പൊയില്‍ കാക്കത്തോട് കോളനിയിലെ ബാബുവിന്റെ ഭാര്യമുത്തു(24), മുട്ടില്‍ കുട്ടമംഗലം പഴശ്ശിരാജ കോളനിയിലെ മഹേഷ് (23), ഭാര്യ പ്രീതു (19) എന്നിവര്‍. മലപ്പുറം തവനൂര്‍ പാപ്പിനിക്കാവ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ചെറേക്കര വളപ്പില്‍ പ്രദീപ് (40), പാലക്കാട് അട്ടപ്പാടി ചുണ്ടകുളം ആദിവാസി ഊരിലെ കാര(50) മട്ടന്നൂരിലെ കുഴിക്കല്‍ ശില്‍പ നിവാസില്‍ കെ. പത്മനാഭന്‍(54), മിന്നലേറ്റ് വടകര, ചെമ്മരത്തൂര്‍ തയ്ുയള്ളതില്‍ ലിബേഷ് (34) എന്നിവരും മഴക്കെടുതികളില്‍ മരിച്ചു.
156 ദുരിതാശ്വാസക്യാമ്പുകളിലായി 2834 കുടുംബങ്ങളില്‍ നിന്നുള്ള 9475 പേരെ പ്രവേശിപ്പിച്ചു. 38 വീടുകള്‍ പൂര്‍ണമായും, 1009 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മണിയാര്‍ ഡാം, കുണ്ടള ഡാം, മലങ്കര ഡാം, പെരിങ്ങല്‍ക്കുത്ത് ഡാം, മംഗലം ഡാം, കാഞ്ഞിരംപുഴ ഡാം എന്നിവ തുറന്നു. കെ.എസ്.ഇ.ബി.യുടെ അധീനതയിലുള്ള ഡാമുകള്‍ തുറന്നിട്ടില്ല.
കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോറില്‍നിന്നാണ് സൈന്യം വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുള്ളത്. മുഖ്യമന്ത്രി ദുരന്തനിവാരണ അതോറിട്ടി യോഗം വിളിച്ചുചേര്‍ത്തു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ സേവനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. പ്രളയമുണ്ടായാല്‍ ഒറ്റപ്പെടാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് നേരത്തേ ആളുകളെ മാറ്റി പാര്‍പ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. മലയോര മേഖലയിലേക്കുള്ള യാത്രകള്‍ക്കും നദികളിലെ കുളി, വിനോദ സഞ്ചാരം എന്നിവയ്‌ക്കും കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഏഴടിയോളം ഉയര്‍ന്ന് 2325.40 അടിയിലെത്തി. മുല്ലപ്പെരിയാറില്‍ ഇന്നലെ രാവിലെ പത്തിന് 116 അടിയായിരുന്ന ജലനിരപ്പ് വൈകിട്ട് നാലോടെ 120 അടിയിലെത്തി. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഇരട്ടിയായി. കിഴക്കന്‍ വെള്ളം കുതിച്ചെത്തി തോട്ടപ്പള്ളി സ്‌പില്‍വേവഴി ഒഴുക്ക് ശക്‌തമായതോടെ കുട്ടനാട്, അപ്പര്‍ കുട്ടനാട് ഭാഗങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു.
from mangalam.com https://ift.tt/2YACQaD
via IFTTT
No comments:
Post a Comment