വാടാനപ്പള്ളി:ടവർ പുനഃസ്ഥാപിക്കാൻ പോകവെ വഞ്ചി മറിഞ്ഞ് മരിച്ച കെ.എസ്.ഇ.ബി. അസി. എൻജിനീയറുടെ മൃതദേഹം സംസ്കരിച്ചു. കെ.എസ്.ഇ.ബി. പുന്നയൂർക്കുളം അസി. എൻജിനീയർ വാടാനപ്പള്ളി ഗണേശമംഗലം വടക്ക് കിഴക്കേപ്പുരയ്ക്കൽ ബൈജുവിന്റെ മൃതദേഹം ഒട്ടേറെ പേരുടെ സാന്നിദ്ധ്യത്തിൽ വീട്ടുവളപ്പിലാണ് സംസ്കരിച്ചത്. മുരളി പെരുനെല്ലി എം.എൽ.എ., ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, പൊതുപ്രവർത്തകർ, കെ.എസ്.ഇ.ബി. ജീവനക്കാർ എന്നിവർ ബൈജുവിന് അന്ത്യോപചാരമർപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ്ബൈജുവിന്റെ ജീവനെടുത്ത ദാരുണ സംഭവം അരങ്ങേറിയത്. ചമ്മണ്ണൂർ ചുള്ളിക്കാരൻകുന്ന് ഭാഗത്ത് പാടശേഖരത്തിലെ ടവർ മറിഞ്ഞുവീണതിനെത്തുടർന്ന് താത്കാലിക ടവർ സ്ഥാപിക്കാനുള്ള പണികളാണ് നടന്നിരുന്നത്. കരയിൽനിന്ന് ഒരു കിലോമീറ്റർ അകലെ പാടശേഖരത്തിന് നടുവിലാണ് ടവർ സ്ഥാപിക്കുന്നത്. ജലനിരപ്പ് ഉയർന്നതിനാൽ ചെറുവഞ്ചിയും ഫൈബർ ബോട്ടും ഉപയോഗിച്ചാണ് പണി നടത്തിയിരുന്നത്. പ്രദേശവാസികളായ കോത, അഷറഫ് എന്നിവർ ചെറുവഞ്ചിയുമായി വന്നപ്പോൾ ടവർ സ്ഥാപിക്കുന്ന സ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. കരയിൽനിന്ന് 400 മീറ്റർ അകലെവെച്ച് തോണി മറിയുകയായിരുന്നു. അഷറഫ് നീന്തി കരയ്ക്കുകയറി. വഞ്ചിയിൽ നിന്നിരുന്ന കോത ബൈജുവിന് പിടിച്ചുകയറാൻ മുളവടി നൽകിയെങ്കിലും ഫലമുണ്ടായില്ല. മുളവടിയിൽ പിടിച്ചുനിന്ന ബൈജു പത്ത് മിനിറ്റിനുശേഷം താഴ്ന്നുപോവുകയായിരുന്നു. 500 മീറ്റർ അകലെ പണി നടക്കുന്ന ഭാഗത്തുണ്ടായിരുന്ന തൊഴിലാളികൾ എത്തിയാണ് ബൈജുവിനെ പൊക്കിയെടുത്തത്. തുടർന്ന് പുന്നൂക്കാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല്പതോളംപേർ നോക്കിനിൽക്കെയായിരുന്നു സംഭവം. കരയിൽനിന്ന് സംഭവസ്ഥലത്തേക്ക് എത്താൻ മറ്റു മാർഗങ്ങളുണ്ടായിരുന്നില്ല. മൃതദേഹം പോലീസ് നടപടികൾക്കുശേഷം തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കു മാറ്റി. വിവരമറിഞ്ഞ് മന്ത്രി എ.സി. മൊയ്തീൻ ആശുപത്രിയിലെത്തി. ഭാര്യ: അമ്പിളി. മകൾ: അനുപമ. അമ്മ: തങ്കമണി. സഹോദരൻ: ബിനു (ഗൾഫ്).
from mathrubhumi.latestnews.rssfeed https://ift.tt/2McwXtI
via
IFTTT
No comments:
Post a Comment