ബെംഗളൂരു: അഞ്ചുദിവസമായി തുടരുന്ന കനത്ത മഴയിൽ വടക്കൻ കർണാടക ജില്ലകളും തീരദേശ, മലനാട് പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. വ്യാഴാഴ്ച രണ്ടുപേർകൂടി മരിച്ചതോടെ കനത്തമഴയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 11 ആയി. റോഡുകൾ തകർന്ന് കുടക് ജില്ല ഒറ്റപ്പെട്ടു. കേരള അതിർത്തി പ്രദേശങ്ങളിലെ പല റോഡും വെള്ളപ്പാച്ചിലിൽ തകർന്നു. വടക്കൻ കർണാടകജില്ലകളിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് സേനാംഗങ്ങളെ നിയോഗിച്ചു. ബല്ലാരി, ബെലഗാവി, യാദ്ഗീർ, ഗദക്, വിജയപുര ജില്ലകളിലാണ് മഴക്കെടുതി രൂക്ഷം. വെള്ളക്കെട്ടിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ ഹെലികോപ്റ്റർ എത്തിച്ചു. വീടുകൾ തകർന്നതോടൊപ്പം പശു, ആട് തുടങ്ങിയ വളർത്തുമൃഗങ്ങളും വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി.മഴക്കെടുതി രൂക്ഷമായ 18 ജില്ലകളിൽ ഓഗസ്റ്റ് 15 വരെ സർക്കാർ അവധി പ്രഖ്യാപിച്ചു. അഞ്ഞൂറോളം വീടുകൾ പൂർണമായും തകർന്നു. ഒട്ടേറെ വീടുകൾക്ക് കേടുപാടുകൾ പറ്റി. പല ജില്ലയിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. കബനി, ഹാരംഗി അണക്കെട്ടുകൾ നിറഞ്ഞുകവിഞ്ഞ നിലയിലാണ്. ജലവിതാനം ഉയർന്നതിനെത്തുടർന്ന് കബനി അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടു. വിവിധ ജില്ലയിലായി 43,000 പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി. ഒറ്റപ്പെട്ട പ്രദേശങ്ങളിൽനിന്ന് ഗ്രാമീണരെ ബോട്ടുകളിലാണ് ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റുന്നത്. ഉത്തരകന്നഡ ജില്ലയിൽ 67-ഉം ബെലഗാവിയിൽ 261-ഉം ദുരിതാശ്വാസക്യാമ്പുകൾ തുറന്നു.ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ദുരിതാശ്വാസ പ്രവർത്തനത്തിന് പ്രത്യേക സാമ്പത്തികസഹായം പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 5000 കോടിയോളം രൂപ ആവശ്യമാണെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. മുപ്പതിനായിരത്തോളം വീടുകൾ പുനർനിർമിക്കണമെന്നാണ് കണക്കെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതി വിലയിരുത്താൻ ഉന്നതോദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള നാലുസംഘങ്ങളെ നിയോഗിച്ചു.ബെംഗളൂരു കോർപ്പറേഷനിലെ കൗൺസിലർമാർ ഒരുമാസത്തെ ശമ്പളമായ 16.86 ലക്ഷം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി.
from mathrubhumi.latestnews.rssfeed https://ift.tt/2YRkj5f
via
IFTTT
No comments:
Post a Comment