ന്യൂഡൽഹി: ഹിന്ദുക്ഷേത്രങ്ങളിലെ പ്രതിഷ്ഠകൾക്കുള്ളതുപോലെ ദൈവത്തിന്റെ ജന്മസ്ഥലത്തിന് നിയമപരമായ വ്യക്തിത്വമുണ്ടെന്ന് പറയാനാകുമോയെന്ന് സുപ്രീംകോടതി. അയോധ്യ ഭൂമിതർക്കക്കേസിലെ കക്ഷിയായ രാംലല്ല വിരാജ്മാനോടാണ് (പ്രതിഷ്ഠ) ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഇക്കാര്യം ആരാഞ്ഞത്. ഹിന്ദുക്ഷേത്രങ്ങളിലെ പ്രതിഷ്ഠയ്ക്ക് നിയമപരമായി നിലനിൽക്കുന്ന വ്യക്തിത്വമുണ്ട്. പ്രതിഷ്ഠയ്ക്ക് സ്വത്തുവകകൾ കൈവശംവെക്കുകയും ചെയ്യാം. എന്നാൽ, ഈ അവകാശം ജന്മസ്ഥലത്തിനുണ്ടോ എന്നാണ് കോടതി സംശയം പ്രകടിപ്പിച്ചത്. ഹിന്ദുമതത്തിൽ വിശുദ്ധമായ ആരാധനാസ്ഥലത്തിന് പ്രതിഷ്ഠ നിർബന്ധമല്ലെന്ന് രാംലല്ലയ്ക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കെ. പരാശരൻ മറുപടി നൽകി. നദിയും സൂര്യനുമെല്ലാം ഹിന്ദുമതത്തിൽ ആരാധിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ജന്മസ്ഥലവും നിയമപരമായ വ്യക്തിത്വമായി കണക്കാക്കാമെന്ന് പരാശരൻ പറഞ്ഞു. ഉത്തരാഖണ്ഡ് ഹൈക്കോടതി ഗംഗാനദിയെ നിയമപരമായ വ്യക്തിത്വമുള്ളതായി ഉത്തരവിൽ പറഞ്ഞകാര്യവും സുപ്രീംകോടതി പരിശോധിച്ചു. അഞ്ചംഗബെഞ്ചിനുമുമ്പാകെ മൂന്നുദിവസമായി നടക്കുന്ന വാദം വെള്ളിയാഴ്ചയും തുടരും. സാധാരണ വെള്ളിയാഴ്ചയും തിങ്കളാഴ്ചയും പുതിയ പലവക കേസുകളാണ് പരിഗണിക്കുകയെന്ന പതിവുതെറ്റിച്ചാണ് സുപ്രീംകോടതിയുടെ തീരുമാനം. ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, ഡി.വൈ. ചന്ദ്രചൂഢ്, അശോക് ഭൂഷൺ, എസ്. അബ്ദുൾ നസീർ എന്നിവരുമടങ്ങുന്ന ബെഞ്ചാണ് ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള കേസ് കേൾക്കുന്നത്. 1992-ലാണ് അയോധ്യയിലെ ബാബറി മസ്ജിദ് തകർത്തത്. ഇതുസംബന്ധിച്ച കേസിൽ അയോധ്യയിലെ 2.77 ഏക്കർ ഭൂമി സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡയ്ക്കും രാം ലല്ലയ്ക്കും തുല്യമായി വീതിച്ചുനൽകിയ അലഹബാദ് ഹൈക്കോടതിയുടെ 2010-ലെ വിധിക്കെതിരായ 14 അപ്പീലുകളിലാണ് സുപ്രീംകോടതിയിൽ പ്രതിദിനാടിസ്ഥാനത്തിൽ വാദമാരംഭിച്ചത്. Content highlights:Supreme court on Ayodhya case
from mathrubhumi.latestnews.rssfeed https://ift.tt/2GWRrCB
via
IFTTT
No comments:
Post a Comment