തൃശ്ശൂർ : ഈ വർഷം ജൂൺ, ജൂലായ് മാസങ്ങളിൽ അറബിക്കടലിലുണ്ടായത് 140 വർഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂടെന്ന് പഠനം. അന്തരീക്ഷത്തെയും സമുദ്രങ്ങളെയും ജലാശയങ്ങളെയും കുറിച്ച് പഠിക്കുന്ന അമേരിക്കൻ ഏജൻസിയായ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (എൻ.ഒ.എ.എ.) നടത്തിയ പഠനത്തിലാണ് ഈ വിവരം. ലോകമൊട്ടാകെ നൂറുവർഷത്തിനിടയിലെ ഏറ്റവും ചൂടുകൂടിയ ജൂലായ് മാസമാണ് ഈ വർഷത്തിലേതെന്നും എൻ.ഒ.എ.എ. പറയുന്നു. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രളയത്തിൽ അറബിക്കടലിലെ ഉയർന്ന ചൂടിനു പങ്കുണ്ടെന്ന് ഗവേഷകർ സംശയിക്കുന്നു. ചൂടുകൂടുന്നതിനനുസരിച്ച് ബാഷ്പീകരണം കൂടുതൽ സംഭവിക്കുന്നത് ശക്തമായ മഴയ്ക്ക് കാരണമാവും. ജൂലായിൽ റെക്കോഡ് ചൂട് രേഖപ്പെടുത്തിയ ചൈന, മ്യാൻമർ ഭാഗങ്ങളുൾപ്പടെയുള്ള സ്ഥലങ്ങളിൽ ഓഗസ്റ്റ് മാസത്തിൽ കനത്ത മഴയും പ്രളയവുമുണ്ടായിട്ടുണ്ട്. കഴിഞ്ഞവർഷത്തെ പ്രളയകാലത്തുണ്ടായ മേഘങ്ങളുടെ ക്രമാവർത്തനമാണ് ഇത്തവണ ഉണ്ടായത്. ഇത് എല്ലാ വർഷവും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ സംശയിക്കുന്നു. അറബിക്കടലിൽ അടുത്തകാലത്തായി ഇടയ്ക്കിടെ രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾക്ക് കാരണവും ചൂട് കൂടുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുൻവർഷങ്ങളിലെല്ലാം അറബിക്കടലിൽ ശരാശരിയെക്കാൾ ഉയർന്ന ചൂടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ലോകത്തിലെ മറ്റു സമുദ്രങ്ങളിൽ കഴിഞ്ഞ 60 വർഷത്തിനിടെ ഒരു ഡിഗ്രി സെൽഷ്യസിനടുത്ത് ഊഷ്മാവ് ഉയർന്നപ്പോൾ അറബിക്കടലിൽ ഉയർന്നത് 1.2 ഡിഗ്രി സെൽഷ്യസാണ്. ശീതജലപ്രവാഹങ്ങളുമായി ബന്ധമില്ലാത്തതും ശക്തമായ ഓഷ്യൻ ഹീറ്റ് കണ്ടന്റ് (ചൂടിനെ ആഗിരണം ചെയ്യാനുള്ള സമുദ്രത്തിന്റെ കഴിവ്) മറ്റിടങ്ങളെക്കാൾ ഉയർന്നുനിൽക്കുന്നതും അറബിക്കടലിലെ ചൂടു വർധിക്കാൻ കാരണമാവുന്നുണ്ട്. ഇതെല്ലാം ആഗോളതാപനത്തിന്റെ ഭാഗമാണ്. കൂടുതൽ പഠനം വേണം 26 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനിലയുള്ള കടൽപ്രദേശങ്ങളിലാണ് ചുഴലിക്കാറ്റ് സാധാരണയായി കാണുന്നത്. ഇത്തരത്തിൽ ചൂട് വർധിക്കുന്നത് വരുംകാലങ്ങളിൽ കൂടുതൽ ശക്തമായ ചുഴലിക്കാറ്റുകൾക്കും സമാനദുരന്തങ്ങൾക്കും കാരണമാവും. കടലിന്റെ ഊഷ്മാവ് വർധിക്കുമ്പോൾ വെള്ളത്തിലെ ഓക്സിജന്റെ അളവു കുറയും. കടൽജീവികൾ ഇല്ലാതാവും. പ്രളയവും അറബിക്കടലും തമ്മിലുള്ള ബന്ധം കൂടുതൽ പഠനങ്ങൾക്ക് വിധേയമാക്കണം. -ഡോ. ഗോപകുമാർ ചോലയിൽ, കാലാവസ്ഥാ ഗവേഷകൻ Content Highlights:noaa study about arabian sea heating
from mathrubhumi.latestnews.rssfeed https://ift.tt/31VvqMz
via
IFTTT
No comments:
Post a Comment