തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതികൾ പരീക്ഷാക്രമക്കേട് നടത്തിയെന്ന് സ്ഥിരീകരിച്ചതോടെ, പോലീസ് കോൺസ്റ്റബിൾ പരീക്ഷാ നടത്തിപ്പിനെക്കുറിച്ചുള്ള അന്വേഷണം വ്യാപിപ്പിക്കാൻ പി.എസ്.സി. തീരുമാനിച്ചു. പോലീസിന്റെ ഏഴു ബറ്റാലിയൻ റാങ്ക്പട്ടികകളിലെയും ആദ്യ 100 റാങ്കുകാരിലേക്കാണ് അന്വേഷണം നീളുന്നത്. പരീക്ഷാദിവസവും സമീപ ദിവസങ്ങളിലുമുള്ള ഇവരുടെ ഫോൺവിവരങ്ങൾ ശേഖരിക്കും. അതിന് സൈബർ പോലീസിന്റെ സഹായം തേടും. വിശദ അന്വേഷണം ആവശ്യപ്പെട്ട് പോലീസ് മേധാവിക്ക് കത്തുനൽകാൻ പി.എസ്.സി. തീരുമാനിച്ചു. ക്രിമിനൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. അന്വേഷണം പൂർത്തിയാകുന്നതുവരെ ഏഴു ബറ്റാലിയനിലേക്കുള്ള നിയമനനടപടി നിർത്തിവെക്കും. കാസർകോട് ബറ്റാലിയന്റെ റാങ്ക് പട്ടിക മൂന്നുപേരെ ഒഴിവാക്കി പരിഷ്കരിച്ച് പ്രസിദ്ധീകരിക്കണം. കൂടുതൽ പേർ തട്ടിപ്പിൽ ഉൾപ്പെട്ടെന്നു ബോധ്യപ്പെടുന്ന പക്ഷം റാങ്ക്പട്ടികകൾ റദ്ദാക്കിയേക്കും. ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്ത്, രണ്ടാം റാങ്കുകാരനായ പ്രണവ് എന്നിവരുടെ മൊബൈൽ ഫോണിലേക്ക് പരീക്ഷാസമയത്ത് 174 സന്ദേശങ്ങൾ വന്നെന്നാണ് സൈബർ പോലീസിന്റെ കണ്ടെത്തൽ. യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസിലെ ഒന്നാംപ്രതിയാണ് എസ്.എഫ്.ഐ.യിൽനിന്നു പുറത്താക്കപ്പെട്ട ശിവരഞ്ജിത്. പ്രണവ് ഇതേ കോളേജിലെ എസ്.എഫ്.ഐ. മുൻ നേതാവും. പരീക്ഷാസമയമായ രണ്ടുമണിക്കും മൂന്നേകാലിനുമിടയിലാണ് ഇവർക്ക് എസ്.എം.എസ്. കിട്ടിയത്. ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് രണ്ടു നമ്പറുകളിൽനിന്ന് 96 മെസേജും പ്രണവിന്റെ ഫോണിലേക്ക് മൂന്നു നമ്പറുകളിൽനിന്ന് 78 മെസേജും കിട്ടി. ആകെ നാലു നമ്പറുകളിൽനിന്നാണ് എസ്.എം.എസ്. വന്നത്. ഇതിൽ ഒരു നമ്പറിൽനിന്നുതന്നെ രണ്ടുപേർക്കും സന്ദേശം വന്നിട്ടുണ്ട്. ഇവ ഉത്തരങ്ങളായിരിക്കുമെന്നാണു സംശയം. അതിനാൽ, ഈ നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നാണ് പി.എസ്.സി. പോലീസിനോട് ആവശ്യപ്പെട്ടത്. തട്ടിപ്പിന് ഉപയോഗിച്ചെന്നു കരുതുന്ന മൊബൈൽഫോണുകളിലൊന്ന് രണ്ടാം റാങ്കുകാരൻ പ്രണവിന്റെ അയൽവാസിയും സുഹൃത്തുമായ വട്ടക്കരിക്കകം പറങ്കിമാംവിള വീട്ടിൽ സഫീറിന്റേതാണ്. പെയിന്റിങ് ജോലിക്കാരനായ സഫീർ ഇപ്പോഴും ഇതേ നമ്പറാണ് ഉപയോഗിക്കുന്നത്. എന്നാൽ, ഉത്തരങ്ങൾ കൃത്യമായി പറഞ്ഞുകൊടുക്കാനുള്ള പരിജ്ഞാനം സഫീറിനില്ലെന്നു ബന്ധുക്കൾ പറഞ്ഞു. മറ്റൊരു ഫോൺ നമ്പർ കല്ലറ സ്വദേശി അർജുന്റേതാണ്. വ്യക്തിപരമായ നാലു മെസേജുകളാണ് അയച്ചതെന്നാണ് ഇയാളുടെ വാദം. ചോർച്ചയ്ക്ക് മൂന്നു സാധ്യതകൾ ചോദ്യം പുറത്തേക്കു ചോർത്തി ഉത്തരങ്ങൾ എസ്.എം.എസായി വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമാകുന്നത്. മൂന്ന് സാധ്യതകളാണ് ഇതിനുള്ളത്. 1. പരീക്ഷാഹാളിൽനിന്ന് വാട്സാപ്പ് പോലുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് ചോദ്യങ്ങൾ പുറത്തെത്തിക്കുക. പരീക്ഷയ്ക്ക് 10 മിനിറ്റ് മുമ്പാണ് ചോദ്യബുക്ക്ലെറ്റ് ഉദ്യോഗാർഥിക്കു നൽകുന്നത്. പരീക്ഷ തുടങ്ങുന്നത് രണ്ടുമണിക്കും.സീൽ പൊട്ടിച്ച് രണ്ടുമണിക്ക് ചോദ്യക്കടലാസ് തുറക്കാം. ഇതിനിടെ ഇൻവിജിലേറ്ററുടെ സഹായത്തോടെയോ അവർ അറിയാതെയോ ചോദ്യക്കടലാസ് പുറത്തെത്തിച്ചിട്ടുണ്ടാകാം. ഇതിന് സ്മാർട്ട് ഫോൺ, സ്മാർട്ട് വാച്ച്, പെൻകാമറകൾ എന്നിവയുടെ സഹായം വേണ്ടിവരും. മൊബൈൽഫോൺ പോലുള്ള സാങ്കേതിക ഉപകരണങ്ങൾ പരീക്ഷാഹാളിൽ പി.എസ്.സി. അനുവദിക്കാറില്ല. എന്നാൽ, രഹസ്യമായി ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായാണ് കരുതുന്നത്. 2. പഴയ ഏതെങ്കിലും ചോദ്യക്കടലാസ് കൈയിൽ കരുതും. യഥാർഥത്തിലുള്ളത് പുറത്തേക്കെറിയും. മുമ്പ് ഇങ്ങനെ തട്ടിപ്പ് നടന്നതായി ആരോപണമുണ്ട്. 3. മറ്റേതെങ്കിലും പരീക്ഷാകേന്ദ്രത്തിൽനിന്ന് ഇതുപോലുള്ള മാർഗങ്ങളിൽ ചോദ്യംചോർത്തുന്നത് മൂന്നാമത്തെ സാധ്യത. ചോർന്നുകിട്ടുന്ന ചോദ്യങ്ങൾക്ക് മറ്റേതെങ്കിലും കേന്ദ്രത്തിലിരുന്ന് ഉത്തരങ്ങൾ കണ്ടെത്തി അത്യാധുനിക സൗകര്യങ്ങളോടെ പരീക്ഷാർഥിയെ അറിയിക്കും. ഹൈടെക് തട്ടിപ്പ് തടയാൻ സംവിധാനമില്ല അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നടത്തുന്ന പരീക്ഷത്തട്ടിപ്പ് കണ്ടെത്താൻ പി.എസ്.സി.ക്കു സംവിധാനമില്ല. പോലീസ് പരീക്ഷയിലെ തട്ടിപ്പും ഇതുപോലുള്ളതാണെന്നാണ് അന്വേഷണത്തിൽ മനസ്സിലാകുന്നത്. -എം.കെ. സക്കീർ, പി.എസ്.സി. ചെയർമാൻ content highlights:psc exam fraud
from mathrubhumi.latestnews.rssfeed https://ift.tt/2YFMiJd
via
IFTTT
No comments:
Post a Comment