ശ്രീനഗർ: മനുഷ്യത്വത്തിനുമുന്നിൽ അതിർത്തികൾ ഇല്ലാതാകുന്ന കാഴ്ചയ്ക്കു സാക്ഷ്യംവഹിച്ച് നിയന്ത്രണരേഖ. അപകടം വിതയ്ക്കുന്ന കുഴിബോംബുകൾ വകവെക്കാതെ അതിർത്തിപ്രദേശത്തുവെച്ച് ഇന്ത്യൻ സൈന്യം ഏഴുവയസ്സുകാരന്റെ മൃതദേഹം പാകിസ്താനു കൈമാറി. പാക് അധീന കശ്മീരിലെ മിനിമാർഗിൽ കാണാതായ ആബിദ് ശൈഖിന്റെ മൃതദേഹം, ചൊവ്വാഴ്ചയാണ് നിയന്ത്രണരേഖയ്ക്കടുത്തുള്ള ഗുരേസ് താഴ്വരയിലെ കിഷൻഗംഗ നദിയിൽനിന്നു കണ്ടെത്തിയത്. പാകിസ്താനിൽനിന്ന് ഉദ്ഭവിക്കുന്ന നദിയാണ് കിഷൻഗംഗ. തിങ്കളാഴ്ച സ്കൂളിൽപോയ കുട്ടി മടങ്ങിവന്നില്ലെന്ന വിവരവും ഫോട്ടോയും കുട്ടിയുടെ വീട്ടുകാർ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. മൃതദേഹം തിരിച്ചറിഞ്ഞതോടെ സൈന്യത്തെ ബന്ധപ്പെട്ടെന്ന് ബന്ദിപ്പോര ഡെപ്യൂട്ടി കമ്മിഷണർ ഷഹബാസ് മിർസ പറഞ്ഞു. ഗുരേസിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള, ഔദ്യോഗിക കൈമാറ്റങ്ങൾ നടത്തുന്ന കുപ്വാരയിലെ തീത്വാൾ ക്രോസിൽവെച്ചു മാത്രമേ മൃതദേഹം ഏറ്റുവാങ്ങാനാകൂ എന്നായിരുന്നു പാക് സൈന്യത്തിന്റെ നിലപാട്. ഗുരേസ് അതിർത്തിയിൽ കുഴിബോംബുകളുണ്ട് എന്നതായിരുന്നു അതിനവർ കാരണം പറഞ്ഞത്. മൃതദേഹം കണ്ടെടുത്ത അചൂര ഗ്രാമത്തിൽ മൃതദേഹം സൂക്ഷിക്കാൻ മോർച്ചറിയുണ്ടായിരുന്നില്ല. മഞ്ഞുകട്ടകൾ ഉപയോഗിച്ച് ഗ്രാമീണർ മൃതദേഹം കേടുവരാതെ സൂക്ഷിക്കുകയായിരുന്നു. ഇതിനിടെ മകന്റെ മൃതദേഹം തിരികെയെത്തിക്കാൻ സഹായിക്കണമെന്ന് പാക്-ഇന്ത്യ സൈന്യങ്ങളോട് അഭ്യർഥിച്ച് പിതാവ് നാസിർ ശൈയ്ഖ് സാമൂഹികമാധ്യമത്തിൽ വീഡിയോയിട്ടു. ഇന്ത്യയിലെയും പാകിസ്താനിലെയും സൈന്യം ഹോട്ട്ലൈനിലൂടെ ബന്ധപ്പെട്ട് ഗുരേസിനടുത്തുള്ള ചുർവാനിൽവെച്ച് മൃതദേഹം കൈമാറാമെന്നു തീരുമാനിച്ചു. കുഴിബോംബുകൾ നിറഞ്ഞ പ്രദേശത്തുകൂടി സഞ്ചരിച്ച് സ്ഥലത്തെത്തിയ ഇന്ത്യൻ സൈന്യവും ജില്ലാ കളക്ടറും ഉച്ചയോടെ മൃതദേഹം കൈമാറി. Content Highlights:Indian army, Pak boy
from mathrubhumi.latestnews.rssfeed https://ift.tt/2XNqgzo
via
IFTTT
No comments:
Post a Comment