ന്യൂഡൽഹി: കോൺഗ്രസിന്റെ ഇടക്കാല പ്രസിഡന്റായി ചുമതലയേൽക്കണമെന്ന പാർട്ടി നേതാക്കളുടെയും എം.പി.മാരുടെയും അഭ്യർഥന സോണിയാഗാന്ധി തള്ളി. കർണാടകത്തിലും ഗോവയിലും കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ പാർട്ടിക്ക് പ്രസിഡന്റില്ലാത്തതു കൂടുതൽ ദോഷം ചെയ്യുമെന്നതിനാലായിരുന്നു നേതാക്കളുടെ അഭ്യർഥന. പദവി സ്വീകരിക്കാനാവില്ലെന്ന് സോണിയ വ്യക്തമാക്കിയതായി ഉന്നത കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് രാജിവെക്കുന്ന വേളയിൽ രാഹുൽഗാന്ധി പറഞ്ഞ കാര്യങ്ങൾ സോണിയ നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തി. നേതാക്കളോടു വിസമ്മതം അറിയിച്ചെങ്കിലും ഒരു ദേശീയ ചാനലിന്റെ ഇതുസംബന്ധിച്ച ചോദ്യത്തിന് അനുകൂലമായോ പ്രതികൂലമായോ സോണിയ ഉത്തരം നൽകിയില്ല. ആരോഗ്യപ്രശ്നങ്ങളും പദവി സ്വീകരിക്കുന്നതിൽനിന്നു സോണിയയെ പിന്തിരിപ്പിക്കുന്നുണ്ട്. 72-കാരിയായ അവർ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി പ്രവർത്തനങ്ങളിലടക്കം സജീവമാണെങ്കിലും ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ടെന്ന് പാർട്ടി നേതാക്കൾ പറയുന്നു. കർണാടകത്തിലെയും ഗോവയിലെയും രാഷ്ട്രീയസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ ജനാധിപത്യം തകർക്കുന്നു എന്നാരോപിച്ച് വ്യാഴാഴ്ച പാർലമെന്റിനുപുറത്ത് കോൺഗ്രസ് ധർണനടത്തിയിരുന്നു. രാഹുലും സോണിയയും ഇതിൽ പങ്കെടുത്തു. കടുത്ത വെയിലിൽ ധർണതുടങ്ങിയ ഉടൻ സുരക്ഷാ ഉദ്യോഗസ്ഥരോടു രണ്ടുകുപ്പി വെള്ളം കൊണ്ടുവരാൻ രാഹുൽ ആവശ്യപ്പെട്ടു. സോണിയയ്ക്കും എ.കെ. ആന്റണിക്കുമായി ഈ വെള്ളം നൽകിയശേഷം, അതു കുടിച്ച് പാർലമെന്റിലേക്കു തിരികെപ്പോകാൻ സോണിയയോട് രാഹുൽ പറഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. സോണിയ വഴങ്ങാതിരുന്നപ്പോൾ രാഹുൽ ഇക്കാര്യം ആന്റണിയുടെ ശ്രദ്ധയിപ്പെടുത്തി. ആന്റണിയും നിർബന്ധിച്ചപ്പോൾ ധർണ അവസാനിക്കുന്നതിനുമുമ്പ് സോണിയ മടങ്ങി. കഴിഞ്ഞദിവസം രാത്രി കോൺഗ്രസ് എം.പി.മാർക്കായി നടത്തിയ ക്ലാസിൽ സോണിയ രണ്ടുമണിക്കൂറോളം ചെലവഴിച്ചിരുന്നു. പാർട്ടിയധ്യക്ഷനെ തീരുമാനിക്കാനായി അടുത്തയാഴ്ച ചേരാനിരുന്ന പ്രവർത്തകസമിതി യോഗവും അനിശ്ചിതത്വത്തിലാണ്. രണ്ടുസംസ്ഥാനങ്ങളിൽ പാർട്ടി എം.എൽ.എ.മാർ ബി.ജെ.പി.യിലേക്കു കൂറുമാറിക്കൊണ്ടിരിക്കുന്നഘട്ടത്തിൽ യോഗം വൈകാനാണു സാധ്യത. സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രവർത്തകസമിതി അംഗങ്ങളായ മല്ലികാർജുൻ ഖാർഗെ, ഗുലാംനബി ആസാദ്, സിദ്ധരാമയ്യ എന്നിവർ കർണാടകത്തിൽ രാഷ്ട്രീയപ്രശ്നം പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണ്. ഗോവയിൽ ബാക്കിയുള്ള എം.എൽ.എ.മാരെയെങ്കിലും സംരക്ഷിക്കാൻ ദേശീയനേതൃത്വം ഇടപെടേണ്ട അവസ്ഥയുമുണ്ട്. Content highlights:Sonia Gandhi, Congress
from mathrubhumi.latestnews.rssfeed https://ift.tt/2JCU0Kp
via
IFTTT
No comments:
Post a Comment