തിരുവനന്തപുരം: കഴിഞ്ഞവര്‍ഷത്തെ പ്രളയത്തെത്തുടര്‍ന്നു സംസ്‌ഥാനത്ത് കാര്‍ഷികവായ്‌പകള്‍ക്ക് അനുവദിച്ചിരുന്ന മൊറട്ടോറിയത്തിന്റെ കാലാവധി ഇന്നലെ അവസാനിച്ചു. നീട്ടുന്ന കാര്യത്തില്‍ വ്യക്‌തമായ തീരുമാനം ഉണ്ടാകാത്തതിനാല്‍ ബാങ്കുകള്‍ ജപ്‌തിനടപടികള്‍ പുനരാരംഭിക്കുമെന്ന ആശങ്കയില്‍ കര്‍ഷകര്‍. ബാങ്കുകളുടെ ജപ്‌തി നടപടികളുമായി സര്‍ക്കാര്‍ സഹകരിക്കില്ലെന്നും ഇന്നു മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍.
മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് കൃഷിമന്ത്രി നേരിട്ടും മുഖ്യമന്ത്രി കത്തുമുഖേനയും റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. മൊറട്ടോറിയം നീട്ടിനല്‍കുന്ന കാര്യത്തില്‍ സംസ്‌ഥാനതല ബാങ്കേഴ്‌സ് സമിതിക്ക് അധികാരമുണ്ടെന്നായിരുന്നു ആര്‍.ബി.ഐ. നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കുമായി ബന്ധപ്പെടുന്നുണ്ടെന്നും അവരില്‍നിന്നു രേഖാമൂലമുള്ള ഉറപ്പ് നേടുന്നതിനുള്ള ശ്രമം നടത്തുകയാണെന്നും ബാങ്കേഴ്‌സ് സമിതി പറയുന്നു. വായ്‌പ കിട്ടാക്കടമാകുന്നതിനുള്ള വ്യവസ്‌ഥകളില്‍ ആര്‍.ബി.ഐ ഇളവു നല്‍കാത്തതാണ് മൊറട്ടോറിയം നീട്ടുന്നതിനുള്ള തടസമായി ബാങ്കുകള്‍ പറയുന്നത്.
പ്രളയത്തിനു ശേഷമാണ് കാര്‍ഷികവായ്‌പകള്‍ക്ക് ജൂലൈ 31 വരെ മൊറട്ടോറിയം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതു ബാങ്കേഴ്‌സ് സമിതിയും അംഗീകരിച്ചു. എന്നാല്‍ ഇടുക്കി, വയനാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കര്‍ഷകരുടെ ആത്മഹത്യ പെരുകിയ സാഹചര്യത്തില്‍ കര്‍ഷകര്‍ എടുത്തിട്ടുള്ള എല്ലാ വായ്‌പകള്‍ക്കും മൊറട്ടോറിയം ഈവര്‍ഷം ഡിസംബര്‍വരെ നീട്ടാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു.
എന്നാല്‍ ഇതിന് അംഗീകാരം നല്‍കുന്നതിനുപകരം ആര്‍.ബി.ഐ. തീരുമാനം ബാങ്കേഴ്‌സ് സമിതിക്കു വിട്ടു. ജപ്‌തി നടപടികളില്‍ സഹായിക്കേണ്ടെന്നു സര്‍ക്കാര്‍ തീരുമാനമെടുത്തതിനാല്‍ ബാങ്ക് നടപടികള്‍ക്ക് പൊലീസ് സഹായം ലഭിച്ചേക്കില്ല. ബാങ്കുകള്‍ കോടതിയെ സമീപിച്ചാല്‍ പ്രശ്‌നം സങ്കീര്‍ണമാകുമെന്നും മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു.
from mangalam.com https://ift.tt/2SX68dj
via IFTTT
No comments:
Post a Comment