കൊച്ചി: മലയാളികളിൽ പലരും മലയാളത്തെ ഉപേക്ഷിക്കുമ്പോൾ എൺപതുകാരിയായ ഓസ്‌ട്രേലിയക്കാരി കാതറിൻ, നമ്മുടെ ഭാഷയെയും സംസ്കാരത്തെയും കുറിച്ചു പഠിക്കാൻ വേണ്ടി മാത്രം കേരളത്തിൽ കഴിയുന്നു. കഴിഞ്ഞ ജനുവരി മുതൽ മൂന്നു മാസം അവർ കേരളത്തിലുണ്ടായിരുന്നു. വിസയുടെ കാലാവധി കഴിഞ്ഞതിനാൽ പിന്നെ സിങ്കപ്പൂരിൽ മകന്റെയടുത്തേക്കു പോയി. വൈകാതെ വിസ പുതുക്കി മടങ്ങിയെത്തി; മലയാളം പഠിച്ചെടുക്കാൻ വേണ്ടി മാത്രം. ആയുർവേദ ചികിത്സയ്ക്ക് കേരളത്തിലെത്തിയതാണവർ, തന്റെ നാട്ടിലെ യാത്രാ സംഘത്തോടൊപ്പം. ചികിത്സ കഴിഞ്ഞ് ചെറായി ബീച്ച് കാണാൻ വന്നു. അതിനകം ആയുർവേദവും കേരളത്തിന്റെ കലയും സംസ്കാരവും കേരളത്തിലെ കുടുംബ ജീവിതവുമൊക്കെ അവരെ ആകർഷിച്ചിരുന്നു. 20 വർഷമായി സാക്ഷരതാ മിഷന്റെ പ്രേരക് ആയി പ്രവർത്തിക്കുന്ന ചെറായി കണ്ണാത്തിശ്ശേരി കെ.ബി. രാജീവിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പമായിരുന്നു താമസം. മലയാളം പഠിച്ചാലേ സംസ്കാരത്തെ പൂർണമായും മനസ്സിലാക്കാനാവൂ എന്ന പക്ഷക്കാരിയായ കാതറിൻ, രാജീവ് ഭാഷ പഠിപ്പിക്കുന്നയാളാണെന്നു മനസ്സിലായതോടെ അദ്ദേഹത്തിന്റെ സഹായം തേടുകയായിരുന്നു. അങ്ങനെ കാതറിൻ സാക്ഷരതാ മിഷനിൽ പേര് രജിസ്റ്റർ ചെയ്തു. മലയാള പഠനം തുടങ്ങി. ഇപ്പോൾ അക്ഷരങ്ങൾ വായിക്കാനും എഴുതാനും നന്നായറിയാം. വാക്കുകളും അർഥവും പഠിക്കാനുള്ള യത്നമാണ് അടുത്തത്. രാവിലെയും വൈകുന്നേരവും എഴുതിയും വായിച്ചും പരിശീലനം. അതിനു വല്ലാത്തൊരാവേശമാണ്. ഇതോടൊപ്പം വീട്ടിൽ നിത്യം ഉപയോഗിക്കുന്ന മലയാള പദങ്ങൾ, അർഥം ചോദിച്ചു മനസ്സിലാക്കി പ്രയോഗിക്കുന്നുമുണ്ട്. വീട്ടിൽ മറ്റുള്ളവർ പറയുന്നതുപോലെ ’എനിക്ക് ചായ വേണം’ എന്നു മലയാളത്തിൽ തന്നെയാണവർ പറയുന്നത്. യാത്രകൾക്കിടയിൽ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമകൾ കണ്ട് അന്വേഷിച്ച കാതറിൻ പിന്നെ ഇന്റർനെറ്റ് പരതി ഗുരുദേവന്റ ജീവിതത്തെയും ആശയത്തെയും കുറിച്ച് അറിഞ്ഞു. ശിവഗിരിയിൽ പോകണമെന്ന ആഗ്രഹത്തിലാണിപ്പോൾ. കേരളീയ വസ്ത്രങ്ങൾ ധരിക്കാനും കേരളീയ ഭക്ഷണം കഴിക്കാനുമാണിഷ്ടം. കൈ കൊണ്ട് ആഹാരം കഴിക്കാൻ തുടങ്ങിയപ്പോൾ രണ്ടു ദിവസം ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ അനായാസം ചെയ്യുന്നു. ‘‘മലയാളത്തെയും മലയാളികളെയും ഈ സംസ്കാരത്തെയും അറിയണം. ഇടയ്ക്ക് നാട്ടിൽ പോകേണ്ടി വന്നാലും ഞാൻ വീണ്ടും വരും, അതറിയാനായി’’ - കാതറിൻ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2SeXWoN
via
IFTTT
No comments:
Post a Comment