ന്യൂഡൽഹി: ഗ്രാമീണറോഡിന്റെ കാര്യത്തിൽ കേരളത്തിനു വീണ്ടും കേന്ദ്ര അവഗണന. പ്രധാനമന്ത്രി ഗ്രാമീണ റോഡുപദ്ധതിയുടെ (പി.എം.ജി.എസ്.വൈ.)മൂന്നാംഘട്ടത്തിനു കേന്ദ്രമന്ത്രിസഭ ബുധനാഴ്ച അനുമതി നല്കിയപ്പോൾ സംസ്ഥാനത്തിന് അനുവദിച്ചത് വെറും 1425 കിലോമീറ്റർ. രാജ്യത്ത് മൊത്തം 1,25,000 കിലോമീറ്റർ റോഡ് പുതുതായി നിർമിക്കുമ്പോഴാണിത്. പി.എം.ജി.എസ്.വൈ.യുടെ രണ്ടാംഘട്ടത്തിൽ നേരിട്ട അവഗണനയുടെ തുടർച്ചയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. അന്ന് 50,000 കിലോമീറ്റർ റോഡ് രാജ്യമൊട്ടുക്കും അനുവദിച്ചപ്പോൾ കേരളത്തിന് ലഭിച്ചത് 570 കിലോമീറ്റർ മാത്രം. ഇതു കൂട്ടാൻ സംസ്ഥാനം സമ്മർദം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ല. ഗ്രാമീണറോഡ് ശൃംഖലയുടെ വ്യാപ്തിയും ഡീസൽ ഉപയോഗത്തിന്റെ അനുപാതവും വെച്ചു കണക്കാക്കിയാൽ കേരളത്തിനു ചുരുങ്ങിയത് 4500 കിലോമീറ്റർ റോഡെങ്കിലും അനുവദിക്കേണ്ടതാണ്. പ്രളയമുണ്ടാക്കിയ വൻനാശത്തിന്റെ പശ്ചാത്തലത്തിൽ അർഹമായ വിഹിതത്തിനു പുറമേ കൂടുതൽ കിട്ടേണ്ട സാഹചര്യമാണു കേരളത്തിലുള്ളത്. എന്നാൽ കൂടുതൽ പോകട്ടെ, അർഹമായതുപോലും ഇപ്പോൾ ലഭിക്കുന്നില്ലെന്നാണ് പരാതി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ മനസ്സിൽക്കണ്ടുകൊണ്ടു തയ്യാറാക്കുന്ന മാനദണ്ഡങ്ങൾ കേരളത്തിന് എന്നും തിരിച്ചടിയാണ്. പി.എം.ജി.എസ്.വൈ.യുടെ ആദ്യ രണ്ടു ഘട്ടങ്ങളിലും സംസ്ഥാനത്തിന് അർഹമായതു ലഭിച്ചില്ല. ഒന്നാംഘട്ടത്തിൽ 2600 കിലോമീറ്റർ മാത്രമേ കിട്ടിയിരുന്നുള്ളൂ. 'കോർ നെറ്റ് വർക്ക് ഓഫ് റോഡ്' എന്ന മാനദണ്ഡം അടിസ്ഥാനമാക്കിയാണ് ഒന്നാംഘട്ടത്തിൽ ഗ്രാമീണ റോഡുകൾ അനുവദിച്ചത്. 'ജില്ലാ ഗ്രാമീണ റോഡ് പ്ലാൻ' മാനദണ്ഡമാക്കിയിരുന്നെങ്കിൽ സംസ്ഥാനത്തിന് ഏറെ ഗുണം കിട്ടുമായിരുന്നു. രണ്ടാംഘട്ടത്തിലും പഴയതു തുടർന്നു. മാനദണ്ഡം മാറ്റാനും കേരളത്തിനു കൂടുതൽ റോഡും തുകയും അനുവദിക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ മുൻ ഗ്രാമവികസന മന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇപ്പോൾ മൂന്നാംഘട്ടത്തിനു മന്ത്രിസഭ അനുമതി നല്കിയപ്പോഴും സംസ്ഥാനത്തിന്റെ കാര്യത്തിലുണ്ടായ ഈ നോട്ടക്കുറവ് പരിഹരിച്ചില്ല. ഒന്നാംഘട്ടത്തിൽ സംസ്ഥാനത്തു പണി ഇഴഞ്ഞുനീങ്ങിയത് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഏറ്റുമുട്ടലിനു കാരണമായിരുന്നു. ഗ്രാമവികസന മന്ത്രാലയം ശക്തമായി ഇടപെട്ടതിനെത്തുടർന്നാണ് ഒന്നാംഘട്ടം ഏതാണ്ട് പൂർത്തിയായത്. പിന്നീട് കേരളത്തിലെ പി.എം.ജി.എസ്.വൈ. റോഡുകളുടെ പണി മെച്ചപ്പെട്ടു. മൂന്നാംഘട്ടത്തിൽ വകയിരുത്തിയത് 80,000 കോടി രൂപ 80,000 കോടി രൂപയാണു മൂന്നാംഘട്ടത്തിനു നീക്കിവെച്ചിട്ടുള്ളതെന്ന് ഗ്രാമീണ വികസനമന്ത്രി നരേന്ദ്രസിങ് തോമർ പറഞ്ഞു. ഗ്രാമീണറോഡു ശൃംഖല വിപുലമാക്കുകയും ആശുപത്രികൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കാർഷികവിപണികൾ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുകയുമാണ് മൂന്നാംഘട്ടത്തിന്റെ ലക്ഷ്യം. ചുരുങ്ങിയത് അഞ്ചു കിലോമീറ്റർ നീളമുള്ള റോഡുകളാണു നിർമിക്കേണ്ടത്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതുൾപ്പെടെയുള്ള ഹരിത നിർമാണരീതികൾ പ്രയോഗിക്കണം. ഇതിനായി സംസ്ഥാനസർക്കാരുകൾ കേന്ദ്രവുമായി ധാരണാപത്രം ഒപ്പുവെക്കണം. ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഗ്രാമീണ റോഡുമായി ബന്ധിപ്പിക്കില്ല. ഒന്നും രണ്ടും ഘട്ടങ്ങളിൽ മുന്നോട്ടുപോയ സംസ്ഥാനങ്ങളിൽ മൂന്നാംഘട്ടം ഉടൻ തുടങ്ങും. ഗുജറാത്ത്, കർണാടകം, പഞ്ചാബ്, ഹരിയാണ എന്നിവിടങ്ങളിലായിരിക്കും ആദ്യം നടപ്പാക്കുക. content highlights:Cabinet panel nod for laying rural roads
from mathrubhumi.latestnews.rssfeed https://ift.tt/2NKfHxq
via
IFTTT
No comments:
Post a Comment