ബെംഗളൂരു: കർണാടകയിലെ സഖ്യസർക്കാരിന്റെ പതനം സുനിശ്ചിതമായ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് എച്ച്.ഡി. കുമാര സ്വാമി രാജിവെച്ചേക്കും. 16 കോൺഗ്രസ്- ജെഡിഎസ് എംഎൽഎമാർ രാജി വെച്ച സാഹചര്യത്തിലാണ് രാജിവെക്കുന്നതെന്നാണ് വിവരം. വിധാൻസൗധയിൽ പ്രത്യേക മന്ത്രിസഭായോഗം വിളിച്ചിരിക്കുകയാണ് കുമാരസ്വാമി. മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഗവർണറെ കണ്ടേക്കുമെന്നാണ് വിവരങ്ങൾ. കോൺഗ്രസ് നേതൃത്വത്തിൽ ജെഡിഎസ് പിന്തുണയോടെ കർണാടകത്തിൽ സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകളും തുടങ്ങിയെന്നാണ് വിവരങ്ങൾ. സർക്കാരുണ്ടാക്കിയാൽ കോൺഗ്രസിന് പിന്തുണ നൽകാമെന്ന് ജെഡിഎസ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ വന്നാൽ വിമതർ തിരികെ എത്തുമെന്നാണ് കരുതുന്നത്. അതിനിടെ മുംബൈയിലായിരുന്ന ഒരു വിമത എംഎൽഎ സോമശേഖര തിരികെ ബെംഗളൂരുവിലെത്തി. എംഎൽഎ സ്ഥാനം മാത്രമാണ് താൻ രാജിവെച്ചതെന്നും ഇപ്പോഴും താൻ കോൺഗ്രസ്പ്രവർത്തകനാണെന്നും സോമശേഖര പറഞ്ഞു. ഇനി താൻ മുംബൈയിലേക്ക് പോകുന്നില്ലെന്നും സോമശേഖര വ്യക്തമാക്കി. അതേസമയം രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ സംഘർഷ സാധ്യത കണക്കിലെടുത്ത് കർണാടക വിധാൻ സൗധ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ 14 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം തങ്ങളുടെ രാജി സ്വീകരിക്കാത്ത കർണാടക സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് വിമതർ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഭൂരിപക്ഷം നഷ്ടമായ സർക്കാരിനെ രക്ഷിക്കാൻ സ്പീക്കർ രാജി സ്വീകരിക്കുന്നില്ലെന്നാണ് വിമതർ ഹർജി നൽകിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഹർജിയിൽ കോടതി എന്ത് നിലപാട് സ്വീകരിക്കുന്നുവെന്നത് അനുസരിച്ചിരിക്കും സർക്കാരിന്റെ ഭാവി. ബിജെപി കുതിരക്കച്ചവടത്തിലൂടെ ജനാധിപത്യത്തെ അവഹേളിക്കുന്നുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.സഖ്യസർക്കാരിന്റെ പതനം ഉറപ്പാക്കി കൂടുതൽ പേരുടെ രാജിവന്നതോടെ കോൺഗ്രസ് കാമ്പിൽ പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലാണ്. കോൺഗ്രസ് - ജെഡിഎസ് സഖ്യത്തിലെ 13 എംഎൽഎമാരാണ് ആദ്യം രാജിവെച്ചത്. കോൺഗ്രസിൽനിന്ന് മുതിർന്നനേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ രാമലിംഗ റെഡ്ഡി, രമേശ് ജാർക്കിഹോളി, പ്രതാപ് ഗൗഡ പാട്ടീൽ, ശിവറാം ഹെബ്ബാർ, മഹേഷ് കുമത്തല്ലി, ബി.സി. പാട്ടീൽ, ബൈരതി ബസവരാജ്, എസ്.ടി. സോമശേഖർ, മുനിരത്ന, സൗമ്യറെഡ്ഡി എന്നിവരാണ് ഭരണമുന്നണിവിട്ടത്. ജനതാദൾ -എസിൽനിന്ന് മുൻ സംസ്ഥാന അധ്യക്ഷൻ എച്ച്. വിശ്വനാഥ്, നാരായണ ഗൗഡ, ഗോപാലയ്യ എന്നിവരാണ് ശനിയാഴ്ച രാജിവെച്ചത്. മുതിർന്ന നേതാവ് റോഷൻ ബെയ്ഗ് ചൊവ്വാഴ്ച രാജിവെച്ചു. പിന്നാലെ ബുധനാഴ്ച എം.ടി.ബി. നാഗരാജും ഡോ. കെ.സുധാകറും എം.എൽ.എ.സ്ഥാനം രാജിവെച്ചു. 13 പേരുടെ രാജിക്ക് പിന്നാലെ വീണ്ടും വീണ്ടും രാജിയുണ്ടാകുന്നത് കോൺഗ്രസിനെ തീർത്തും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കൂടുതൽ പേരുടെ രാജിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി കുമാരസ്വാമിയോട് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ആവശ്യപ്പെടുമെന്നാണ് സൂചന. ഭൂരിപക്ഷം തെളിയിക്കേണ്ട ആവശ്യം പോലുമില്ലെന്ന് ബി.ജെ.പി.നേതാവ് ബി. എസ്.യെദ്യൂരപ്പ പറഞ്ഞു. ഭരണപക്ഷത്ത് നിന്നുള്ള രാജിയിൽ നിന്ന് സർക്കാറിന്റെ അംഗബലം വ്യക്തമാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി കുമാരസ്വാമി രാജിവെക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെടുന്നു. Content Highlights:Karnataka Political Crisis Kumaraswami may resign today
from mathrubhumi.latestnews.rssfeed https://ift.tt/32jaGyZ
via
IFTTT
No comments:
Post a Comment