ബെംഗളൂരു: ശാസ്ത്രലോകം പ്രതീക്ഷയോടെ കാണുന്ന രാജ്യത്തിന്റെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-രണ്ട്, 15-ന് പുലർച്ചെ 2.51-ന് ചന്ദ്രനെ ലക്ഷ്യമാക്കി കുതിക്കും. ശ്രഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാമത്തെ വിക്ഷേപണത്തറയിൽനിന്ന് ജി.എസ്.എൽ.വി. മാർക്ക് മൂന്ന് റോക്കറ്റാണ് ചന്ദ്രയാൻ രണ്ടിനെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്. വിക്ഷേപണത്തിന്റെ 20 മണിക്കൂർ കൗണ്ട്ഡൗൺ ഞായറാഴ്ച രാവിലെ 6.51-ന് ആരംഭിക്കും. ചന്ദ്രയാൻ-2 സാങ്കേതിക മികവോടെ ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങി ഗവേഷണം നടത്തും. ചന്ദ്രനെ വലംവെക്കുന്ന ഓർബിറ്റർ, ചന്ദ്രന്റെ ഉപരിതലത്തിൽ ഗവേഷണം നടത്തുന്ന റോബോട്ടിക് റോവർ, സുരക്ഷിതമായി ചന്ദ്രനിൽ ഇറങ്ങുന്ന ലാൻഡർ എന്നിവ അടങ്ങുന്നതാണ് ചന്ദ്രയാൻ-2 ദൗത്യം. ചന്ദ്രയാൻ ഒന്നിൽ ചന്ദ്രന്റെ ഉപരിതലത്തിൽ ഇടിച്ചിറങ്ങുന്ന രീതിയായിരുന്നു, ഇത്തവണ സോഫ്റ്റ് ലാൻഡിങ്ങിനാണ് ശ്രമിക്കുന്നത്. ഇതിൽ നേരത്തേ വിജയിച്ചിട്ടുള്ളത് അമേരിക്കയും റഷ്യയും ചൈനയുമാണ്. ലാൻഡറിനെ ചന്ദ്രനിലിറക്കുന്നത് ഏറെ ശ്രമകരമാണ്. വായുസാന്നിധ്യമില്ലാത്തതിൽ പാരച്യൂട്ട് സംവിധാനം പറ്റില്ല. അതിനാൽ എതിർദിശയിൽ എൻജിൻ പ്രവർത്തിച്ചായിരിക്കും വേഗം നിയന്ത്രിക്കുന്നത്. 3.84 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ചന്ദ്രയാൻ-2 ചന്ദ്രനിലെത്തുന്നത്. വിക്ഷേപണം കഴിഞ്ഞ് 15 മിനിറ്റിനുള്ളിൽ പേടകം ഭൂമിയുടെ ഭ്രമണപഥത്തിലെത്തും. തുടർന്ന് ദിവസങ്ങൾ നീളുന്ന പ്രക്രിയയിലൂടെ ഘട്ടംഘട്ടമായി ഭ്രമണപഥമുയർത്തി ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കണം. ചന്ദ്രന്റെ ഭ്രമണപഥത്തിന്റെ കുറഞ്ഞ അകലം 30 കിലോമീറ്ററും കൂടിയ അകലം 100 കിലോമീറ്ററുമാണ്. ചന്ദ്രനിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തുമ്പോൾ ഓർബിറ്ററിൽനിന്ന് ലാൻഡർ വേർപെട്ട് ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങും. ഇതിന് നാലുദിവസംവരെ കാത്തിരിക്കേണ്ടിവരും. സെപ്റ്റംബർ ആറിനോ ഏഴിനോ ലാൻഡർ ചന്ദ്രനിലിറങ്ങും. ലാൻഡർ ചന്ദ്രനിൽ ഇറങ്ങുന്നതോടെ ത്രിവർണപതാകയും എത്തും. റോവറിൽ ദേശീയ പതാകയുടെ മൂന്ന് വർണങ്ങളും ചക്രങ്ങളിൽ അശോകസ്തംഭവുമുണ്ടാകും ലാഡർ സാവധാനം ചന്ദ്രന്റെ ഉപരിതലത്തിലേക്കിറങ്ങുന്നതിന് വേണ്ടിവരുന്ന 15 മിനിറ്റാണ് നിർണായകം. ലാൻഡർ ഉപരിതലത്തിലിറങ്ങിയാൽ വാതിൽ തുറന്ന് റോവർ സാവധാനം പുറത്തിറങ്ങും. തുടർന്ന് ആറുചക്രത്തിൽ സഞ്ചരിച്ച് ഗവേഷണത്തിൽ ഏർപ്പെടും. നാല് മണിക്കൂറിനുള്ളിൽ റോവർ പുറത്തെത്തും. ആദ്യം സെക്കൻഡിൽ ഒരു സെന്റീമീറ്റർ സഞ്ചരിക്കുന്ന റോവറിന്റെ വേഗം പിന്നീട് 500 മീറ്ററായി കൂടും. ആരും കടന്നുചൊല്ലാത്ത ദക്ഷിണ ധ്രുവത്തിലാണ് പര്യവേക്ഷണമെന്നതും പ്രത്യേകതയാണ്. ദക്ഷിണ ധ്രുവത്തിൽ കൂടുതൽ വെള്ളത്തിന്റെ സാന്നിധ്യവും പ്രതീക്ഷിക്കുന്നുണ്ട്. ചന്ദ്രയാൻ-2 ദൗത്യ പേടകത്തിന് 3.8 ടണ്ണാണ് ഭാരം. ദൗത്യ പേടകങ്ങൾക്ക് 603 കോടി രൂപയും വിക്ഷേപണ വാഹനമായ ജി.എസ്.എൽ.വി. മാർക്ക് മൂന്ന് റോക്കറ്റിന് 375 കോടി രൂപയുമാണ് ചെലവ്. ഓർബിറ്റർ ചന്ദ്രന്റെ 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ സ്ഥാനംപിടിക്കുന്ന ഓർബിറ്റർ ഉപരിതലത്തിലിറങ്ങുന്ന ലാൻഡർ, റോവർ എന്നിവയിൽനിന്നുള്ള വിവരങ്ങൾ ശേഖരിച്ച് ഭൂമിയിലേക്ക് നൽകും. ഇതോടൊപ്പം ചന്ദ്രനെക്കുറിച്ച് ഗവേഷണം നടത്തുന്ന എട്ട് പേലോഡുകളുണ്ടാകും. 2379 കിലോഗ്രാമാണ് ഭാരം. സൗരോർജത്തിലാണ് പ്രവർത്തനം. ഒരുവർഷമാണ് പ്രവർത്തന കാലാവധി. ലാൻഡർ ഓർബിറ്ററിൽനിന്ന് വേർപെട്ട് ചന്ദ്രന്റെ ഉപരിതലത്തിൽ റോവറിനെ സുരക്ഷിതമായി ഇറക്കുന്നത് ലാൻഡറാണ്. പ്രമുഖ ശാസ്ത്രജ്ഞനായിരുന്ന വിക്രം സാരാഭായിയുടെ സ്മരണയ്ക്കായി ലാൻഡറിന് വിക്രം എന്നാണ് പേരിട്ടിരിക്കുന്നത്. നാല് കാലുകളിലായി ചന്ദ്രന്റെ ഉപരിതലത്തിൽ സ്ഥാനമുറപ്പിക്കുന്ന ലാൻഡറിൽ മൂന്ന് പേ ലോഡുകളുണ്ടാകും. മൊത്തം ഭാരം 1471 കിലോഗ്രാമാണ്. ഒരു ചന്ദ്രദിനമാണ് ആയുസ്സ്. റോവർ ലാൻഡർ സുരക്ഷിതമായി ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങിയതിനുശേഷം ലാൻഡറിൽനിന്ന് വേർപെട്ട് ഉപരിതലത്തിൽ സഞ്ചരിച്ച് ഗവേഷണം നടത്തും. ആറുചക്രമുള്ള റോവറിൽനിന്ന് വിവരങ്ങൾ ലാൻഡർ ശേഖരിക്കും. ഗവേണഷത്തിനായി രണ്ട് പേ ലോഡുകളാണ് ഇതിലുള്ളത്. പ്രവർത്തന കാലാവധി ചന്ദ്രദിനമാണ്. 27 കിലോഗ്രാമാണ് ഭാരം. അറിവ് എന്നർഥംവരുന്ന സംസ്കൃത വാക്കായ പ്രഗ്യാൻ എന്നാണ് പേര്. ചന്ദ്രനിലെ വെള്ളത്തിന്റെ സ്വാധീനം കണ്ടെത്തുക പ്രധാന ലക്ഷ്യം. ചന്ദ്രോപരിതലത്തിന്റെ ഉപരിതലത്തിലെ ധാതു, രാസഘടന, തെർമോ ഫിസിക്കൽ സ്വഭാവം എന്നിവയെക്കുറിച്ചുള്ള പഠനം നടത്തും. ഇതുവരെ കടന്നുചൊല്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽനിന്ന് വിലപിടിച്ച വിവരങ്ങൾ ലഭിക്കുമെന്ന വിശ്വാസം ശാസ്ത്രജ്ഞർക്കുണ്ട്. ഇതിന് സഹായിക്കുന്ന 13 പോ ലോഡുകളാണ് ദൗത്യത്തിലുള്ളത്. Content Highlights:Chandrayaan - 2, Countdown
from mathrubhumi.latestnews.rssfeed https://ift.tt/2jNnUTm
via
IFTTT
No comments:
Post a Comment