ഗുരുവായൂർ: ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, നരസിംഹറാവു എന്നിവർക്കുശേഷം ഗുരുവായൂരപ്പനെ തൊഴാനെത്തുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ശനിയാഴ്ച രാവിലെ ക്ഷേത്രത്തിൽ പന്തീരടിപൂജ കഴിഞ്ഞ് പത്തുമണിക്ക് ശേഷമാണ് നരേന്ദ്രമോദി കണ്ണനെ വണങ്ങാനെത്തുക. 1980-ൽ ഇന്ദിരാഗാന്ധിയും 87-ൽ രാജീവ്ഗാന്ധിയും 94-ൽ നരസിംഹറാവുവും കണ്ണനെ തൊഴാനെത്തി. രാജീവ് ഗാന്ധി നാരായണീയം 400-ാം വാർഷിക സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാനും നരസിംഹറാവു ഗുരുവായൂർ റെയിൽപ്പാത ഉദ്ഘാടനത്തിനും എത്തിയപ്പോഴായിരുന്നു ക്ഷേത്രദർശനം നടത്തിയത്. മൂന്നുപേരുടെയും വരവിനുപിന്നിൽ ലീഡർ കെ. കരുണാകരന്റെ ശ്രമമുണ്ടായിരുന്നു. ഇന്ദിരാഗാന്ധിയോടൊപ്പം എത്തിയ അന്നത്തെ റെയിൽവേമന്ത്രി കമലാപതി ത്രിപാഠിയാണ് ഗുരുവായൂരിലേക്ക് റെയിൽപ്പാതയെന്ന പ്രതീക്ഷ നൽകിയത്. വാജ്പേയി, വി.പി. സിങ്, ചന്ദ്രശേഖർ, ദേവഗൗഡ എന്നിവർ പ്രധാനമന്ത്രിയല്ലാതിരുന്ന സമയത്ത് ഗുരുവായൂരപ്പനെ തൊഴാനെത്തിയിട്ടുണ്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും കഴിഞ്ഞവർഷമാണ് ഗുരുവായൂരപ്പനെ വണങ്ങിയത്. 2016-ൽ അന്നത്തെ രാഷ്ട്രപതി പ്രണബ്മുഖർജിയും ദർശനം നടത്തി. ഉപരാഷ്ട്രപതിയായിരിക്കേ വെങ്കിട്ടരാമനും ഗുരുവായൂരിൽ ദർശനം നടത്തിയിട്ടുണ്ട്. ക്ഷേത്രച്ചടങ്ങുകൾക്ക് തടസ്സമാകാതെ ദർശനം ക്ഷേത്രത്തിലെ ഒരു ചടങ്ങിന്റെയും സമയം തെറ്റിക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദർശനം. ചടങ്ങുകൾ അതതുസമയങ്ങളിൽ നടക്കും. 11.15-ന് ഉച്ചപൂജ നിവേദ്യം പറയുന്നതിനുമുൻപ് ദർശനം കഴിഞ്ഞ് ക്ഷേത്രത്തിനുപുറത്ത് കടക്കും. ഓതിക്കൻ പഴയത്ത് അഷ്ടമൂർത്തി നമ്പൂതിരിയാണ് പന്തീരടിപൂജ നിർവഹിക്കുക. അദ്ദേഹവും മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻനമ്പൂതിരിയും ചേർന്ന് പൂജയ്ക്ക് ഗുരുവായൂരപ്പനെ അലങ്കരിക്കും. പൂജാസമയത്ത് മനസ്സിൽവരുന്ന രൂപത്തിലായിരിക്കും ഇവർ അലങ്കാരം നടത്തുക. ഈ രൂപത്തിലാണ് പ്രധാനമന്ത്രി ഗുരുവായൂരപ്പനെ ദർശിക്കുക. ഭഗവാനെ അലങ്കരിക്കാൻ പ്രധാനമന്ത്രി മുഴുക്കാപ്പ് കളഭം ശീട്ടാക്കിയിട്ടുണ്ട്. പട്ടും കദളിക്കുലയും ശ്രീലകത്ത് കത്തിക്കാൻ ഉരുളിയിൽ നറുനെയ്യും പ്രധാനമന്ത്രി സോപാനത്ത് സമർപ്പിക്കും.
from mathrubhumi.latestnews.rssfeed http://bit.ly/2IF4Wa7
via
IFTTT
No comments:
Post a Comment