ചാരുംമൂട് (ആലപ്പുഴ): കീമോതെറാപ്പിയോടെ ശരീരമാസകലം കരുവാളിച്ചു, മുഖം കറുത്തു, ചികിത്സ തുടങ്ങിയതോടെ ജോലിക്കും പോകാൻ പറ്റാതായി, ജീവിതം വഴിമുട്ടി. രക്ഷിക്കാനാരുമില്ലാത്ത എന്റെ കുടുംബം ഇനി എങ്ങനെ മുന്നോട്ടുപോകും...? കണ്ണീരൊഴുക്കി രജനി ചോദിക്കുമ്പോൾ ഉത്തരംമുട്ടിനിൽക്കുകയാണ് സമൂഹം. ഇല്ലാത്ത അർബുദത്തിന് ചികിത്സയ്ക്ക് വിധേയയായ ആലപ്പുഴ കുടശ്ശനാട് കഞ്ചുകോട് ചിറയ്ക്കുകിഴക്കേക്കര വീട്ടിൽ വി. രജനി വഴിമുട്ടിയ ജീവിതത്തിനുമുമ്പിൽ നിസ്സഹായയായി നിൽക്കുകയാണ്. പ്രായമായ അച്ഛൻ പീതാംബരനും അമ്മ വിജയമ്മയും എട്ടുവയസ്സുകാരിയായ മകൾ ദേവനന്ദയുമടങ്ങിയ കുടുംബത്തിന്റെ അത്താണിയായിരുന്നു അവർ. ''ചികിത്സയ്ക്ക് പോയതോടെ ജോലി നഷ്ടപ്പെട്ടു. ഇനി എന്തുചെയ്യണമെന്നറിയില്ല. ചികിത്സയ്ക്കായി ഇതിനോടകം 50,000-ലധികം രൂപ ചെലവായി. കടം വാങ്ങിയും അയൽക്കാരുടെ സ്വർണാഭരണങ്ങൾ പണയംവെച്ചുമാണ് ഇതുവരെ ചികിത്സനടത്തിയത്'' -രജനി പറഞ്ഞു. സഹോദരൻ മനോജ് അഞ്ചുവർഷംമുമ്പ് മരിച്ചു. ബി.കോം.കാരിയായ രജനി വിവാഹമോചിതയാണ്. 10 സെന്റ് വസ്തുവിൽ ചെറിയ വീട്ടിലാണ് താമസം. മാറിടത്തിൽ കണ്ടെത്തിയ മുഴ അർബുദമാണെന്ന സംശയത്തെത്തുടർന്ന് ഫെബ്രുവരി 28-നാണ് രജനി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടിയത്. പരിശോധനയ്ക്കായി ശേഖരിച്ച സാമ്പിളുകളിൽ ഒരെണ്ണം മെഡിക്കൽ കോളേജ് പത്തോളജി ലാബിലും ഒരെണ്ണം സ്വകാര്യ ലാബിലേക്കും നൽകി. ഒരാഴ്ചയ്ക്കുള്ളിൽ ലഭിച്ച സ്വകാര്യലാബിലെ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ അർബുദമുണ്ടെന്ന നിഗമനത്തിൽ ഡോക്ടർമാർ ചികിത്സ ആരംഭിച്ചു. ആദ്യ കീമോതെറാപ്പിക്കുശേഷമാണ് അർബുദമില്ലെന്ന മെഡിക്കൽ കോളേജ് പത്തോളജി ലാബിലെ പരിശോധനാഫലം ലഭിച്ചത്. സംശയം മാറ്റാൻ സാമ്പിളുകൾ തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലും പരിശോധിച്ചു. അവിടെനിന്നും അർബുദമില്ലെന്ന പരിശോധനാഫലമാണ് കിട്ടിയത്. തുടർന്ന്, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി മുഴ നീക്കംചെയ്തു. അധികൃതരുടെയും ലാബുകളുടെയും വീഴ്ചയ്ക്കെതിരേ നടപടിയാവശ്യപ്പെട്ട് രജനി ആരോഗ്യമന്ത്രിക്ക് പരാതിനൽകി. തെറ്റായ പരിശോധനാ റിപ്പോർട്ട് നൽകിയ ഡയനോവ ലാബിനെതിരേയും തന്നെ ചികിത്സിച്ച കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കെതിരേയും നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. content highlights:woman wrongly identified with cancer
from mathrubhumi.latestnews.rssfeed http://bit.ly/2KjVX0m
via
IFTTT
No comments:
Post a Comment