ആലുവ/വള്ളികുന്നം: പോലീസുകാരിയെ ചുട്ടുകൊന്ന കേസിലെ പ്രതി ആലുവ ട്രാഫിക് സ്റ്റേഷനിലെ സി.പി.ഒ. കാക്കനാട് വാഴക്കാല നെയ്തേലിൽ എൻ.എ. അജാസിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. എറണാകുളം റൂറൽ എസ്.പി. കെ. കാർത്തിക്കാണ് ഉത്തരവിറക്കിയത്. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താനും എസ്.പി. ഉത്തരവിട്ടു. സൗമ്യയെ തീക്കൊളുത്തുന്നതിനിടെ സാരമായി പൊള്ളലേറ്റ അജാസിന്റെ നില കൂടുതൽ മോശമായതായി ഡോക്ടർമാർ അറിയിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലുള്ള അജാസിന് മരുന്നുനൽകി രക്തസമ്മർദം ഉയർത്താൻ സാധിക്കാതിരുന്നതിനാൽ ഡയാലിസിസ് ചെയ്യാൻ സാധിച്ചില്ല. ശരീരത്തിൽ നീർക്കെട്ടും ഏറിയിട്ടുണ്ട്. നാഡിമിടിപ്പ് കുറഞ്ഞുവരുന്നുണ്ട്. ഇടയ്ക്കിടെ ബോധക്ഷയവുമുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ന്യൂമോണിയ ബാധിച്ചതായും ഡോക്ടർമാർ പറഞ്ഞു. തനിക്ക് മരിച്ചാൽ മതിയെന്നാണ് പ്രതി ഐ.സി.യു.വിൽവെച്ച് സഹപ്രവർത്തകരോടു പറഞ്ഞത്. സൗമ്യയുടെ മൃതദേഹം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭർത്താവ് സജീവ് ലിബിയയിലെ ജോലിസ്ഥലത്തുനിന്നു ബുധനാഴ്ച വൈകീട്ടോടെ മാത്രമേ എത്തൂ. ലിബിയയിൽനിന്നു പുറപ്പെട്ട സജീവ് ചൊവ്വാഴ്ച തുർക്കിയിലെത്തിയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. സജീവ് നാട്ടിലെത്തിയശേഷം വ്യാഴാഴ്ച രാവിലെ സൗമ്യയുടെ ശവസംസ്കാരം നടക്കും. അജാസ് ജോലിചെയ്തിരുന്ന ആലുവ ട്രാഫിക് സ്റ്റേഷനിൽ എസ്.പി. കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം മിന്നൽപരിശോധന നടത്തി. അജാസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉദ്യോഗസ്ഥരോട് നേരിട്ടു തിരക്കി. സൗമ്യവധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട ചുമതലകൾ ചെങ്ങന്നൂർ ഡിവൈ.എസ്.പി.യുടെ പരിധിയിലെ എസ്.ഐ. മാർക്കു വീതിച്ചുനൽകിയിട്ടുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങൾ, ഫോൺവിവരങ്ങൾ, സാക്ഷിമൊഴികൾ തുടങ്ങിയവ ശേഖരിക്കാനുള്ള ചുമതലയാണ് ഇങ്ങനെ നൽകിയിരിക്കുന്നത്. ആലുവ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി.യുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അജാസിനെ സസ്പെൻഡ് ചെയ്തത്. Content Highlights:soumya murder-ajas suspended
from mathrubhumi.latestnews.rssfeed http://bit.ly/2IqurNi
via
IFTTT
No comments:
Post a Comment