കൊൽക്കത്ത: കോൺഗ്രസിന്റെ ലോക്സഭയിലെ നേതാവായി മുൻ ബംഗാൾ പി.സി.സി. അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയെ തിരഞ്ഞെടുത്തത് സംസ്ഥാനഘടകത്തിന് അപ്രതീക്ഷിതനേട്ടമായി. അധീറിനായി ചരടുവലി നടത്തുന്ന ബി.ജെ.പി. നീക്കത്തിന്, ഇതിലൂടെ ഒരുമുഴം മുന്നേ എറിഞ്ഞിരിക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞദിവസം ഡൽഹിയിൽനടന്ന സർവകക്ഷി യോഗത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി അധീർ ചൗധരിയുടെ പുറത്തുതട്ടി 'മികച്ച പോരാളി' എന്നുപറഞ്ഞ് അഭിനന്ദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ചൊവ്വാഴ്ച അദ്ദേഹത്തെ വിളിച്ചുവരുത്തി സോണിയാഗാന്ധി സ്ഥാനലബ്ധി അറിയിച്ചത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് പി.സി.സി. അധ്യക്ഷപദവിയിൽനിന്ന് അധീറിനെ ഹൈക്കമാൻഡ് നീക്കിയിരുന്നു. തിരഞ്ഞെടുപ്പിൽ ഇടതുമായി സീറ്റുധാരണവേണമെന്ന അദ്ദേഹത്തിന്റെ ലൈൻ തള്ളുകയും ഒറ്റയ്ക്ക് മത്സരിക്കണമെന്ന പുതിയ പി.സി.സി. അധ്യക്ഷൻ സോമേൻ മിത്രയുടെ നിർദേശം അംഗീകരിക്കുകയുംചെയ്തു. ഇതിൽ അധീറിന് കടുത്ത പ്രതിഷേധമുണ്ടായിരുന്നു. തിരഞ്ഞെടുപ്പിൽ തന്റെ തട്ടകമായ മുർഷിദാബാദിനുപുറത്ത് കാര്യമായി അധീർ പ്രചാരണം നടത്തിയതുമില്ല. ബംഗാളിൽ ചുവടുറപ്പിക്കാൻ തിരക്കിട്ട നീക്കം നടത്തുന്ന ബി.ജെ.പി. അധീറിന്റെ അപ്രീതി മുതലെടുക്കാൻ അണിയറനീക്കങ്ങൾ നടത്തിയിരുന്നു. ഇടയ്ക്ക് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി അധീർ കൂടിക്കാഴ്ച നടത്തിയതും അഭ്യൂഹത്തിന് ശക്തിപകർന്നു. രണ്ടുവർഷത്തിനുശേഷം നടക്കാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പിൽ മമത ബാനർജിയോട് കിടപിടിക്കുന്ന ഒരു ജനകീയനേതാവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിക്കാനാണ് ബി.ജെ.പി. തിരച്ചിൽ നടത്തുന്നത്. അധീറിൽ അവർക്ക് കണ്ണുണ്ടെന്ന് മനസ്സിലാക്കിയാണ് കോൺഗ്രസ് പെട്ടെന്നുതന്നെ അംഗീകാരം നൽകി പ്രീതിപ്പെടുത്തിയത്. ബഹ്റാംപുരിൽനിന്ന് 20 വർഷമായി ലോക്സഭാംഗമാണ് അദ്ദേഹം. ഇക്കുറി ബംഗാളിൽ നിന്ന് അധീറുൾപ്പെടെ രണ്ടുപേരാണ് കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചത്. Content Highlights:Adheer choudhary-westbengal-congress-bjp
from mathrubhumi.latestnews.rssfeed http://bit.ly/2XYuIME
via
IFTTT
No comments:
Post a Comment