ദുബായ്: കൊച്ചിയിൽനിന്ന് ദുബായിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യയുടെ വലിയ വിമാനമായ ഡ്രീംലൈനർ ജൂലായ് ഒന്നുമുതൽ സർവീസ് പുനരാരംഭിക്കും. മുൻസമയക്രമപ്രകാരംതന്നെയായിരിക്കും സർവീസുകൾ. ഇക്കഴിഞ്ഞ മാർച്ച് 13-ന് നിർത്തിവെച്ച സർവീസുകളാണ് പുനരാരംഭിക്കുന്നത്. ഡ്രീംലൈനർ സർവീസ് അനിശ്ചിതമായി റദ്ദാക്കിയതിനെക്കുറിച്ച് മേയ് 28-ന് 'കാണാനില്ല, ഡ്രീംലൈനർ' എന്ന തലക്കെട്ടിൽ 'മാതൃഭൂമി' റിപ്പോർട്ട് നൽകിയിരുന്നു. ഇതേത്തുടർന്ന് വിവിധ പ്രവാസിസംഘടനകൾ എയർ ഇന്ത്യ അധികൃതരെ കണ്ട് വിമാനസർവീസ് പുനരാരംക്കാൻ നടപടി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പുബഹളത്തിനിടയിൽ നാട്ടിൽ അധികമാരും ശ്രദ്ധിക്കാതിരുന്നവിഷയം പിന്നീട് വിവിധ രാഷ്ട്രീയകക്ഷികളും ഉയർത്തിക്കൊണ്ടുവന്നു. സമ്മർദമേറിയതോടെയാണ് വിമാനസർവീസ് ജൂലായ് ഒന്നിന് പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ വ്യാഴാഴ്ച പ്രഖ്യാപിച്ചത്. സെപ്റ്റംബർവരെ ഡ്രീംലൈനർ സർവീസുണ്ടാവില്ലെന്ന മുൻ പ്രഖ്യാപനവും എയർ ഇന്ത്യയുടെ പുതിയ അറിയിപ്പിലൂടെ റദ്ദായി. കേരളത്തിലേക്കുള്ള എയർ ഇന്ത്യയുടെ ഏക ഡ്രീംലൈനർ വിമാനസർവീസാണ് നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പറന്നിരുന്നത്. ദുബായിക്കും കൊച്ചിക്കും ഡൽഹിക്കുമിടയിലായിരുന്നു ഈ വിമാനം പറന്നുകൊണ്ടിരുന്നത്.ബാലാകോട്ടിൽ ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തെത്തുടർന്നാണ് പാകിസ്താന്റെ ആകാശപരിധിയിലൂടെയുള്ള ഇന്ത്യൻ വിമാനങ്ങളുടെ യാത്ര നിർത്തലാക്കിയിരുന്നു. വിമാനജീവനക്കാരുടെ ജോലിസമയം ഇതോടെ നീണ്ടുവെന്ന കാരണം പറഞ്ഞാണ് ആദ്യം മാർച്ച് 13 മുതൽ ഏപ്രിൽ അവസാനംവരെ ഡ്രീംലൈനറിന്റെ കൊച്ചിയിലേക്കുള്ള യാത്ര അവസാനിപ്പിച്ചത്. പകരം എ-320 നിയോ ടൈപ്പ് വിമാനം പറന്നുതുടങ്ങി. ഇതോടെ നിത്യവും ദുബായ്- നെടുമ്പാശ്ശേരി പാതയിൽമാത്രം 94 യാത്രക്കാരുടെ അവസരമാണ് നഷ്ടമായത്. ഡ്രീംലൈനറിന്റെ അറ്റകുറ്റപ്പണിക്കുള്ള സംവിധാനം ഡൽഹി വിമാനത്താവളത്തിൽമാത്രമേയുള്ളൂവെന്നതും സർവീസ് ചുരുക്കാനുള്ള മറ്റൊരു കാരണമായി എയർ ഇന്ത്യ പറഞ്ഞിരുന്നു. പുലർച്ചെ 5.10-നു ഡൽഹിയിൽനിന്ന് പുറപ്പെട്ട് എട്ടുമണിയോടെ നെടുമ്പാശ്ശേരിയെത്തുന്ന ഡ്രീംലൈനർ തുടർന്ന് 9.15-ന് ദുബായിലേക്ക് പറക്കും. ഉച്ചയ്ക്ക് 12.10-നെത്തുന്ന ആ വിമാനം 1.35-ന് നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചുപറക്കും. വൈകീട്ട് 6.50-ന് അവിടെയെത്തുന്ന വിമാനം രാത്രി 8.15-ന് ഡൽഹിയിലേക്ക് പോകുന്ന രീതിയിലായിരുന്നു സർവീസ്. രാത്രി 11.20-ന് ഡൽഹിയിലുമെത്തും. ഈ സർവീസാണ് നിയോ ടൈപ്പ് വിമാനം ഉപയോഗിച്ച് എയർ ഇന്ത്യ ഏതാനുംമാസമായി നടത്തിവരുന്നത്. ഡ്രീംലൈനറിൽ 18 ബിസിനസ് ക്ലാസ് സീറ്റുകളും 238 ഇക്കോണമി ക്ലാസ് സീറ്റുകളുമാണുള്ളത്. നിയോ ടൈപ്പിലാകട്ടെ ഇത് യഥാക്രമം പന്ത്രണ്ടും 150-ഉം ആണ്. ജെറ്റ് എയർവേസ് വിമാനങ്ങൾ റദ്ദാക്കിയതും ഡ്രീംലൈനർ നിർത്തിയതുംകാരണം ഗൾഫിൽനിന്ന് നാട്ടിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് ദിവസങ്ങളായി കുതിച്ചുയരുകയാണ്. Content Highlights:kochi-dubai-dreamliner air india
from mathrubhumi.latestnews.rssfeed http://bit.ly/2RgQ85q
via
IFTTT
No comments:
Post a Comment