വള്ളികുന്നം(ആലപ്പുഴ): സൗമ്യയെ വീട്ടിലിട്ട് കൊല്ലാനാണ് അജാസ് പദ്ധതിയിട്ടിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. അതിനായി പ്രതി അഞ്ചുമണിക്കൂറോളം കാത്തുനിന്നു. ആയുധങ്ങളുമായി ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് അജാസ് എറണാകുളത്തുനിന്ന് പോയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. 11 മണിയോടെ വള്ളികുന്നത്തെത്തി. ഈ സമയം സൗമ്യ ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കാഡറ്റുകളെ പരിശീലിപ്പിക്കുകയായിരുന്നു. അവിടെനിന്ന് സ്കൂട്ടറിൽ തഴവ എ.വി.ഹൈസ്കൂളിൽ പി.എസ്.സി. പരീക്ഷ എഴുതാൻപോയി. അജാസ് രാവിലെമുതൽ സൗമ്യയുടെ വീടിന്റെ പരിസരത്തുണ്ടായിരുന്നു. സൗമ്യ ശനിയാഴ്ച എസ്.പി.സി. പരിശീലനത്തിന് പോകുന്നതും യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ എഴുതുന്നതുമെല്ലാം അജാസിന് അറിയാമായിരുന്നെന്നാണ് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്. എസ്.പി.സി. പരിശീലനം കഴിഞ്ഞോ പരീക്ഷയ്ക്കുശേഷമോ സൗമ്യ വീട്ടിലെത്തുമെന്ന് പ്രതിക്ക് ഉറപ്പായിരുന്നു. മൂന്നേമുക്കാലോടെ സൗമ്യ സ്കൂട്ടറിൽ വീട്ടിലേക്കു വന്നു. അപ്പോൾ അജാസ് കാറിൽ പിന്തുടർന്നിട്ടുണ്ടെന്നുതന്നെയാണ് അന്വേഷണ സംഘം ഉറപ്പിച്ചിരിക്കുന്നത്. വീട്ടിലെത്തി ഏതാനും മിനിറ്റുകൾക്കകം ഓച്ചിറ ക്ലാപ്പനയിലെ കുടുംബവീട്ടിലേക്ക് പോകാനായി സൗമ്യ ഇറങ്ങി. അപ്പോഴേക്കും അജാസ് കാറിൽ വീടിന് മുൻപിലെത്തിയതേയുള്ളൂ. വീട്ടിൽ കയറാൻ സമയംകിട്ടുന്നതിനുമുന്പ് സൗമ്യ റോഡിലെത്തി. ഇതിനാലാണ് വീട്ടിലിട്ട് കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടത്. തുടർന്നായിരുന്നു സ്കൂട്ടറിൽ കാറിടിച്ച് വീഴ്ത്തുന്നത്. രക്ഷപ്പെട്ടോടിയ സൗമ്യയെ കഴുത്തിൽ വെട്ടിവീഴ്ത്തി തീകൊളുത്തി കൊല്ലുകയായിരുന്നു. ശവസംസ്കാരം ബുധനാഴ്ച ലിബിയയിലെ ജോലിസ്ഥലത്തുനിന്ന് സൗമ്യയുടെ ഭർത്താവ് സജീവ് തിങ്കളാഴ്ച നാട്ടിലേക്കുതിരിച്ചു. ബുധനാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. സൗമ്യയുടെ ശവസംസ്കാരം ബുധനാഴ്ച ഉച്ചയ്ക്കുശേഷം വള്ളികുന്നത്തെ വീട്ടുവളപ്പിൽ. Content Highlights:vallikunnam murder
from mathrubhumi.latestnews.rssfeed https://www.mathrubhumi.com/print-edition/kerala/vallikunnam-murder-1.3881265
via
IFTTT
No comments:
Post a Comment