തിരുവനന്തപുരം: ഇടനിലക്കാർമുഖേന നിയമവിരുദ്ധമായി നടത്തുന്ന മറുനാടൻ ലോട്ടറിക്കായി ജി.എസ്.ടി. കൗൺസിൽവഴി കേന്ദ്രം നടത്തുന്ന നീക്കങ്ങൾക്കെതിരേ നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി. കേരളം വീണ്ടും ലോട്ടറിക്കൊള്ളക്കാരുടെ പിടിയിലാകാതിരിക്കാൻ ലോട്ടറിനികുതിയിലും നിയമത്തിലും തത്‌സ്ഥിതി നിലനിർത്തണമെന്ന് നിയമസഭ ആവശ്യപ്പെട്ടു. യു.ഡി.എഫിനുപുറമേ എൻ.ഡി.എ.യ്ക്കൊപ്പമുള്ള പി.സി. ജോർജും പ്രമേയത്തെ പിന്തുണച്ചു. മന്ത്രി തോമസ് ഐസക്കാണ് പ്രമേയം അവതരിപ്പിച്ചത്. ഇപ്പോൾ കേരളത്തിൽ സർക്കാർ നേരിട്ടുനടത്തുന്ന ലോട്ടറിക്ക് 12 ശതമാനവും മറ്റുസർക്കാരുകൾ ഇടനിലക്കാർവഴി നടത്തുന്ന ലോട്ടറിക്ക് 28 ശതമാനവുമാണ് ജി.എസ്.ടി. നിരക്ക്. മറ്റുലോട്ടറികൾ തടയാനാണിത്. എന്നാൽ, സർക്കാർ ലോട്ടറിക്ക് തുല്യമായി മറുനാടൻ ലോട്ടറിയുടെ നികുതി ഏകീകരിക്കാൻ കേന്ദ്രമന്ത്രിമാരുടെ യോഗം ശുപാർശ ചെയ്തിട്ടുണ്ട്. ഇത് 21-ന് ചേരുന്ന ജി.എസ്.ടി. കൗൺസിൽ പരിഗണിക്കും. ഇത് നടപ്പായാൽ മറുനാടൻ ലോട്ടറികളെ തടയാൻ കേരളത്തിന് കഴിയാതെവരും. ഇതിന് കേരളം വഴങ്ങില്ലെന്ന് തോമസ് ഐസക് പറഞ്ഞു. പ്രതിപക്ഷകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ചചെയ്ത് യോജിച്ച നീക്കമുണ്ടാവും. ജി.എസ്.ടി. കൗൺസിലിൽ ഈ തീരുമാനത്തിനെതിരേ വോട്ടെടുപ്പ് ആവശ്യപ്പെടുമെന്നും തോമസ് ഐസക് പറഞ്ഞു. ലോട്ടറിച്ചട്ടങ്ങളിൽനിന്ന് രക്ഷപ്പെടാൻ വിതരണം ഉപകരാറുകാരെ എൽപ്പിക്കാനും സമ്മാനത്തുക കുറച്ചുള്ള വിലയിന്മേൽമാത്രം നികുതി ഈടാക്കാനും ശുപാർശയുണ്ട്. ഇത് ലോട്ടറിനിയമത്തിനെതിരാണ്. നികുതി കുറച്ചാൽ അത് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നികുതി നഷ്ടമുണ്ടാക്കും. വൻകിട ലോട്ടറി നടത്തിപ്പുകാർക്കുമാത്രമാണ് ഇതിന്റെ ഗുണം. 2015-ൽ കേന്ദ്രംകൂടി അംഗീകരിച്ച് ഒഴിവാക്കിയ മറുനാടൻ ലോട്ടറിയുടെ തിരിച്ചുവരവ് കേരളത്തിലെ പതിനായിരക്കണക്കിന് ലോട്ടറി വിതരണക്കാരെ പ്രതിസന്ധിയിലാക്കുമെന്നും മന്ത്രി പറഞ്ഞു. പ്രമേയത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പൂർണമായും പിന്തുണച്ചു. ജി.എസ്.ടി. കൗൺസിലിനെ വിലയ്ക്കെടുക്കാൻ സാന്റിയാഗോ മാർട്ടിനെപ്പോലുള്ളവർക്ക് കഴിയുമെന്നത് രാജ്യത്തിന് അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ നീക്കത്തിനെതിരേ കോൺഗ്രസ് മുഖ്യമന്ത്രിമാരുമായി ചർച്ചനടത്തുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനസർക്കാർ ലോട്ടറിക്കച്ചവടം അവസാനിപ്പിക്കണമെന്ന് പി.സി. ജോർജ് ആവശ്യപ്പെട്ടെങ്കിലും പ്രമേയത്തെ അദ്ദേഹവും പിന്തുണച്ചു. ജനങ്ങളെ കൊള്ളയടിക്കാൻ കേന്ദ്രസർക്കാർ അനുവാദം നൽകുകയാണെന്നും ഇതിന് ജി.എസ്.ടി. കൗൺസിലിനെ ഉപയോഗിക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു. കെ.വി. അബ്ദുൾ ഖാദർ, ആർ. രാമചന്ദ്രൻ, സി.എഫ്. തോമസ്, കെ. സുരേഷ് കുറുപ്പ്, കെ.എൻ.എ. ഖാദർ എന്നിവർ സംസാരിച്ചു. കെ.സി. ജോസഫ് നിർദേശിച്ച ഭേദഗതികളും അംഗീകരിച്ചു. ചെറിയ സമ്മാനങ്ങൾ കൂട്ടുംകേരള ലോട്ടറിയിൽ ചെറിയ സമ്മാനങ്ങൾ കൂട്ടാൻ തീരുമാനിച്ചതായി മന്ത്രി തോമസ് ഐസക് പറഞ്ഞു. സമ്മാനഘടന പരിഷ്കരിക്കുന്നതിന് ലോട്ടറി ജീവനക്കാരുടെ സംഘടനകൾ നൽകിയ നിർദേശങ്ങൾ സർക്കാർ അതേപടി അംഗീകരിക്കുകയാണ്. ലോട്ടറി ടിക്കറ്റുകളുടെ ഭൂരിഭാഗവും വൻകിട വിതരണക്കാരുടെ പക്കൽ എത്തുന്നത് തടയാനും തീരുമാനിച്ചിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://www.mathrubhumi.com/print-edition/kerala/article-1.3881735
via
IFTTT
No comments:
Post a Comment