ന്യൂഡൽഹി/കോയമ്പത്തൂർ: ഉത്തരേന്ത്യയിലെ കടുത്തചൂടിൽ കേരള എക്സ്പ്രസിൽ തമിഴ്നാട്ടിലേക്ക് തിരിച്ച നാലുതീർഥാടകർ മരിച്ചു. കോയമ്പത്തൂർ സ്വദേശികളായ പച്ചയ്യ (80), ബാലകൃഷ്ണ രാമസ്വാമി (67), ധനലക്ഷ്മി (74), സുബ്ബരയ്യ (73) എന്നിവരാണ് മരിച്ചത്. ഉത്തർപ്രദേശിലെ ഝാൻസിയിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. കാശിക്കു തീർഥാടനത്തിനുപോയി മടങ്ങുകയായിരുന്ന 68 അംഗ സംഘത്തിൽപ്പെട്ട ഇവർ ആഗ്രയിൽ നിന്നാണ് ഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസിൽ കയറിയത്. എസ് 8, 9 കോച്ചുകളിലായിരുന്നു മരിച്ചവർ. തീർഥാടകസംഘത്തിലെ അധികം പേരും 65 വയസ്സിനുമേലുള്ളവരായിരുന്നു. ഗ്വാളിയറെത്തിയപ്പോഴാണ് കടുത്ത ചൂടിൽ ഇവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഝാൻസിയിലെത്തി റെയിൽവേഡോക്ടർ പരിശോധിക്കുമ്പോഴാണ് മരിച്ചതായി സ്ഥിരീകരിച്ചത്. കൊടുംചൂട് മരണകാരണമായെന്നാണ് പ്രാഥമിക നിഗമനം. ഉഷ്ണം താങ്ങാനാവുന്നില്ലെന്ന് ഇവർ പറഞ്ഞതായി ഒപ്പമുണ്ടായിരുന്നവർ അധികൃതരോട് പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ടുലഭിച്ചാലേ മരണകാരണം സ്ഥിരീകരിക്കാനാവൂ. തിങ്കളാഴ്ച 48.1 ഡിഗ്രിയായിരുന്നു ഝാൻസിയിലെ ചൂട്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹങ്ങൾ കോയമ്പത്തൂരിലേക്ക് അയക്കുമെന്ന് റെയിൽവേ ഡിവിഷണൽ മാനേജർ നീരജ് അംബിഷത് പറഞ്ഞു. ഈയിടെ, ഉത്തരേന്ത്യയിൽ രണ്ടു തീവണ്ടികളിലായി രണ്ടുപേർ കൊടുംചൂടിൽ മരിച്ചിരുന്നു. ജൂൺ ഏഴിനു ഖുശിനഗർ എക്സ്പ്രസിലെ ജനറൽ കോച്ചിൽ ഗാസിപുർ സ്വദേശി രാജേഷ് ഗുപ്തയാണ് മരിച്ചത്. രാജേഷിന്റെ മൃതദേഹം ഝാൻസിക്കടുത്തുള്ള ബാബിന സ്റ്റേഷനിൽനിന്നാണ് കണ്ടെത്തിയത്. ജൂൺ ഒന്നിന് യു.പി. ജൻസമ്പർക്രാന്തി എക്സ്പ്രസിലെ ജനറൽ കോച്ചിൽ സീതയെന്ന പെൺകുട്ടിയും മരിച്ചിരുന്നു. Content Highlights:Heavy heat, four death in train
from mathrubhumi.latestnews.rssfeed http://bit.ly/2wK0gtV
via
IFTTT
No comments:
Post a Comment