തിരുവനന്തപുരം: വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണത്തിൽ നിരവധി സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ. തങ്ങൾക്ക് ആദ്യം മുതലേ സംശയമുണ്ടായിരുന്നവരാണ് ഇപ്പോൾ പ്രതിസ്ഥാനത്ത് വന്നിരിക്കുന്നതെന്നും ബാലുവിന്റെ സഹോദരങ്ങൾക്ക് വേണ്ടി പ്രിയ വേണുഗോപാൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബാലഭാസ്കറിന്റെ സഹായിയ ഒരാൾ ഡി.ആർ.ഐയുടെ പിടിയിലായതോടെയാണ് ബന്ധുക്കൾ ആരോപണങ്ങളുമായി രംഗത്തെത്തിയത്. സഹായികളിൽ ഒരാൾ ഒളിവിലാണ്. മരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സംശയങ്ങൾ അക്കമിട്ട് നിരത്തിയാണ് കുറിപ്പ്. ആരോഗ്യനില ഭേദമായിക്കൊണ്ടിരിക്കുന്നതിനിടെ ബാലുവിന് പെട്ടെന്ന് ഹൃദയാഘാതം വന്നതിന് പിന്നിൽ ആരുടെയെങ്കിലും സാനിധ്യം ഉണ്ടായിരുന്നോയെന്നും ഇവർ ചോദിക്കുന്നു. മരണം സംഭവിച്ച ദിവസം പകൽ ആശുപത്രിയിലുണ്ടായിരുന്ന സ്ത്രീ രാത്രിയോടെ സ്ഥലം വിട്ടുവെന്നും പോസ്റ്റ് മോർട്ടത്തിനായി ബാലഭാസ്ക്കറിന്റെ ആധാർ കാർഡ് ബന്ധുക്കൾക്ക് നൽകിയില്ലെന്നും സഹോദരി ആരോപിക്കുന്നു. എന്തുകൊണ്ട് ഇത്തരം ഒരു ഫെയ്സ്ബുക്ക് പോസ്റ്റിടാൻ വൈകിയെന്നതും ഇപ്പോൾ എന്തുകൊണ്ട് നിർബന്ധിതയായെന്നും കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. ബാലുവിനെ ബന്ധുക്കളുമായി അടുപ്പിക്കാതിരിക്കാൻ ചില സുഹൃത്തുക്കൾ ശ്രമിച്ചിരുന്നതായും ഇവർ ആരോപിക്കുന്നു. ബാലുവിന്റെ മരണം നടന്ന അന്ന് ഉച്ചക്ക് അവിടെയുണ്ടായിരുന്ന ലത എന്നയാൾ രാത്രിയോടെ സ്ഥല വിട്ടത് എന്തിനാണെന്നും, അപകടം നടക്കുമ്പോൾ വണ്ടിയോടിച്ചത് ബാലുവാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചത് ആരാണെന്നും ചോദിക്കുന്നു. ഈ സ്ത്രീയുടെ സഹോദരന്റെ മകനാണ് ഡ്രൈവർ എന്ന കാര്യം മറച്ചുവെച്ചതടക്കം നിരവധി സംശയങ്ങൾ പ്രകടിപ്പിക്കുന്നതാണ് കുറിപ്പ്. ഫെയ്സ്ബുക്ക് പോസ്റ്റിലെ ചോദ്യങ്ങൾ 1. എല്ലാ ഡോക്ടർമാരോടും അപേക്ഷിച്ചിട്ടും ഒടുവിൽ പൂർണ സന്ദർശന നിയന്ത്രണം വരുത്തിയ അന്ന് മറ്റേതോ വഴിയിലൂടെ ബാലുവിനെ ഒടുവിൽ കണ്ടത് ആര്? ആ വ്യക്തി എന്തെങ്കിലും അരുതാത്തത് പറഞ്ഞിട്ടാണോ അതുവരെ നോർമൽ ആയിരുന്ന ബാലുച്ചേട്ടന് പെട്ടെന്ന് ഹൃദയാഘാതമുണ്ടായത്? 2. ബാലുവിന്റെ മരണം സംഭവിക്കുന്നതിന്റെ അന്ന് പകൽ അവിടെയുണ്ടായിരുന്ന ആ സ്ത്രീ (പാലക്കാട് പൂന്തോട്ടം - ലത)രാത്രിയോടെ സ്ഥലം വിട്ടത് എന്തിന്? 3. ബാലുവിന്റെ മാനേജർമാരെ ഉൾപ്പടെ തന്റെ നിയന്ത്രണത്തിലാക്കിയ ആ സ്ത്രീയുടെ ഉദ്ദേശങ്ങൾ എന്തായിരുന്നു ? 4. പോസ്റ്റ് മോർട്ടത്തിന് വേണ്ടി ബാലുവിന്റെ ആധാർ കാർഡ് ചോദിച്ചപ്പോൾ വിഷ്ണുവും തമ്പിയും കുടുംബത്തിന് അത് നൽകാത്തതെന്തുകൊണ്ട്? 5. പോലീസ് രേഖകൾ അച്ഛന് കൈമാറണം എന്ന് പറഞ്ഞിട്ടും അതും പോസ്റ്റ് മോർട്ടം റിപ്പോർട്ടും ഒന്നും കൈമാറാത്തതെന്തുകൊണ്ട്? 6. ബാലുവിന്റെയും ഭാര്യയുടെയും മകളുടെയും ഈ അവസ്ഥയ്ക്ക് കാരണമായ അപകടം ആദ്യമറിഞ്ഞതും കുടുംബത്തെ അറിയിച്ചതും ആര് ? 7. മേൽപ്പറഞ്ഞ സ്ത്രീയുടെ അടുത്ത ബന്ധുവാണ് (സഹോദരന്റെ മകൻ) ആണ് കാറോടിച്ച അർജുൻ എന്നത് ചർച്ചയാവാത്തതു എന്തുകൊണ്ട്? 8. ആ യാത്ര മകൾക്കു വേണ്ടിയുള്ള വഴിപാടിനെന്ന പേരിൽ ആക്കി തീർത്തതും, ലക്ഷ്മിക്ക് മാസമുറ ആയിരുന്നതിനാൽ ക്ഷേത്രത്തിൽ പോകാൻ പോലും കഴിഞ്ഞിരുന്നില്ല എന്നത് പറയാത്തതും, ഹോട്ടലിൽ എടുത്ത റൂം ഒഴിഞ്ഞു രാത്രി തന്നെ തിരിക്കണം എന്ന് തീരുമാനിച്ചതും ആര്? 9 . ലക്ഷ്മിയുടെ ബാഗിൽ അന്ന് ഉണ്ടായിരുന്ന കുറെയധികം പണവും സ്വർണാഭരണങ്ങളും ആരുടേത്, എവിടെ നിന്ന്? സ്വന്തമെങ്കിൽ ഒരു ദിവസത്തെ യാത്രക്ക് ഇത്രയധികം എന്തിനു കൊണ്ട് പോയി? ഈ സ്വർണത്തിനു ഇപ്പോഴത്തെ ഈ കള്ളക്കടത്തു കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ? ബാലു പരിപാടികൾക്ക് വിദേശങ്ങളിൽ പോകുമ്പോൾ പ്രത്യേകിച്ചും, ലക്ഷ്മി പലതവണ വിഷ്ണുവിനോടൊപ്പവും ലതയോടൊപ്പവും, തിരുവനന്തപുരത്തു നിന്ന് യാത്രകൾ നടത്തിയിരുന്നു, ഇതുമായി ഇതിനു എന്തെങ്കിലും ബന്ധമുണ്ടോ? 10 പരിക്കുകളുടെയും പൊട്ടലുകളുടെയും സ്വഭാവം വച്ച് ഡോക്ടർ തന്നെ കൃത്യമായി സാധ്യതകൾ ചൂണ്ടിക്കാണിക്കുമ്പോഴും ബാലു ആണ് വണ്ടിയോടിച്ചതു എന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചതാര്? 11 അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽപ്പോലും ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്താതെ പോയത് ആരുടെ ശ്രമഫലമായാണ്? 12 ഓർമയും ബോധവും തിരിച്ചു കിട്ടിയ ലക്ഷ്മിയെ കണ്ട ബാലുവിന്റെ ബന്ധുക്കളോട് കാണാൻ താൽപ്പര്യമില്ല എന്ന മട്ടിൽ ലക്ഷ്മി ഉറക്കം നടിച്ചതെന്തുകൊണ്ട്? 13 . ബാലുവിന് വേണ്ടി സന്ദർശക നിയന്ത്രണം കൊണ്ടുവരാൻ കഷ്ടപ്പെടേണ്ടി വന്ന കുടുംബത്തിന് ഇന്ന് ലക്ഷ്മിയെ കാണാൻ അനുവാദമില്ല എന്ന അവസ്ഥ കൊണ്ട് വന്നതാര്? 14 മരണശേഷം ബലിക്രിയകൾക്കു പോലും ബാലുവിന്റെ രക്തബന്ധുക്കളെ വീട്ടിൽ കയറ്റാത്തതു എന്ത് കൊണ്ട്? 15 ബാലുവിന്റെ ലക്ഷങ്ങൾ വിലയുള്ള വയലിനുകൾ ബാലുവിന്റെ അമ്മയോടോ ഗുരുവിനോടോ പോലും ചോദിക്കാതെ വിൽക്കാൻ തീരുമാനിച്ചതാര്? 16 വിഷ്ണുവിനെയും തമ്പിയെയും ചുരുക്കം ചില പ്രോഗ്രാമുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പരിചയം മാത്രം, അടുപ്പമില്ല എന്ന മട്ടിൽ ലക്ഷ്മി ഫേസ്ബുക് പോസ്റ്റ് ഇട്ടെങ്കിലും, ബാലുവിന്റെ ബെൻസ് കാർ, ഫോൺ, എടിഎം കാർഡുകൾ ഇവയെലാം ആക്സിഡന്റ് നടന്നപ്പോൾ മുതൽ കൈവശം വച്ചിരുന്നത് ലക്ഷ്മിയുടെ അനുമതിയോടെ തമ്പിയല്ലേ? ആശുപത്രി റിവ്യൂസിനു ലക്ഷ്മിയെ കൊണ്ടുപോയിരുന്നതും എല്ലാം വാങ്ങിക്കൊടുത്തിരുന്നതും വിഷ്ണുവല്ലേ? തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ ബാലഭാസ്കറിന്റെ മാനേജർമാരും ഉൾപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ മരണവും സംശയത്തിന്റെ നിഴലിലായത്. അപകടം സംഭവിച്ച സമയത്തുതന്നെ കുടുംബം അസ്വാഭാവികത ആരോപിച്ചിരുന്നു. തങ്ങളുടെ ആശങ്കകൾ ചൂണ്ടിക്കാട്ടി ബാലഭാസ്ക്കറിന്റെ അച്ഛൻ പരാതിയും നൽകി. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് സ്വർണക്കടത്തുകേസിൽ ബാലഭാസ്കറിന്റെ മാനേജർ അറസ്റ്റിലാകുന്നത്. Content highlights:Death of Violinist Balabhaskar under mysterious circumstances; questions arises in FB post
from mathrubhumi.latestnews.rssfeed http://bit.ly/2WDDeU0
via
IFTTT
No comments:
Post a Comment