മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ മുത്തൂറ്റ് ഫിനാൻസ് ശാഖയിൽ കവർച്ചനടത്താനെത്തിയ സംഘത്തിന്റെ വെടിയേറ്റ് ജീവനക്കാരനായ മലയാളി മരിച്ചു. മുംബൈ ശാഖയിലെ സിസ്റ്റം അഡ്മിനിസ്ട്രേറ്ററായ മാവേലിക്കര അറുനൂറ്റിമംഗലം മുറിയായിക്കര ബ്ലസ് ഭവനിൽ സാജു സാമുവൽ(29) ആണ് കൊല്ലപ്പെട്ടത്. മുംബൈ ശാഖയിലെ മറ്റൊരു ജീവനക്കാരനായ പുനലൂർ സ്വദേശി കൈലാഷ് ജയൻ (22), നാസിക് ശാഖാ മനേജർ സി.ബി. ദേശ്പാണ്ഡെ(64) എന്നിവർക്കും ഒരു സുരക്ഷാ ജീവനക്കാരനും പരിക്കേറ്റു. ഇവർ നാസിക് സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സാജുവിന്റെ നെഞ്ചിലും വയറ്റിലുമായി മൂന്നുതവണയാണ് വെടിയേറ്റത്. സംഭവസ്ഥലത്തുവെച്ചുതന്നെ സാജു മരിച്ചതായി പോലീസ് പറഞ്ഞു. നാസിക്കിലെ ഉൻത്വാടിയിലുള്ള ഓഫീസിൽ വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ബൈക്കിലെത്തിയ അഞ്ചംഗസംഘം ആക്രമണമഴിച്ചുവിട്ടത്. സ്ഥാപനത്തിൽ ഓഡിറ്റിങ് നടക്കുന്നതിനിടെ അതിക്രമിച്ചുകയറിയ സംഘം ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ലോക്കറിന്റെ താക്കോൽ ആവശ്യപ്പെടുകയുംചെയ്തു. അഞ്ചുജീവനക്കാരും എട്ട് ഇടപാടുകാരുമാണ് സംഭവസമയത്ത് ഓഫീസിലുണ്ടായിരുന്നത്. ജീവനക്കാർ എതിർത്തപ്പോൾ സംഘം മർദിക്കുകയും അഞ്ചുതവണ നിറയൊഴിക്കുകയുംചെയ്തതായി നാസിക് പോലീസ് കമ്മിഷണർ വിശ്വാസ് നൻഗ്രേ പാട്ടീൽ പറഞ്ഞു. ഇതിനിടെ, സാജു സാമുവൽ അപായമണി മുഴക്കി. ഇതോടെ മർദനം സാജുവിനുനേരെയായി. സാജു തിരിച്ചടിച്ചപ്പോൾ സംഘം വെടിവെക്കുകയായിരുന്നെന്ന് സ്ഥാപനത്തിലുണ്ടായിരുന്നവർ പറഞ്ഞു. മുംബൈ ഓഫീസിൽനിന്ന് ഓഡിറ്റിങ്ങിനെത്തിയ സംഘത്തിലുൾപ്പെട്ടവരാണ് സാജുവും കൈലാഷും. സാജുവിന്റെ മൃതദേഹം പരിശോധനയ്ക്കുശേഷം നാസിക് സിവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണ്. ശനിയാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഗുജറാത്തിൽനിന്ന് ഒന്നരവർഷംമുമ്പാണ് സാജു മുംബൈയിലേക്ക് സ്ഥലംമാറിയത്. നെരൂളിലാണ് താമസം. ഭാര്യ: ജെയ്സി. ഒമ്പതുമാസംപ്രായമുള്ള ആൺകുഞ്ഞുണ്ട്. അച്ഛൻ: പരേതനായ സാമുവൽ. അമ്മ: സാറാമ്മ. Content Highlights:Nasik, Firing, One dead
from mathrubhumi.latestnews.rssfeed http://bit.ly/2IWmtuz
via
IFTTT
No comments:
Post a Comment