ബെംഗളൂരു: ആത്മഹത്യസന്ദേശമടങ്ങുന്ന ശബ്ദരേഖ സിറ്റി പോലീസ് കമ്മിഷണർക്ക് അയച്ച ബെംഗളൂരുവിലെ പ്രമുഖ ജൂവലറിയുടമയെ കാണാതായി. വിവരം പുറത്തായതോടെ, ഇയാൾ നടത്തിയിരുന്ന നിക്ഷേപ പദ്ധതിയിൽ പണമിട്ട നൂറുകണക്കിനുപേർ ജൂവലറിക്കുമുന്നിൽ തടിച്ചുകൂടി. ബെംഗളൂരുവിലെ ഐ.എം.എ. ജൂവലറി മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ മുഹമ്മദ് മൻസൂർ ഖാനെയാണ് കാണാതായത്. വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും പോലീസ് തിരച്ചിൽ നോട്ടീസ് നൽകി. മൻസൂർ ഖാൻ ആത്മഹത്യചെയ്തതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ലാഭം വാഗ്ദാനംചെയ്ത നിക്ഷേപ പദ്ധതിയിൽ ആയിരക്കണക്കിനുപേർ പണം നിക്ഷേപിച്ചെന്നും ഇതിലൂടെ ജൂവലറിയുടമ കോടികൾ ശേഖരിച്ചെന്നുമാണ് വിവരം. ശബ്ദരേഖ പുറത്തായതോടെ രണ്ടായിരത്തോളംപേർ പോലീസിൽ പരാതി നൽകി. ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർക്ക് ലഭിച്ച ശബ്ദരേഖയിൽ കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ റോഷൻ ബെയ്ഗിനേയും കുറ്റപ്പെടുത്തുന്നുണ്ട്. “നിങ്ങൾ ഈ ശബ്ദരേഖ കേൾക്കുമ്പോഴേക്കും ഞാൻ ജീവിതം അവസാനിപ്പിച്ചിരിക്കും. ബിസിനസ് വളർത്തുന്നതിന് കഴിഞ്ഞ 13 വർഷമായി കഠിനമായി പ്രയത്നിച്ചു. ഇന്ന് ഓഫീസർമാർക്കും രാഷ്ട്രീയക്കാർക്കും കൈക്കൂലി കൊടുക്കണം. ശിവാജിനഗർ എം.എൽ.എ. റോഷൻ ബെയ്ഗ് എന്നെ വഞ്ചിച്ചു. അദ്ദേഹം 400 കോടി രൂപ കടംവാങ്ങി. പണം തിരച്ചുതരുന്നതിനുപകരം ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തുന്നു. ആഭരണങ്ങളടക്കം 500 കോടി രൂപയുടെ ആസ്തി എനിക്കുണ്ട്. ഇതു വിറ്റ് നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കണമെന്ന് അപേക്ഷിക്കുന്നു”- ഇങ്ങനെ പറയുന്ന ശബ്ദരേഖയാണ് മൻസൂർ ഖാൻ സിറ്റി പോലീസ് കമ്മിഷണർക്ക് അയച്ചത്. ഇതു സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് ചകിതരായ നിക്ഷേപകർ ശിവാജിനഗറിലെ ജൂവലറിക്കുമുന്നിൽ തടിച്ചുകൂടിയത്. വൻ പോലീസ് സന്നാഹവും എത്തി. ജൂവലറി അടച്ചിട്ടനിലയിലായിരുന്നു. റംസാൻ കണക്കിലെടുത്ത് ജൂൺ ഒമ്പതുവരെ തുറക്കില്ലെന്ന നോട്ടീസ് കടയുടെമുന്നിൽ പതിച്ചിരുന്നു. നിക്ഷേപകരിൽനിന്നു 400 കോടി രൂപയോളം ജൂവലറിയുടമ പിരിച്ചെടുത്തിട്ടുണ്ടെന്നാണ് സൂചന. മൻസൂർ ഖാൻ ഒളിവിലാണെന്നും കണ്ടെത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി പോലീസ് കമ്മിഷണർ രാഹുൽ കുമാർ പറഞ്ഞു. അതേസമയം, ജൂവലറിയുടമ മൻസൂർ ഖാനുമായി ബന്ധമില്ലെന്നും ആരോപണത്തിന് അടിസ്ഥാനമില്ലെന്നും റോഷൻ ബെയ്ഗ് എം.എൽ.എ. പറഞ്ഞു. മണ്ഡലത്തിലെ സാമൂഹികപ്രവർത്തനത്തിന്റെ ഭാഗമായി ജൂവലറിയുടമയുമായി സഹകരിച്ചുപ്രവർത്തിച്ചിട്ടുണ്ടെന്നും മറ്റൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. content highlights:IMA Jewels,banglore,Mansoor Khan
from mathrubhumi.latestnews.rssfeed http://bit.ly/2WBCqzD
via
IFTTT
No comments:
Post a Comment