വടക്കാഞ്ചേരി: ദുബായ് ബസപകടത്തിൽ മരിച്ച തെക്കുംകര വട്ടായി വള്ളിത്തോട്ടത്തിൽ കിരൺ മാതാപിതാക്കൾക്ക് അപ്പൂസായിരുന്നു. അപകടത്തിന് തൊട്ടുമുൻപ് അമ്മ ജീനയെ അപ്പൂസ് ഫോണിൽ വിളിച്ചിരുന്നു. താമസസ്ഥലത്തെത്തി വീണ്ടും വിളിക്കാമെന്നു പറഞ്ഞ മകന്റെ മരണവാർത്തയാണ് പിന്നീടെത്തിയത്. പുതിയ വീട് നിർമിച്ചതിന്റെ സാമ്പത്തികബാധ്യത താൻ ജോലിചെയ്ത് തീർക്കുമെന്ന് മാതാപിതാക്കൾക്ക് ഉറപ്പുനൽകിയാണ് കിരൺ ദുബായിയിലേയ്ക്ക് പുറപ്പെട്ടത്. കിരണിന്റെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് വട്ടായി സെന്റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളി സെമിത്തേരിയിലാണ് ശവസംസ്കാരം. ഒമാനിലുള്ള സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങുന്നതിനിടയിലായിരുന്നു കിരൺ അപകടത്തിൽപ്പെട്ടത്. ബി.ടെക്. ബിരുദമെടുത്തശേഷം കഴിഞ്ഞ ഡിസംബറിലാണ് കിരൺ തൊഴിൽ തേടി ദുബായിയിലെത്തിയത്. സഹോദരൻ ജെറിനും അവിടെയുണ്ട്. അബുദാബിയിലെ ഫയർ കോ ടെക്നിക്കൽ സർവീസസിൽ ജോലിയും ലഭിച്ചു. റംസാൻ അവധിക്ക് നാട്ടിലെത്തുമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും വിമാനടിക്കറ്റ് നിരക്ക് വളരെ ഉയർന്നതിനാൽ യാത്ര ഉപേക്ഷിച്ചു. തുടർന്നാണ് സ്കൂളിലെ സഹപാഠി ജോലിചെയ്യുന്ന ഒമാനിലേക്ക് പോയത്. മടങ്ങുന്നതിനിടയിലായിരുന്നു അപകടം. നാട്ടിൽ എല്ലാ രംഗത്തും സജീവമായിരുന്ന കിരണിന്റെ മരണം വട്ടായി ഗ്രാമത്തിന് വേദനയായി. കിരണിന്റെ പിതാവ് ജോണി വട്ടായിയിലെ സി.പി.എം. പ്രാദേശികനേതാവും ക്ഷീരോത്പാദക സഹകരണസംഘം പ്രസിഡന്റുമാണ്. Content Highlights:dubai bus accident death, kiran johny, thrissur native called mother just before accident
from mathrubhumi.latestnews.rssfeed http://bit.ly/2K5bQrY
via
IFTTT
No comments:
Post a Comment