ഇഫ്താറിൽ പങ്കെടുത്ത ബി.ജെ.പി., ജെ.ഡി.യു., എൽ.ജെ.പി. നേതാക്കളെ പരിഹസിച്ച് ട്വീറ്റു ചെയ്ത കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെ ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ താക്കീതു ചെയ്തു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി, കേന്ദ്രമന്ത്രിയും എൽ.ജെ.പി. നേതാവുമായ രാംവിലാസ് പാസ്വാൻ എന്നിവരെയാണ് കേന്ദ്രമന്ത്രി പരിഹസിച്ചത്. ഇത്തവണ ബിഹാറിലെ ബെഗുസരായ് മണ്ഡലത്തിൽ നിന്നു ജയിച്ച ഗിരിരാജ് സിങ് മുമ്പും വിവാദപ്രസ്താവനകൾ നടത്തിയിട്ടുണ്ട്. പുതുതായി രൂപവത്കരിച്ച മൃഗസംരക്ഷണ-ഫിഷറീസ് മന്ത്രാലയത്തിലെ കാബിനറ്റ് മന്ത്രിയാണ് അദ്ദേഹം. തിങ്കളാഴ്ച ഹിന്ദുസ്ഥാൻ ആവാം മോർച്ച നേതാവും മുൻ മുഖ്യമന്ത്രിയുമായ ജിതിൻ റാം മാഞ്ചി പട്നയിൽ നടത്തിയ ഇഫ്താറിൽ മുതിർന്ന നേതാക്കൾ പങ്കെടുത്തിരുന്നു. ഈ നേതാക്കൾ ഒരുമിച്ചു നിൽക്കുന്ന ഫോട്ടോകൾ ചേർത്തായിരുന്നു ഗിരിരാജ് സിങ്ങിന്റെ ട്വീറ്റ്. നവരാത്രി പോലെ സ്വന്തം മതത്തിലുള്ള ആഘോഷങ്ങളും ആചാരങ്ങളും ഉയർത്തിക്കാട്ടാതെ മറ്റു മതങ്ങളുടെ ആഘോഷങ്ങൾക്കായി അണിനിരക്കുന്നതെന്തിനാണെന്നായിരുന്നു ട്വീറ്റിലെ ചോദ്യം. ഈ ഫോട്ടോകൾ നവരാത്രി ആഘോഷങ്ങളിൽനിന്ന് ഉണ്ടായതാണെങ്കിൽ എത്രയോ മനോഹരമായിരുന്നെന്നും ഗിരിരാജ് സിങ് ചോദിച്ചു. ട്വീറ്റ് പുറത്തുവന്നയുടൻതന്നെ നേതാക്കൾ കടുത്ത വിമർശനവുമായി രംഗത്തുവന്നു. മാധ്യമങ്ങളുടെ ശ്രദ്ധ കിട്ടാനാണ് ഗിരിരാജ് സിങ് പ്രസ്താവന നടത്തിയതെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രതികരിച്ചു. ഗിരിരാജ് സിങ്ങിന്റെ മാനസികനില പരിശോധിക്കണമെന്നായിരുന്നു ജെ.ഡി.യു വക്താവ് സഞ്ജയ് സിങ്ങിന്റെ പ്രസ്താവന. 'എല്ലാവർക്കുമൊപ്പം' എന്ന പ്രസ്താവന ഉയർത്തിയാണ് എൽ.ജെ.പി. രൂപവത്കരിച്ചതെന്ന് ചെയർമാൻ ചിരാഗ് പാസ്വാൻ ചൂണ്ടിക്കാട്ടി. ഇതോടെയാണ് ബി.ജെ.പി. കേന്ദ്രനേതൃത്വം ഇടപെട്ടത്. ഇത്തരം പ്രസ്താവനകൾ ആവർത്തിക്കരുതെന്ന് ദേശീയാധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ചൊവ്വാഴ്ച ഗിരിരാജ് സിങ്ങിനെ താക്കീതു ചെയ്തു. രണ്ടാം മോദി സർക്കാർ അധികാരമേറ്റ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ വിവാദ പ്രസ്താവനയുടെ പേരിൽ താക്കീത് ചെയ്യപ്പെടുന്ന രണ്ടാം മന്ത്രിയാണ് ഗിരിരാജ്. കഴിഞ്ഞദിവസം ആഭ്യന്തരസഹമന്ത്രി കിഷൻ റെഡ്ഡിയെ അമിത് ഷാ ശാസിച്ചിരുന്നു. ഹൈദരാബാദ് ഭീകരരുടെ സുരക്ഷിതതാവളമാണെന്ന പ്രസ്താവനയുടെ പേരിലായിരുന്നു താക്കീത്. Content Highlights:Giriraj Singh, Amit Shah
from mathrubhumi.latestnews.rssfeed http://bit.ly/2HU3XDz
via
IFTTT
No comments:
Post a Comment