ദുബായ്: പതിവിൽക്കൂടുതൽ അവധിയാണ് ഇത്തവണ ചെറിയ പെരുന്നാൾ പ്രമാണിച്ച് യു.എ.ഇ.യിലെ എല്ലാ മേഖലയിലുമുള്ളവർക്കും ലഭിച്ചത്. വാരാന്ത്യ അവധികൾകൂടി കണക്കാക്കി ശരാശരി ഒമ്പതുദിവസംവരെ കിട്ടിയപ്പോൾ പതിവുപോലെ യാത്രയ്ക്കാണ് പ്രവാസികളിലേറെയും ഈ അവസരം ഉപയോഗിച്ചത്. അപകടത്തിൽപ്പെട്ട മസ്കറ്റ്-ദുബായ് ബസിലെ യാത്രക്കാരിലേറെയും ഇത്തരത്തിൽ ഒമാനിൽ പെരുന്നാളാഘോഷിക്കാൻ പോയവരായിരുന്നു. ദുബായിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവസാന്നിധ്യമായ തൃശ്ശൂർ തളിക്കുളം സ്വദേശി ജമാലുദ്ദീനും പെരുന്നാളാഘോഷിക്കാനാണ് മസ്കറ്റിലെ സുഹൃത്തുക്കളുടെ അടുത്തേക്കുപോയത്. ദുബായിലേക്കുള്ള ബസിൽ കയറാൻവരുന്നതിനിടെ കാറിൽ ഇരിക്കുന്ന ഫോട്ടോ വാട്സാപ്പ് ഗ്രൂപ്പിൽ ഇദ്ദേഹം പോസ്റ്റുചെയ്തിരുന്നു. ഇടതുപക്ഷസഹയാത്രികനായ ജമാലുദ്ദീൻ ദല ഉൾപ്പെടെ ഒട്ടേറെ സംഘടനകളിൽ സജീവമായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും നാട്ടിലാണ്. തലശ്ശേരി സ്വദേശി ഉമ്മറും മകൻ നബീലും മസ്കറ്റിലുള്ള മകളുടെ അടുത്ത് പെരുന്നാൾ ആഘോഷിക്കാനായാണ് പോയത്. ഏറെക്കാലമായി ദുബായിൽ ബിസിനസ് ചെയ്യുകയാണ് ഉമ്മർ. കിരൺ ജോണി റാസൽഖൈമയിലെ ഫയർകോ ടെക്നിക്കൽ സർവീസസിൽ ജീവനക്കാരനാണ്. തിരുവനന്തപുരം സ്വദേശി ദീപകുമാർ സെഞ്ചുറി മെക്കാനിക്കൽ സിസ്റ്റംസ് മാനുഫാക്ചറിങ് കമ്പനിയിലെ അക്കൗണ്ടന്റാണ്. മസ്കറ്റിലെ ബന്ധുവിനൊപ്പം അവധി ആഘോഷിക്കാൻപോയതായിരുന്നു ദീപകുമാറും ഭാര്യ ആതിരയും മകൾ അതുല്യയും. കൂട്ടുകാരെ കാണാനാണ് വിക്രം ജവഹർ ഠാക്കൂർ മസ്കറ്റിലേക്ക് പോയത്. ഇദ്ദേഹത്തിന്റെ ഭാര്യ മനീഷ ദുബായിലുണ്ട്. പാകിസ്താൻ സ്വദേശി ഷഫീഖാണ് അപകടത്തിൽ മരിച്ചവരിലൊരാളെന്ന് പാകിസ്താൻ കോൺസലേറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. വിസ പുതുക്കാനായാണ് ഷഫീഖ് ഒമാനിലേക്ക് പോയത്. ഭർത്താവ് പോയതറിയാതെ അപകടത്തിൽ ദീപകുമാർ മരിച്ച കാര്യം പരിക്കേറ്റ് ചികിത്സയിൽക്കഴിയുന്ന ഭാര്യ ആതിരയെ ഇതുവരെ അറിയിച്ചിട്ടില്ല. ആതിരയും നാലുവയസ്സുകാരിയായ മകളും അപകടനില തരണംചെയ്തിട്ടുണ്ട്. എങ്കിലും പെട്ടെന്ന് മരണവാർത്ത അറിയിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് അടുത്തുള്ളവർ.
from mathrubhumi.latestnews.rssfeed http://bit.ly/2K7ZHCO
via
IFTTT
No comments:
Post a Comment