ന്യൂഡൽഹി: ദേശീയസുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവൽ തുടരും. ഇത്തവണ കാബിനറ്റ് പദവിയിലേക്ക് അദ്ദേഹത്തെ ഉയർത്തിയിട്ടുണ്ട്. നേരത്തേ സഹമന്ത്രി പദവിയാണുണ്ടായിരുന്നത്. മേയ് 31 മുതൽ അഞ്ചുവർഷത്തേക്കാണ് കാലാവധി നീട്ടിനൽകിയത്. 2016-ലെ ഉറി ഭീകരാക്രമണത്തിനുശേഷം നടന്ന മിന്നലാക്രമണം, 2019-ലെ പുൽവാമ ഭീകരാക്രമണത്തിനുശേഷം നടന്ന ബാലാകോട്ട് വ്യോമാക്രമണം എന്നിവയുടെ ആസൂത്രണത്തിൽ ഡോവൽ സുപ്രധാന പങ്കുവഹിച്ചിരുന്നു. 2014 മേയിലാണ് ഡോവൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിതനായത്. അതേവർഷം സെപ്റ്റംബറിൽ ചൈനയുമായി മന്ത്രിതലചർച്ച നടത്തേണ്ട സാഹചര്യമുണ്ടായതിനെത്തുടർന്ന് സഹമന്ത്രി പദവി നൽകി. 1968 ബാച്ചിലെ കേരള കേഡർ ഐ.പി.എസ്. ഉദ്യോഗസ്ഥനായ ഡോവൽ 2005-ൽ ഇന്റലിജൻസ് ബ്യൂറോ (ഐ.ബി.) മേധാവിയായാണ് വിരമിച്ചത്. പോലീസിലെ ഏതാനുംവർഷത്തെ സേവനത്തിനുശേഷം 33 വർഷത്തോളം ഐ.ബി.യിലായിരുന്നു പ്രവർത്തനം. ഇക്കാലയളവിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ജമ്മുകശ്മീർ, പഞ്ചാബ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. പാകിസ്താനിലും ബ്രിട്ടനിലും നയതന്ത്രദൗത്യങ്ങൾ നിർവഹിച്ചിട്ടുണ്ട്. 10 വർഷം ഐ.ബി.യുടെ ഓപ്പറേഷൻ വിഭാഗം തലവനുമായിരുന്നു. സൈനികബഹുമതിയായ കീർത്തിചക്ര പുരസ്കാരം ലഭിക്കുന്ന ആദ്യ പോലീസുദ്യോഗസ്ഥനാണ് ഡോവൽ. മിസോറമിലെ കലാപം അടിച്ചമർത്തി കലാപകാരികളുടെ നേതാവായ ലാൽഡെംഗയെ പിടികൂടിയതിനെത്തുടർന്നാണ് 1988-ൽ കീർത്തിചക്ര ലഭിച്ചത്. മിസോറമിലെ കലാപകാരികളുടെ സ്വാധീനമില്ലാതാക്കാൻ മ്യാൻമാറിലേക്കും ചൈനയിലേക്കും ഡോവൽ രഹസ്യയാത്ര നടത്തിയിരുന്നു. 1999-ൽ കാണ്ഡഹാർ വിമാനറാഞ്ചലിൽ ബന്ദികളെ മോചിപ്പിക്കാൻ ഭീകരരുമായി ചർച്ച നടത്തിയതും ഡോവലായിരുന്നു. Content Highlights:ajit doval will continue as nsa, with cabinet rank
from mathrubhumi.latestnews.rssfeed http://bit.ly/2KpBkzV
via
IFTTT
No comments:
Post a Comment