വള്ളികുന്നം: അമ്മയുടെ വേർപാട് മൂന്നര വയസ്സുകാരി ഋതികയ്ക്ക് അറിയില്ല. പന്ത്രണ്ടുകാരൻ ഋഷികേശും ഒൻപതുകാരൻ ആദിശേഷനും അമ്മ ഇനി തങ്ങൾക്കൊപ്പമില്ലെന്നറിഞ്ഞ് വിഷമത്തിലാണ്.കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ മക്കളാണിവർ. വള്ളികുന്നത്തെ ഇവരുടെ വീട്ടിൽ വെള്ളമില്ലാത്തതിനാൽ സൗമ്യയുടെ ഓച്ചിറ ക്ലാപ്പനയിലെ കുടുംബവീട്ടിലായിരുന്നു രണ്ടാഴ്ചയായി കുട്ടികൾ. അവിടെനിന്നാണ് മൂത്ത രണ്ടുപേരും ചങ്ങൻകുളങ്ങരയിലെ സ്‌കൂളിൽ പോയിരുന്നത്. സൗമ്യയുടെ മരണത്തെത്തുടർന്ന് ശനിയാഴ്ച വൈകീട്ട് ഇവരെ വള്ളികുന്നത്തെ കുടുംബവീട്ടിൽ കൊണ്ടുവരികയായിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥൻ അമ്മയെ നിരന്തരം ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയിരുന്നതായി വീട്ടിൽ ആശ്വസിപ്പിക്കാനെത്തിയ നിയുക്ത എം.പി. കൊടിക്കുന്നിൽ സുരേഷിനോട് ഋഷികേശ് പറഞ്ഞു. സൗമ്യയുടെ ഭർത്താവ് സജീവ് 22 ദിവസം മുൻപാണ് ജോലി സ്ഥലമായ ലിബിയയിലേക്ക് പോയത്. സജീവിന്റെ പാസ്പോർട്ടും അനുബന്ധരേഖകളും എംബസിയിലാണ്. ഇതെത്രയും വേഗം തിരിച്ചെടുക്കുന്നതിനും സജീവിനെ നാട്ടിലെത്തിക്കുന്നതിനും അടിയന്തരനടപടി സ്വീകരിക്കുമെന്നും നിയുക്ത എം.പി. പറഞ്ഞു.മുൻ എം.പി. സി.എസ്.സുജാതയും ആശ്വാസവചനങ്ങളുമായി സൗമ്യയുടെ വീട്ടിലെത്തിയിരുന്നു. ശനിയാഴ്ച രാവിലെ പതിവുപോലെ വള്ളികുന്നം സ്റ്റേഷനിൽ സൗമ്യ ഡ്യൂട്ടിക്ക് ചെന്നു. അനുവാദം വാങ്ങി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ എഴുതാനായി തഴവയിലെ എ.വി.എച്ച്.എസിൽ പോയി. തിരികെ വീട്ടിലെത്തി മക്കളെ കാണുന്നതിനായി ഓച്ചിറയിലെ കുടുംബവീട്ടിലേക്ക് പോകാൻ ഇറങ്ങുമ്പോഴാണ് സംഭവം. ജോലികിട്ടിയ നാളുമുതൽ അഞ്ചുവർഷമായി വള്ളികുന്നം സ്റ്റേഷനിലാണ് സൗമ്യ ജോലി ചെയ്തിരുന്നത്.
from mathrubhumi.latestnews.rssfeed http://bit.ly/2MQuLZR
via
IFTTT
No comments:
Post a Comment