മലപ്പുറം: വ്യാഴാഴ്ച മലപ്പുറം അരിപ്രയിൽ 10 വയസ്സുകാരി മരിച്ചത് മസ്തിഷ്കജ്വരം ബാധിച്ചെന്ന് ആരോഗ്യവകുപ്പ്. അരിപ്ര ചെറിയച്ഛൻവീട്ടിൽ സുരേന്ദ്രന്റെ മകൾ ഐശ്വര്യയാണ് മരിച്ചത്. നെഗ്ലേറിയ ഫൗലെറിയെന്ന ഏകകോശജീവിയാണ് അതീവ മാരകമായ മസ്തിഷ്കജ്വരത്തിനു പിന്നിലെന്നാണ് കണ്ടെത്തൽ. പനി ബാധയെത്തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നട്ടെല്ലിലെ സ്രവം പരിശോധിച്ചപ്പോഴാണ് നെഗ്ലേറിയ ഫൗലെറി രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. വിദഗ്ധചികിത്സയ്ക്കായി കുട്ടിയെ കൊച്ചി അമൃത ആശുപത്രിയിലേക്കു മാറ്റാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി കുട്ടി മരിച്ചു. വെള്ളത്തിലൂടെയാണ് ഈ ഏകകോശജീവി മനുഷ്യശരീരത്തിലേക്കെത്തുന്നത്. രോഗം ബാധിച്ചാൽ രക്ഷപ്പെടുന്നത് അപൂർവമാണ്. 97 ശതമാനം വരെയാണ് മരണനിരക്ക്. രോഗകാരണം കണ്ടെത്തിയെങ്കിലും ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. രോഗം പിടിപെടാനുള്ള സാഹചര്യം സംബന്ധിച്ച് വിശദമായ പരിശോധന നടത്തുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന പറഞ്ഞു. ആറുമാസത്തിനിടെ അഞ്ചുപേരുടെ ജീവനെടുക്കുകയും എഴുപതോളംപേരെ ബാധിക്കുകയുംചെയ്ത പനിക്ക് പിന്നാലെ ഈ മരണംകൂടിയായതോടെ ആരോഗ്യവകുപ്പ് പ്രതിരോധനടപടികൾ ഊർജിതമാക്കി. അഞ്ചുപേരിൽ ഒരാൾ മരിച്ചത് വെസ്റ്റ്നെയിൽ പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രാഥമിക പരിശോധനകൾ നടന്നുവരികയാണ്. ജില്ലയിൽ ദ്രുതകർമസേനയെ നിയോഗിക്കാൻ വെള്ളിയാഴ്ച ചേർന്ന അടിയന്തരയോഗം തീരുമാനിച്ചു. കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളേജുകളിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗവും ന്യൂറോളജിസ്റ്റും ആരോഗ്യപ്രവർത്തകരും ഉൾക്കൊള്ളുന്നതാണ് സേന. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളെയും രോഗികളെയും സേന പ്രത്യേകം നിരീക്ഷിക്കും. Content highlights:Naegleria Fowleri causesdeath of a girl in Malapuram
from mathrubhumi.latestnews.rssfeed http://bit.ly/2Yx6V6z
via
IFTTT
No comments:
Post a Comment