തൃശ്ശൂർ:വർണമേളങ്ങൾ, വിസ്മയക്കാഴ്ചകൾ, ശബ്ദഘോഷങ്ങൾ ഒടുവിൽ ചെറുകണ്ണീരോടെ ഉപചാരം. ശ്രീമൂല സ്ഥാനത്ത് തിരുവമ്പാടി- പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെയാണ് ആചാരപരമായി പൂരത്തിന് പരിസമാപ്തിയായത്. തെച്ചിക്കോട്ടു കാവ് രാമചന്ദ്രന്റെ എഴുന്നള്ളിക്കലുമായി ബന്ധപ്പെട്ട് ഉണ്ടായ അനിശ്ചിതത്വവും വിവാദങ്ങളും മാറ്റിനിർത്തിയാൽ ആവേശകരമായ ഒരു പൂരത്തിന്കൂടിയാണ് പരിസമാപ്തിയാകുന്നത്. ഇനി പകൽ പൂരത്തിന്റെ ഭാഗമായുള്ള പകൽ വെടിക്കെട്ടുകൂടി മാത്രമാണ് നടക്കാനുള്ളത്. അടുത്ത പൂരത്തിനു കാണാമെന്ന് പറഞ്ഞ് ആസ്വാദകർ പരസ്പരം അഭിവാദ്യം ചെയ്ത് മടങ്ങുന്ന കാഴ്ചയാണ് കാണാനുള്ളത്. കെട്ടിപ്പിടിച്ച് വിശേഷങ്ങൾ പങ്കുവെയ്ക്കുന്ന നിരവധി ചിത്രങ്ങൾ ഇവിടെ പിറന്നു. നിലത്തിറങ്ങി നടക്കാനും ഇത്തിരി വിയർക്കാനുമെല്ലാമുള്ള വിമുഖത മലയാളി കൈവിടുന്ന ഒരുസ്ഥലം പൂരപ്പറമ്പാണെന്ന കാര്യത്തിൽ ഒരുവട്ടം പൂരംകൂടിയവർക്ക് സംശയം കാണില്ല. വിയർത്തുകുളിച്ച് പൊരിവെയിൽ കൊണ്ട് പൂരപ്പറമ്പിലൂടെ വെറുതെ ചുറ്റിക്കറങ്ങാനുമുണ്ടായിരുന്നു വൻ ജനം. വാഹനസൗകര്യമില്ലെങ്കിൽ മറ്റെവിടേക്കും പോകാൻ മടിക്കുന്നവരാണ് സ്വരാജ് റൗണ്ടിന്റെ മൂന്നുകിലോമീറ്റർ ദൂരം പലവട്ടം കറങ്ങിയത്. പൂരപ്പറമ്പിൽ എവിടെത്തിരിഞ്ഞാലും വിസ്മയിക്കാൻ മാത്രമെ നേരംകാണു. തലകുലുക്കിവരുന്ന കൊമ്പനെ ആയിരം വിസ്മയക്കണ്ണുകൾ എതിരേൽക്കുന്നത് എവിടെത്തിരിഞ്ഞാലും കാണാം. കണ്ണുകൊണ്ടുള്ള അളവുകളിൽ ആനസൗന്ദര്യം മുഴുവൻ വിലയിരുത്തി. എഴുന്നള്ളിനിൽക്കുന്ന കൊമ്പനെ കാണുമ്പോൾ മറ്റൊരു വിസ്മയമാണ് കണ്ണുകളിൽ വരിക. തെച്ചിക്കോട്ടുകാവു രാമചന്ദ്രന്റെ കാര്യത്തിൽ അതിത്തിരി കടന്നുപോവുകയും ചെയ്തു. ഒടുവിൽ പൂരവിളംബരത്തിന്റെ അന്ന് തെച്ചിക്കോട്ട് രാമചന്ദ്രനെ കാണാനായി മാത്രം ആരാധകർ അണമുറിയാതെ എത്തിയതോടെ പൂരചരിത്രത്തിൽ മറ്റൊരു ഏടുകൂടി എഴുതി ചേർക്കപ്പെട്ടു. പൂരം സുരക്ഷിതമാക്കാനായി ജോലിചെയ്തത് മുവ്വായിരത്തോളം പോലീസുകാർ. നഗരത്തിലെ എല്ലാറോഡുകളിലും പോലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. വനിതാപോലീസുകാരെയും ഇറക്കി. പൂരത്തിനുവഴിയൊരുക്കി ആളുകളെ മാറ്റാനും കുഴഞ്ഞുവീഴുന്നവർക്കു കൃത്യസമയത്തു വൈദ്യസഹായം ലഭ്യമാക്കാനും ഇവർ പരിശ്രമിച്ചു. ഇവർക്കുപുറമെ വിവിധ സർക്കാർ വകുപ്പുകൾ കൈമെയ് മറന്ന് പ്രവർത്തിച്ചതിന്റെ ഫലമാണ് വിജയകരമായി പൂരം പൂർത്തിയാക്കാൻ സഹായിച്ചത്. Content Highlights:Thrissur Pooram 2019 Concluded
from mathrubhumi.latestnews.rssfeed http://bit.ly/2HilRzq
via
IFTTT
No comments:
Post a Comment