തിരുവനന്തപുരം : തണ്ണീർത്തടമായി നിലനിൽക്കുന്ന നിലം പുരയിടമാക്കി മാറ്റുന്നതിന് അനുമതി നൽകിയതായി ലാൻഡ് റവന്യൂ കമ്മിഷണറുടെ പേരിൽ ഇറക്കിയ വ്യാജരേഖ പിടിച്ചു. തിരുവനന്തപുരം ലാൻഡ് റവന്യൂ കമ്മിഷണറേറ്റിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖ നിർമിക്കുന്ന സംഘം റവന്യൂവകുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തുനൽകി. ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ലാൻഡ് റവന്യൂ കമ്മിഷണർ പോലീസിൽ പരാതിയും നൽകും. ലാൻഡ് റവന്യൂ കമ്മിഷണറേറ്റിൽനിന്ന് യഥാർഥ നമ്പർ സംഘടിപ്പിച്ചാണ് വ്യാജ ഉത്തരവ്. കമ്മിഷണറേറ്റിലെ ഓഫീസ് സീലും ഉത്തരവ് ഒപ്പിട്ട സീനിയർ സൂപ്രണ്ടിന്റെ ഒപ്പുള്ള സീലും ഇതിലുണ്ട്. ഇവയുടെ മാതൃകയെടുത്ത് വ്യാജ സീൽ ഉണ്ടാക്കിയതാകാം. ഭാഷയും സർക്കാർ ഉത്തരവിലേതിന് സമാനമാണ്. തൃശ്ശൂർ മതിലകത്ത് മൂളംപറമ്പിൽ വീട്ടിൽ ഹംസ എന്നയാളുടെയും ബന്ധുക്കളുടെയും പേരിൽ എറണാകുളം ചൂർണിക്കരയിലുള്ള 25 സെന്റ് സ്ഥലം തരംമാറ്റുന്നതിന് വേണ്ടിയാണ് വ്യാജ ഉത്തരവുണ്ടാക്കിയത്. ഹംസ ഇതിന് അപേക്ഷിച്ചിരുന്നു. ഭേദഗതിചെയ്ത നെൽവയൽ-തണ്ണീർത്തട നിയമപ്രകാരം ഇത് പരിഗണിക്കപ്പെടില്ലെന്ന് കണ്ടപ്പോഴാണ് വ്യാജ ഉത്തരവ് ഹാജരാക്കിയത്. നിയമപ്രകാരം ആർ.ഡി.ഒ. തീർപ്പുകല്പിക്കേണ്ട കാര്യത്തിൽ കമ്മിഷണറുടെ ഉത്തരവ് ചൂർണിക്കര വില്ലേജ് ഓഫീസറിൽ സംശയമുണ്ടാക്കി. വില്ലേജ് ഓഫീസർ ആർ.ഡി.ഒയോട് വ്യക്തത തേടാൻ തീരുമാനിച്ചു. എന്നാൽ സമയംപാഴാകുമെന്ന് പറഞ്ഞ് ആർ.ഡി.ഒ.യ്ക്കുള്ള കത്ത് ഇയാൾതന്നെ കൈയിൽ വാങ്ങി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ കമ്മിഷണറുടെ ഉത്തരവിന്റെ ആധികാരികത ശരിവെച്ച് നിലം പുരയിടമാക്കി നൽകാമെന്ന ആർ.ഡി.ഒ.യുടെ നിർദേശം ഹാജരാക്കി. അതും വ്യാജമായിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിൽക്കുന്ന സമയത്ത് ഇത്തരമൊരു ഉത്തരവിറക്കാൻ സാധ്യതയില്ലെന്ന സംശയത്തിൽ വില്ലേജ് ഓഫീസർ കമ്മിഷണറേറ്റിൽ അന്വേഷിച്ചു. കമ്മിഷണറായിരുന്ന യു.വി. ജോസിന്റെ പേരിൽ മാർച്ച് 29-നുള്ളതാണ് ഉത്തരവ്. എന്നാൽ അദ്ദേഹം തിരഞ്ഞെടുപ്പ് ജോലികൾക്കായി സംസ്ഥാനത്തിന് പുറത്തായിരുന്നതിനാൽ റവന്യൂ സെക്രട്ടറി ഡോ. വി. വേണുവിനായിരുന്നു ചുമതല. ഉത്തരവ് വ്യാജമാണെന്ന് ആദ്യപരിശോധനയിൽത്തന്നെ കണ്ടെത്തി. കൂടുതൽ അന്വേഷണത്തിനായി ഫയലുകൾ ഉന്നതോദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. Content Highlights:wetlands-fake documents
from mathrubhumi.latestnews.rssfeed http://bit.ly/2Vddi1E
via
IFTTT
No comments:
Post a Comment