പേരാമ്പ്ര (കോഴിക്കോട്): സൂപ്പിക്കട ഇന്ന് ശാന്തമാണ്. ഒരുവർഷംമുമ്പ് മേയിൽ അപ്രതീക്ഷിതമായി എത്തിയ നിപ രോഗത്തിനുമുമ്പിൽ വിറങ്ങലിച്ചുനിന്ന നാടാണിത്. രോഗഭീതിയിൽ ആളുകളൊഴിഞ്ഞ് നിശ്ചലമായ നാളുകൾ. രോഗത്തിന്റെ പ്രഭവകേന്ദ്രം സൂപ്പിക്കടയിൽനിന്നെന്ന പ്രാഥമികനിഗമനവും പിന്നാലെയെത്തി. പക്ഷേ, ഒറ്റമനസ്സോടെ നാട് ആ വിപത്തിനെ നേരിട്ടപ്പോൾ ആശങ്ക നീങ്ങി. നിപ രോഗമെന്ന് സംശയിക്കുന്ന സംസ്ഥാനത്തെ ആദ്യ മരണം േമയ് അഞ്ചിന് ചങ്ങരോത്ത് പഞ്ചായത്തിലെ വളച്ചുകെട്ടി സാബിത്തിന്റേതായിരുന്നു. പിന്നാലെ 18-ന് സഹോദരൻ മുഹമ്മദ് സാലിഹും വിടപറഞ്ഞു. അപ്പോഴാണ് നിപ വൈറസാണ് രോഗകാരണമെന്ന് ലോകമറിയുന്നത്. അതിനടുത്ത ദിവസം സാലിഹിന്റെ വാപ്പയുടെ സഹോദരന്റെ ഭാര്യ മറിയവും(50) മരിച്ചു. എല്ലാ പ്രാർനകളെയും വിഫലമാക്കി 24-ന് സാബിത്തിന്റെ വാപ്പ മൂസ മുസ്ല്യാരും (62) കോഴിക്കോട്ടെ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി. സാബിത്തിനെ പരിചരിക്കവേ രോഗം പകർന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ചെമ്പനോടയിലെ ലിനിയുടെ ജീവനും നിപയിൽ പൊലിഞ്ഞു. ആകെ 16 പേർ. ഉറ്റവരുടെ മൃതദേഹംപോലും അവസാനമായി കാണാനാകാതെ മറിയവും ഇളയ മകൻ മുത്തലിബും കുടുംബത്തിൽ തനിച്ചായ സമയം. പന്തിരിക്കരയ്ക്കുസമീപം ആവടുക്കയിലെ ബന്ധുവീട്ടിലേക്ക് തത്കാലത്തേക്ക് താമസംമാറിയ അവർ ദുരന്തവാർത്ത ഒന്നൊന്നായി കേട്ടു. ഒരുവർഷം പിന്നിടുമ്പോൾ സൂപ്പിക്കടയ്ക്ക് അല്പമകലെ മദ്രസ സ്റ്റോപ്പിന് സമീപം കുയ്യണ്ടം പുത്തനിടത്തിൽ പുതുതായി വാങ്ങിച്ച വീട്ടിലാണ് മറിയവും മുത്തലിബും. മറിയത്തിന്റെ ഉമ്മ ഫാത്തിമയുമുണ്ട് കൂടെ. നാലുമക്കളായിരുന്നു മറിയത്തിന്. ഒരു മകൻ മുഹമ്മദ് സാലി 2013-ൽ വാഹനാപകടത്തിൽ മരിച്ചു. ''പുതിയ വീട്ടിൽ ഒരുദിവസംപോലും താമസിക്കാനാകാതെയാണ് മക്കൾ പോയത്. എല്ലാവരെയും അടുത്തുനിന്ന് പരിചരിച്ചതാണ് ഞാൻ. എന്നെ മാത്രം രോഗം തൊട്ടില്ല...'' -മറിയത്തിന്റെ വാക്കുകൾ ഇടറി. പുതിയ വീടിന്റെ പണി പൂർണമായിട്ടില്ല. അത്യാവശ്യകാര്യങ്ങൾ തീർത്ത് കഴിഞ്ഞവർഷം നോമ്പ് കഴിഞ്ഞ് ഇങ്ങോട്ടേക്ക് മാറിയതാണ്. ഇടയ്ക്ക് ഇവിടെയും ബന്ധുവീട്ടിലുമൊക്കെയായി താമസം. മുത്തലിബ് പേരാമ്പ്ര ജബലന്നൂർ കോളേജിൽ ബി.എ. രണ്ടാംവർഷ വിദ്യാർഥിയാണ്. മൂസയുടെയും സാലിഹിന്റെയും മരണത്തിൽ സർക്കാർ പ്രഖ്യാപിച്ച സഹായധനം ഇവർക്ക് ലഭിച്ചു. എന്നാൽ നിപ ബാധിതരുടെ പട്ടികയിൽ ഇല്ലാതിരുന്നതിനാൽ സാബിത്തിന്റെ സഹായധനം എപ്പോൾ കിട്ടുമെന്ന് അറിയില്ല. കളക്ടറേറ്റിൽ അപേക്ഷ നൽകിയപ്പോൾ ഡി.എം.ഒ.യുടെ കത്ത് എത്തിക്കാൻ പറഞ്ഞിരുന്നു. അത് നൽകിയിട്ടും മറുപടി കിട്ടിയില്ല. തനിക്കൊരു ജോലിയെന്ന സ്വപ്നവും സഫലമായില്ല. തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ ഒരിക്കൽ പോയെങ്കിലും തീരുമാനമൊന്നുമായില്ലെന്ന് മുത്തലിബ് പറഞ്ഞു. ജാഗ്രതയോടെ ആരോഗ്യവകുപ്പ് ഒരുവർഷം പിന്നിടുമ്പോൾ ആരോഗ്യ വകുപ്പ് എല്ലായിടത്തും ജാഗ്രതയോടെയുണ്ട്. വവ്വാലുകളിൽ തുടർപരിശോധനയ്ക്കായി ഇടയ്ക്കിടെ വിദഗ്ധസംഘം സ്ഥലത്തെത്തുന്നുമുണ്ട്. Content Highlights:nipah virus- one year-losing the first lives
from mathrubhumi.latestnews.rssfeed http://bit.ly/2JgL9PV
via
IFTTT
No comments:
Post a Comment