കോട്ടയം: എറണാകുളം-അങ്കമാലി അതിരൂപതയിലെ പുതിയ വിവാദമായ 'വ്യാജരേഖാ' കേസില്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ജേക്കബ് മനത്തോടത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തെയും പ്രൊ-പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. വര്‍ഗീസ് പൊട്ടയ്ക്കല്‍ ഇറക്കിയ വിശദീകരണക്കുറിപ്പിനെയും വിമര്‍ശിച്ച് മറ്റൂര്‍ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ആന്റണി പൂതവേലില്‍ വീണ്ടും രംഗത്തെത്തി.
രേഖ വ്യാജമല്ലെന്ന് ബിഷപ് മനത്തോടത്ത് പറയാന്‍ പാടില്ലായിരുന്നുവെന്ന് ഫാ.ആന്റണി ‘മംഗളം ഓണ്‍ലൈനോട്’ പ്രതികരിച്ചു. ആദിത്യയുടെ പിതാവിന്റെ സങ്കടം കണ്ടിട്ടാണെങ്കില്‍ പോലും കേസില്‍ രണ്ടാം പ്രതിയായ ബിഷപ് തന്നെ പത്രസമ്മേളനം വിളിച്ചുകൂട്ടാന്‍ പാടില്ലായിരുന്നു. കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ ഹര്‍ജി ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹം നടത്തിയ പത്രസമ്മേളനം അദ്ദേഹത്തിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്നതാണ്. രേഖ വ്യാജമാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതാണ്. അത് വ്യാജമല്ലെന്ന് പറയാന്‍ ബിഷപ് മനത്തോടത്തിന്റെ കയ്യില്‍ എന്തു തെളിവാണുള്ളതെന്നും ഫാ.ആന്റണി ചോദിക്കുന്നു.
അദ്ദേഹത്തെ വത്തിക്കാന്‍ അതിരൂപതയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയമിച്ചിരിക്കുന്നത് പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ്. അതിനു പകരം വിമത വൈദികര്‍ക്കൊപ്പം ചേര്‍ന്ന് അദ്ദേഹം പ്രശ്‌നം ആളിക്കത്തിക്കുകയാണ്. അത് സഭയുടെ നിലപാടല്ല. അദ്ദേഹം നിഷ്പക്ഷത പാലിച്ച് നിലപാട് എടുക്കണമായിരുന്നു. ആലഞ്ചേരി പിതാവിനെ തള്ളിപ്പറയുന്ന വിധത്തില്‍ അത്തരമൊരു വിശദീകരണ കുറിപ്പ് ഇറക്കാന്‍ അദ്ദേഹം എന്തുകൊണ്ട് അനുമതി കൊടുത്തു. വിവേകത്തോടെയും കരുതലോടെയും പെരുമാറാനാണ് വത്തിക്കാന്‍ അദ്ദേഹത്തോട് നിര്‍ദേശിച്ചിരുന്നത്. അദ്ദേഹം പത്രസമ്മേളനം നടത്തിയതും വിശദീകരണ കുറിപ്പ് ഇറക്കിയതും വിവേകപൂര്‍ണ്ണമായ നടപടിയാണോയെന്നും ഫാ. ആന്റണി പൂതവേലില്‍ ചോദിക്കുന്നു.
ഫാ.പോള്‍ തേലക്കാട്ട് മാധ്യമപ്രവര്‍ത്തനത്തേക്കാള്‍ ഉപരി പൗരോഹിത്യത്തോട് ആയിരുന്നു സത്യസന്ധത പാലിക്കേണ്ടിയിരുന്നത്. വ്യാജമായി സൃഷ്ടിച്ച രേഖ നാളുകളോളം കൈവശംവച്ച് മറ്റ് വൈദികര്‍ക്കിടയില്‍ പറഞ്ഞുപരത്തി. അദ്ദേഹം ഒരു 'വിശുദ്ധ പശുവല്ല'. എന്നെയും നിങ്ങളെയും പോലെ ഒരു പച്ചമനുഷ്യന്‍ മാത്രമാണ്.
ബിഷപ് മനത്തോടത്ത് കേസില്‍ രണ്ടാം പ്രതിസ്ഥാനത്തു നില്‍ക്കുന്നതുകൊണ്ടായിരിക്കാം കഴിഞ്ഞ ദിവസം വികാരി ജനറാള്‍ ആയ പൊട്ടയ്ക്കലിനെ കൊണ്ട് കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ ഇറക്കിയത്. വീണ്ടും വിവാദത്തില്‍പെടാതിരിക്കാനാണ് വികാരി ജനറാളിനെ സമ്മര്‍ദ്ദത്തിലാക്കിയത്. സഹായ മെത്രാന്മാര്‍ സസ്‌പെന്‍ഷനില്‍ ആയതിനാല്‍ അവര്‍ക്ക് സര്‍ക്കുലര്‍ ഇറക്കാന്‍ കഴിയില്ല. അതിനാല്‍ അവരുടെ സമ്മര്‍ദ്ദവുമുണ്ടാകും. ആ വൈദികന്‍ നിസ്സഹായനാണ്. സസ്‌പെന്‍ഷനിലാണെങ്കിലും സഹായമെത്രാന്മാര്‍ക്ക് മനത്തോടത്ത് പിതാവ് ചില ചുമതലകള്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരുടെ സമ്മര്‍ദ്ദത്തിന് അദ്ദേഹം വഴങ്ങിക്കൊടുക്കുകയാണ്. അദ്ദേഹത്തിന് ചില സ്ഥാനമോഹങ്ങളുമുണ്ട്. ഇവരുമായി ചേര്‍ന്നുനിന്നാല്‍ നാളെ ചിലപ്പോള്‍ തനിക്കുമൊരു ബിഷപ് ആകാന്‍ സാധിച്ചാലോ എന്ന് അദ്ദേഹം ചിന്തിക്കുന്നുണ്ട്. കഴിഞ്ഞ തവണ ബിഷപ് സ്ഥാനത്തേക്ക് വൈദികരെ പരിഗണിച്ച പട്ടികയില്‍ ഇദ്ദേഹവുമുണ്ടായിരുന്നു. അന്ന് ജോസ് പുത്തന്‍വീട്ടിലിനെയാണ് ബിഷപ് ആക്കിയത്. സ്ഥാനമോഹമില്ലയായിരുന്നുവെങ്കില്‍ സത്യത്തോടും നീതിയോടും നിഷ്പക്ഷത പാലിച്ചുനില്‍ക്കുന്ന വൈദികനായിരുന്നുവെങ്കില്‍ ഫാ.പൊട്ടയ്ക്കല്‍ ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കാന്‍ പാടില്ലായിരുന്നു. ഇത് താന്‍ ചെയ്യാന്‍ പാടില്ലെന്നും തന്റെ പേരില്‍ ഇറക്കാന്‍ പാടില്ലെന്നുമായിരുന്നു അദ്ദേഹം പറയേണ്ടിയിരുന്നതെന്നും ഫാ.പൂതവേലില്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ് അതിരൂപതയിലെ പള്ളികളില്‍ വായിച്ച സര്‍ക്കുലറില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയേയും പോലീസിനെ കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം, സര്‍ക്കുലറിനെ തള്ളിപ്പറഞ്ഞും രേഖ വ്യാജം തന്നെയാണെന്ന് ഊന്നിപ്പറഞ്ഞും സിറോ മലബാര്‍ മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ.ആന്റണി തലച്ചെല്ലൂര്‍ പത്രക്കുറിപ്പ് ഇറക്കിയതിനെ ഫാ. പൂതവേലില്‍ ന്യായീകരിച്ചു. മീഡിയ കമ്മീഷന്‍ സെക്രട്ടറി എന്ന നിലയിലാണ് അദ്ദേഹം ഇടപെട്ടത്. രേഖ വ്യാജമമാണെന്ന് സിനഡ് കണ്ടെത്തിയതാണ്. ഇത് അതിരൂപതയുടെ മാത്രം പ്രശ്‌നമല്ല. കേരള സഭയെയും ഇന്ത്യന്‍ സഭയെയും ആകമാനം ബാധിച്ചിരിക്കുകയാണ്. എട്ട് ലത്തീന്‍ ബിഷപുമാരുടെ പേരുകളും രേഖയിലുണ്ട്. സിനഡ് തീരുമാനപ്രകാരമാണ് കേസ് കൊടുത്തത്. ആ രേഖ വ്യാജമല്ലെന്ന് ബിഷപ് മനത്തോടത്ത് പറയുമ്പോള്‍ അതൊന്നും അംഗീകരിച്ചുകൊണ്ടുക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഫാ.തലച്ചെല്ലൂര്‍ ഇടപെട്ടത്-ഫാ. പൂതവേലില്‍ വ്യക്തമാക്കി.
വ്യാജരേഖ കേസ് നിസാരമാണെന്നും അത് ഐ.ജി തലത്തില്‍ അന്വേഷിക്കേണ്ട കാര്യമെന്താണെന്നും ചോദിക്കുന്ന അതിരൂപതയിലെ വൈദികര്‍ തന്നെയാണ് കേസില്‍ ഇപ്പോള്‍ സി.ബി.ഐയോ ജുഡീഷ്യല്‍ കമ്മീഷനോ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്നത്. അവരുടെ നിലപാട് പരിഹാസ്യമാണ്. പരസ്പര വിരുദ്ധമായാണ് അവര്‍ സംസാരിക്കുന്നതെന്നും ഫാ.ആന്റണി പൂതവേലില്‍ പറഞ്ഞു.
ജൂനിയര്‍ വൈദികനായ ടോണി കല്ലൂക്കാരന്‍ ഒറ്റയ്ക്ക് ഇത്തരമൊരു രേഖ ചമയ്ക്കാന്‍ കഴിയില്ല. പല വൈദികര്‍ക്കും ഇതില്‍ പങ്കുണ്ട്. ഫാ.തേലക്കാട്ടിനെയും ഫാ.ടോണിയെയും ചോദ്യം ചെയ്തുകഴിയുമ്പോള്‍ ഈ പങ്കെല്ലാം പുറത്തുവരും. പോലീസിന് കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇനിയുള്ള നടപടികള്‍ മുന്നോട്ടുപോകുക. ചോദ്യം ചെയ്യലില്‍ വിലപ്പെട്ട കാര്യങ്ങള്‍ വെളിപ്പെട്ടു കിട്ടിയാല്‍ അത് ജഡ്ജിയുടെ ശ്രദ്ധയില്‍പെടുത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താം. ഐപിസി 469 പ്രകാരം വ്യാജരേഖ സൃഷ്ടിച്ച് അപകീര്‍ത്തിപ്പെടുത്താനാണെന്നതിനാല്‍ ജാമ്യം കിട്ടുന്നതില്‍ ബുദ്ധിമുട്ടില്ല. ജാമ്യം കിട്ടിയില്ലെങ്കില്‍ ഇവര്‍ ജയിലില്‍ പോകേണ്ടിവരും. വിചാരണയില്‍ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞാല്‍ മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. ഇവര്‍ക്കു വേണ്ടി വ്യാജരേഖ ഉണ്ടാക്കിയ ആദിത്യന് ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. ഈ കേസില്‍ ഒരു പോസ്റ്റുമാന്റെ റോള്‍ മാത്രമാണ് മനത്തോടത്ത് പിതാവിനുള്ളത്. പക്ഷേ കേസില്‍ വിചാരണ നടത്തി കോടതി വെറുതെ വിടുന്നതുവരെ അദ്ദേഹം പ്രതിസ്ഥാനത്തുനില്‍ക്കുമെന്നും അഭിഭാഷകന്‍ കൂടിയായ ഫാ.ആന്റണി പൂതവേലില്‍ പറഞ്ഞു.
ആദിത്യനെ പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിച്ചതിനെ താന്‍ അനുകൂലിക്കുന്നില്ല. ഏതു പ്രതിയായാലും കുറ്റം സമ്മതിപ്പിക്കാന്‍ മര്‍ദ്ദിക്കുന്നത് ഇപ്പോഴത്തെ പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ല. പക്ഷേ, നാര്‍ക്കോ അനാലിസിസ്, നുണ പരിശോധന പോലെയുള്ള ശാസ്ത്രീയ പരിശോധനകള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തില്‍ പോലീസ് അവരുടെതായ മുറകള്‍ സ്വീകരിക്കാറുണ്ട്. ഇതാദ്യത്തെ സംഭവമല്ല. കേരളത്തില്‍ എല്ലാ കേസുകളിലും ഇതൊക്കെ പതിവാണ്. ഈ അതിരൂപതയില്‍പെട്ട ഒരുപാട് ചെറുപ്പക്കാര്‍ പല കേസുകളിലും പെട്ട് ജയിലില്‍ കിടപ്പുണ്ട്. അവര്‍ക്കുവേണ്ടിയൊന്നും ഇവര്‍ ഇടപെടുന്നില്ലല്ലോ. ആദിത്യനെ രക്ഷപ്പെടുത്തേണ്ടത് ഈ വൈദികരുടെ ആവശ്യമാണ്. അവന്‍ രക്ഷപ്പെട്ടാലേ ഇവര്‍ രക്ഷപ്പെടുകയുള്ളൂ.-ഫാ.ആന്റണിപൂതവേലില്‍ ആരോപിച്ചു.
-ബീനാ സെബാസ്റ്റ്യന്‍
from mangalam.com http://bit.ly/2MfDGUk
via IFTTT
No comments:
Post a Comment