ലേ: ലഡാക്കിലെ മാധ്യമപ്രവർത്തകരെ ബിജെപി പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായി ലഡാക്ക് പ്രസ് ക്ലബ്ബ്. അഞ്ചാം ഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ലഡാക്കിൽ തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിയെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണം ഉയർന്നിരിക്കുന്നത്. പാർട്ടിയുടെ പ്രചാരണം മികച്ച രീതിയിൽ ചിത്രീകരിക്കാനായാണ് മാധ്യമപ്രവർത്തകർക്ക് പണം നൽകി സ്വാധീനിക്കാൻ ബിജെപി ശ്രമിച്ചതെന്ന് പ്രസ് ക്ലബ്ബ് ആരോപിക്കുന്നു. വിഷയത്തിൽ മാധ്യമപ്രവർത്തകർ നൽകിയ പരാതിയിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ഹോട്ടൽ സിങ്കെ പാലസിൽ നടത്തിയ ബിജെപിയുടെ വാർത്താ സമ്മേളനത്തിന് ശേഷം പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ രവീന്ദർ റെയ്നയും മറ്റ് നേതാക്കളും മാധ്യമ പ്രവർത്തകർക്ക് പണം വാഗ്ദാനം ചെയ്തുവെന്നാണ് ലഡാക് പ്രസ് ക്ളബ്ബിന്റെ പരാതിയിൽ പറയുന്നത്. പണം വാഗ്ദാനം ചെയ്തത് മാധ്യമപ്രവർത്തകർക്ക് മനോവേദനയുണ്ടാക്കിയെന്നും ആരും ബിജെപി നീട്ടിയ പണം കൈപ്പറ്റാൻ തയ്യാറായില്ലെന്നും പരാതിയിൽ വിശദീകരിക്കുന്നു. ബിജെപി നടത്തിയത് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും നേതാക്കൾക്കെതിരെ നടപടി എടുക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. അതേസമയം ആരോപണം ബിജെപി നേതാക്കൾ നിഷേധിച്ചു. ആരെയെങ്കിലും പണകൊടുത്ത് വിലയ്ക്കുവാങ്ങുന്നതിൽ തങ്ങൾ വിശ്വസിക്കുന്നില്ലെന്നും മാധ്യമപ്രവർത്തകർക്ക് വളരയെധികം ബഹുമാനം നൽകുന്നവരാണ് തങ്ങളെന്നും ബിജെപി പറയുന്നു. എന്നാൽ പരാതിയിൽ പ്രാഥമിക അന്വേഷണം തുടങ്ങിയെന്നും ആവശ്യമെങ്കിൽ പോലീസിന് പരാതി നൽകുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ചതുഷ്കോണ മത്സരമാണ് ലഡാക് ലോക്സഭാ മണ്ഡലത്തിലുള്ളത്. ബിജെപി, കോൺഗ്രസ്, നാഷണൽ കോൺഫറൻസ്, പിഡിപി, ഒരു സ്വതന്ത്രൻ എന്നിവരാണ് മത്സരിക്കുന്നത്. ബുദ്ധമതവിശ്വാസികൾക്ക് പ്രാമുഖ്യമുള്ള ഇവിടെ കോൺഗ്രസും ബിജെപിയും ബുദ്ധമതത്തിൽ നിന്നുള്ള സ്ഥാനാർഥികളെയാണ് നിർത്തിയിരിക്കുന്നത്. 2014ൽ ലഡാക്കിൽ ബിജെപി വിജയിച്ചിരുന്നു. Content Highlights:BJP trying to bribe reporters accuse Press Club Leh (Ladakh)
from mathrubhumi.latestnews.rssfeed http://bit.ly/2Vhfrcs
via
IFTTT
No comments:
Post a Comment