അഖില മുക്കം: നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകൻ ഉത്തരക്കടലാസ് തിരുത്തിയതിനെത്തുടർന്ന് തടഞ്ഞുവച്ചിരുന്ന ഒരു വിദ്യാർഥിയുടെ പ്ലസ്ടു പരീക്ഷാഫലം ബുധനാഴ്ച പ്രസിദ്ധീകരിച്ചു. കൊമേഴ്സ് വിഭാഗം വിദ്യാർഥിനി അഖിലയുടെ പരീക്ഷാഫലമാണ് പുറത്തുവന്നത്. എല്ലാ വിഷയത്തിലും എ പ്ലസുണ്ട്. അധ്യാപകൻ തിരുത്തിയ നാലുചോദ്യങ്ങളുടെ ഉത്തരങ്ങൾ ഒഴിവാക്കി മൂല്യനിർണയം നടത്തിയശേഷമാണ് ഫലം പ്രസിദ്ധീകരിച്ചതെന്ന് ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ. ഗോകുലകൃഷ്ണൻ പറഞ്ഞു. കംപ്യൂട്ടർ ആപ്ലിക്കേഷൻ പേപ്പറിലാണ് അധ്യാപകൻ ഉത്തരങ്ങൾ തിരുത്തിയതായി കണ്ടെത്തിയത്. എന്നിട്ടും ആ വിഷയത്തിൽ എ പ്ലസ് ഗ്രേഡ് നേടി അഖില സ്വന്തം കഴിവുതെളിയിച്ചു. എൻ.എസ്.എസ്. വൊളന്റിയർ എന്ന നിലയിൽ കിട്ടിയ ഗ്രേസ് മാർക്കുകൂടി കൂടിയപ്പോൾ ആ പേപ്പറിന് നൂറിൽ നൂറാണ് മാർക്ക്. കുട്ടിക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടാനുമായി. മലയാളത്തിനും മുഴുവൻ മാർക്ക് ലഭിച്ചു. അധ്യാപകൻ തിരുത്തിയ നാലുചോദ്യങ്ങളിൽ രണ്ടെണ്ണത്തിന് അഖില എഴുതിയ ഉത്തരങ്ങൾ ശരിയായിരുന്നു. ഇതുവെട്ടി ഇതേ ഉത്തരം തന്നെയാണ് അധ്യാപകൻ തിരുത്തിയെഴുതിയത്. ആ നാല് ഉത്തരങ്ങളും ഒഴിവാക്കാൻ അഖില ആവശ്യപ്പെടുകയായിരുന്നു. സ്കൂളിലെ അധ്യാപകൻ നിഷാദ് വി. മുഹമ്മദ് ഉത്തരക്കടലാസ് തിരുത്തിയെന്നാണ് കണ്ടെത്തിയത്. മറ്റുരണ്ട് കുട്ടികളുടെ ഉത്തരക്കടലാസ് മാറ്റിയെഴുതിയെന്നും കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് അഖില ഉൾപ്പെടെ മൂന്നുവിദ്യാർഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവച്ചത്. സംഭവത്തിൽ ചൊവ്വാഴ്ച ഹയർസെക്കൻഡറി ജോയന്റ് ഡയറക്ടർ ഡോ. എസ്.എസ്. വിവേകാനന്ദന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം സ്കൂളിലെത്തി വിദ്യാർഥികളുടെ മൊഴിരേഖപ്പെടുത്തിയിരുന്നു. അധ്യാപകൻ പരീക്ഷാപ്പേപ്പർ മാറ്റിയെഴുതിയെന്ന് കണ്ടെത്തിയ രണ്ടുവിദ്യാർഥികളോട് വീണ്ടും പരീക്ഷയെഴുതണമെന്ന് നിർദേശിച്ചിട്ടുണ്ട്. വരുന്ന സേ പരീക്ഷയാണ് ഇവർ എഴുതേണ്ടത്. അഖിലയ്ക്ക് പ്ലസ് വൺ പരീക്ഷയിലും കംപ്യൂട്ടർ ആപ്ലിക്കേഷനിൽ മുഴുവൻ മാർക്ക് ലഭിച്ചിരുന്നു. ഇതുൾപ്പെടെ അഞ്ചുവിഷയങ്ങളിൽ എ പ്ലസ് ഗ്രേഡുമുണ്ടായിരുന്നു. Content Highlights:teacher impersonation in plus two exam, Plus Two Results
from mathrubhumi.latestnews.rssfeed http://bit.ly/2W1s0sf
via
IFTTT
No comments:
Post a Comment