തിരുവനന്തപുരം: തിരഞ്ഞെടുപ്പു ജോലിക്ക് നിയോഗിച്ചവരുടെ തപാൽബാലറ്റുകൾ വ്യാപകമായി കാണാതായി. 63,538 തപാൽബാലറ്റുകൾ അനുവദിച്ചതിൽ 10,000-ത്തിൽ താഴെമാത്രമാണ് ഇതുവരെ തിരിച്ചെത്തിയത്. ബാലറ്റ് അനുവദിക്കാതെ കെട്ടിക്കിടക്കുന്ന അപേക്ഷകളും ഏറെയാണ്. തപാൽബാലറ്റുകൾ ജീവനക്കാർക്ക് ലഭിക്കാത്തതിലും അയച്ച ബാലറ്റുകൾ തിരിച്ചെത്താത്തതിലും ദുരൂഹതയുണ്ട്. 24,973 പോളിങ് ബൂത്തുകളാണ് കേരളത്തിലുണ്ടായിരുന്നത്. ഒരു ബൂത്തിൽ നാല് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ടാകും. ഇവർക്കെല്ലാം തപാൽവോട്ട് ചെയ്യേണ്ടിവരില്ല. തിരഞ്ഞെടുപ്പ് ജോലി ചെയ്യുന്നത് അതേ ലോക്സഭാ മണ്ഡലത്തിലാണെങ്കിൽ ഇലക്ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഏത് ബൂത്തിലും വോട്ടുചെയ്യാം. പകുതിയിലേറെ ഉദ്യോഗസ്ഥർ ഈ സൗകര്യം ഉപയോഗപ്പെടുത്തിയിട്ടുണ്ടാകുമെന്നാണ് തിരഞ്ഞെടുപ്പ് ഓഫീസർമാർ പറയുന്നത്. എന്നാലും ബാക്കിയുള്ളവരുടെ തപാൽ വോട്ടുകൾപോലും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഏപ്രിൽ 20-നു മുമ്പ് തപാൽബാലറ്റിനുള്ള അപേക്ഷ നൽകണമെന്നായിരുന്നു നിർദേശം. ഏപ്രിൽ 17 വരെ തിരഞ്ഞെടുപ്പുജോലിക്ക് നിയോഗിച്ച ജീവനക്കാർക്ക് പരിശീലനം നടന്നിട്ടുണ്ട്. ജീവനക്കാരുടെ അപേക്ഷ മണ്ഡലം ഉൾക്കൊള്ളുന്ന കളക്ടറേറ്റിലെത്തുമ്പോഴേക്കും അവസാനതീയതി കഴിഞ്ഞു. അതിനാൽ, വന്ന അപേക്ഷകൾ ചില കളക്ടറേറ്റുകളിൽ കെട്ടിക്കിടക്കുകയാണ്. നൽകിയ ബാലറ്റുകളെക്കുറിച്ചും വ്യക്തതയില്ല. ഇതു പലർക്കും ലഭിച്ചിട്ടുമില്ല. അവസാനഘട്ട പരിശീലനത്തിൽ പങ്കെടുത്ത മിക്ക പോളിങ് ഉദ്യോഗസ്ഥർക്കും ബാലറ്റുകൾ ലഭിച്ചില്ല. പരിശീലനകേന്ദ്രത്തിൽനിന്നാണ് തപാൽവോട്ട് ആവശ്യമുള്ളവർ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർക്ക് അപേക്ഷ നൽകിയത്. ഇത് കളക്ടറേറ്റുകൾവഴി അതത് മണ്ഡലത്തിലെ കളക്ടറേറ്റിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. അവിടെനിന്നാണ് ബാലറ്റുകൾ അപേക്ഷകൻ നൽകിയ വിലാസത്തിലേക്ക് അയക്കുന്നത്. ഇതേക്കുറിച്ച് ജീവനക്കാർ കളക്ടറേറ്റിൽ അന്വേഷിക്കുമ്പോഴും കൃത്യമായ മറുപടിയില്ല. ലഭിച്ച അപേക്ഷകൾക്കൊക്കെ ബാലറ്റ് അയച്ചിട്ടുണ്ടെന്നാണ് കളക്ടറേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ നൽകുന്ന മറുപടി. ഇവ ആരെങ്കിലും ഒന്നിച്ചു ശേഖരിച്ചിട്ടുണ്ടോയെന്ന സംശയവുമുണ്ട്. പോലീസുകാരുടെ തപാൽ ബാലറ്റുകൾ അസോസിയേഷൻ നേതാക്കൾ കൈപ്പറ്റിയത് വിവാദമായിരുന്നു. ഇക്കാര്യത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശമനുസരിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. ഈ സാഹചര്യത്തിൽ ബാലറ്റ് പേപ്പർ ഒന്നിച്ച് ശേഖരിച്ചത് പ്രശ്നമാകുമെന്ന നിഗമനത്തിൽ വോട്ടുചെയ്യാതെ പൂഴ്ത്തിയതാവുമെന്നാണ് സംശയം. ബാലറ്റ് വാങ്ങിയതിന് തെളിവില്ലാത്തതിനാൽ ഇക്കാര്യത്തിൽ അന്വേഷണം സാധ്യമാവില്ലെന്നാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. content highlights:postal ballot kerala, chief election officer, loksabha election
from mathrubhumi.latestnews.rssfeed http://bit.ly/2YumDPE
via
IFTTT
No comments:
Post a Comment