കൊൽക്കത്ത: സി.പി.എമ്മിന് അടിപതറിയ ബംഗാളിൽ പാർട്ടിയിൽനിന്ന് ബി.ജെ.പി.യിലേക്കുള്ള ഒഴുക്ക് തുടരുന്നു. ഏറ്റവുമൊടുവിൽ സി.പി.എം. എം.എൽ.എ.യായ ദേവേന്ദ്ര റോയിയും ബി.ജെ.പി.യിൽ ചേർന്നതോടെ അക്ഷരാർഥത്തിൽ ഞെട്ടിയിരിക്കുകയാണ് ബംഗാൾ സി.പി.എം. കോൺഗ്രസിൽനിന്നും തൃണമൂലിൽനിന്നും നേതാക്കൾ ബി.ജെ.പി.യിൽ ചേർന്നാലും തങ്ങളുടെ നേതാക്കളാരും ബി.ജെ.പി. പാളയത്തിലെത്തില്ലെന്നായിരുന്നു സി.പി.എം നേതൃത്വത്തിന്റെ വിശ്വാസം. എന്നാൽ ഇതെല്ലാം തകിടംമറിച്ചാണ് പാർട്ടിയിൽനിന്നുള്ള ഒഴുക്ക് തുടരുന്നത്. മാസങ്ങൾക്ക് മുൻപാണ് ആദ്യത്തെ സി.പി.എം. എം.എൽ.എ. ബംഗാളിൽ ബി.ജെ.പി.യിൽ ചേർന്നത്. മൂന്നുതവണ സി.പി.എം. എം.എൽ.എ.യായി തിരഞ്ഞെടുക്കപ്പെട്ട ഖഗൻ മുർമുവാണ് അന്ന് ചെങ്കൊടിത്തണലിൽനിന്ന് കാവിക്കോട്ടയിലെത്തിയത്. കോൺഗ്രസുമായുള്ള സി.പി.എമ്മിന്റെ സഹകരണമായിരുന്നു ഖഗൻ മുർമുവിനെ പാർട്ടിവിടാൻ പ്രേരിപ്പിച്ചത്. ഒപ്പം നരേന്ദ്രമോദിയുടെ വികസന നയങ്ങളും സ്വാധീനിച്ചെന്ന് അദ്ദേഹം നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്തായാലും സി.പി.എം വിട്ടെത്തിയ ഖഗൻ മുർമുവിനെ ഇത്തവണത്തെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. കാര്യമായി പരിഗണിച്ചു. മാൾഡ നോർത്തിലെ സ്ഥാനാർഥിയായി ഖഗൻ മുർമുവിനെയാണ് ബി.ജെ.പി. പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ രണ്ട് ലക്ഷത്തിലേറെ വോട്ടിന് അദ്ദേഹം ജയിച്ചുകയറി. മണ്ഡലത്തിൽ മത്സരിച്ച സി.പി.എമ്മിന് കിട്ടിയത് വെറും അമ്പതിനായിരം വോട്ട് മാത്രം. ഖഗൻ മുർമു ബി.ജെ.പി.യിലെത്തി എം.പിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് മറ്റൊരു സി.പി.എം. എം.എൽ.എ.യും ബി.ജെ.പി. പാളയത്തിലെത്തുന്നത്. ഹേമത്ബാദ് മണ്ഡലത്തിലെ എം.എൽ.എ.യായ ദേബേന്ദ്ര റോയിയാണ് ഇത്തവണ ബി.ജെ.പിയിലെത്തിയത്. ബംഗാളിലെ ഭരണം മമത ബാനർജി കൈയടക്കിയത് മുതലാണ് സി.പി.എമ്മിന്റെ തകർച്ചയും തുടങ്ങിയത്. സിംഗൂർ, നന്ദിഗ്രാം സമരങ്ങൾക്ക് പിന്നാലെ ബംഗാളിൽ സി.പി.എമ്മിന് ഭരണം നഷ്ടമായി. ഇതോടൊപ്പം പാർട്ടിയുടെ പതനവും ആരംഭിച്ചു. ഒടുവിൽ 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വെറും ഏഴു ശതമാനം മാത്രം വോട്ട് വിഹിതമാണ് പാർട്ടിയുടെ സമ്പാദ്യം. കുത്തകയായിരുന്ന പല മണ്ഡലങ്ങളിലും അത്രയേറെയായിരുന്നു വോട്ട് ചോർച്ച. എന്നാൽ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വെറും രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി. ഇത്തവണ 18 സീറ്റുകളിലാണ് വിജയം കുറിച്ചത്. അതും നാൽപ്പത് ശതമാനത്തിലേറെ വോട്ട് വിഹിതം നേടിയാണെന്നതും ശ്രദ്ധേയമാണ്. Content Highlights:another cpm mla from bengal joins bjp
from mathrubhumi.latestnews.rssfeed http://bit.ly/2ECkudw
via
IFTTT
No comments:
Post a Comment