കോഴിക്കോട്: മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ ഗുരുതര ചികിത്സാ പിഴവ് സംഭവിച്ചുവെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. ചേമഞ്ചേരി തൂവക്കോട് കൊയമ്പുറത്ത് താഴേക്കുനിയിൽ ബൈജു(39) ആണ് ശനിയാഴ്ച പുലർച്ചയോടെ മരിച്ചത്. പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാനായി ഏപ്രിൽ ഒമ്പതിനായിരുന്നു ബൈജുവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നത്. ഏപ്രിൽ 13-ന് ശസ്ത്രക്രിയക്കും വിധേയനായി. ശസ്ത്രക്രിയ സമയത്ത് സ്രവങ്ങൾ പുറത്തേക്ക് പോവാനുള്ള രണ്ട് വാൽവുകൾ ഡോക്ടർമാർ വെക്കാൻ മറന്നതാണ് ആരോഗ്യസ്ഥിതി വഷളാവാൻ കാരണമായത്. പുറത്തേക്ക് പോവേണ്ട സ്രവങ്ങൾ ശരീരത്തിന് അകത്ത് തന്നെയാവുകയും ഇത് വൃക്കയുടെ പ്രവർത്തനം തകരാറിലാക്കുകയുമായിരുന്നു. സ്രവങ്ങൾ അടിഞ്ഞ് കൂടി വൃക്കകൾ പൂർണമായും അലിഞ്ഞ് പോവുന്ന അവസ്ഥയിലുമായി. വൃക്കയുടെ പ്രവർത്തനം തകരാലായതോടെ ബൈജുവിനെ ഡയാലിസിസിന് അടക്കം വിധേയമാക്കിയിരുന്നു. കഴിഞ്ഞ 39 ദിവസവം മെഡിക്കൽ കോളേജിലെ ഐ.സി.യു.വിൽ ആയിരുന്നു. ആരോഗ്യ നില വഷളായതോടെ വാൽവ് സ്ഥാപിക്കാൻ വീണ്ടും ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. തുടർന്ന് മെഡിക്കൽ കോളേജിലെ അസൗകര്യ കുറവ് പറഞ്ഞ് വെള്ളിയാഴ്ച രാവിലെ ബൈജുവിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയിൽ നിന്ന് വീണ്ടും ശസ്ത്രക്രിയ നടത്തി മെഡിക്കൽ കോളേജിലേക്ക് തന്നെ തിരിച്ചെത്തിച്ചുവെങ്കിലും ശനിയാഴ്ച പുലർച്ചയോടെ മരണം സംഭവിക്കുകയിരുന്നു. പിത്താശയക്കല്ല് നീക്കം ചെയ്യാനായി സാധാരണ ഒരു താക്കോൽദാര ശസ്ത്രക്രിയ കഴിഞ്ഞ് 48 മണിക്കൂർ നിരീക്ഷണത്തിന് ശേഷം രോഗിക്ക് ആശുപത്രി വിടാവുന്നതാണ്. അങ്ങനെയിരിക്കെയാണ് ബൈജുവിന്റെ കാര്യത്തിൽ മരണ സംഭവിച്ചത്. സംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നും കുടുംബത്തെ സർക്കാർ ഏറ്റെടുക്കണമെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. രണ്ട് ചെറിയ കുട്ടികളും ഭാര്യയും അടങ്ങുന്നതാണ് ദളിത് വിഭാഗത്തിൽ പെട്ട ബൈജുവിന്റെ കുടുംബം. കൂലിപ്പണിക്കാരനായ ബൈജുവിന്റെ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം പോലും യാഥാർഥമായിട്ടില്ല. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് തൊട്ട് മുന്നെ വരെ ബന്ധുക്കളോട് പറഞ്ഞത് ബൈജുവിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നാണ്. എന്നാൽ പത്ത് ശതമാനം പോലും ജീവിക്കാൻ സാധ്യതയില്ലാത്ത അവസ്ഥിയിലെത്തിച്ചാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതെന്നും എൻ.സുബ്രഹ്മണ്യൻ ആരോപിച്ചു. സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്നത് കേട്ടിട്ടുണ്ട്. എന്നാൽ മെഡിക്കൽ കോളേജിൽ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതിൽ ദുരൂഹതയുണ്ടെന്നും സുബ്രഹ്മണൻ ആരോപിച്ചു. അന്വേഷണത്തിന് ഉത്തരവിട്ടു- സൂപ്രണ്ട് കോഴിക്കോട്: മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെ രോഗി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി ആശുപത്രി സൂപ്രണ്ട് ഡോ.സജിത് കുമാർ പറഞ്ഞു. എന്താണ് സംഭവിച്ചത് എന്നത് അതിന് ശേഷം മാത്രമേ പറയാൻ കഴിയൂ. മൂന്ന് ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. റിപ്പോർട്ട് ഉടൻ ലഭ്യമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു Content Highlights:Patiant died in Kozhikode Medical College During Treatment
from mathrubhumi.latestnews.rssfeed http://bit.ly/30vm4Hs
via
IFTTT
No comments:
Post a Comment