തിരുവനന്തപുരം: ഒന്നാംക്ലാസ് മുതൽ പന്ത്രണ്ടാംക്ലാസ് വരെ ഒരു യൂണിറ്റാക്കി ഡയറക്ടർ ഓഫ് ജനറൽ എജ്യുക്കേഷന് കീഴിലാക്കാൻ തീരുമാനം. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, ഹൈസ്കൂൾ പരീക്ഷകളെല്ലാം ഏകോപിപ്പിച്ച് പൊതുവായ ഒരു പരീക്ഷാ കമ്മിഷണർക്ക് കീഴിലാക്കും. ഡയറക്ടർ ജനറൽ ഓഫ് എജ്യുക്കേഷൻ തന്നെയായിരിക്കും കമ്മിഷണർ. തിരുവനന്തപുരത്ത് അധ്യാപക -അനധ്യാപക സംഘടനകളുമായും സ്കൂൾ മാനേജ്മെന്റ്- വിദ്യാർഥി പ്രതിനിധികളുമായും വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് നടത്തിയ ചർച്ചക്കുശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാഠ്യവിഷയങ്ങൾ കുറേക്കൂടി ആഴത്തിൽ മനസ്സിലാക്കുന്നതിനാണ് മാതൃഭാഷയിലുംകൂടി പാഠപുസ്തകം നൽകിയതെന്ന് മന്ത്രി പറഞ്ഞു. ഇംഗ്ലീഷ് മീഡിയത്തിൽ പുസ്തകങ്ങൾ നൽകിക്കഴിഞ്ഞു. ഭാഷാ അധ്യാപകർ, കായിക അധ്യാപകർ എന്നീ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേക ചർച്ച നടത്തും. മറ്റ് പ്രധാനതീരുമാനങ്ങൾ 1.ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ ഓഫീസ് സംവിധാനം പൊതുവാക്കും. ഹൈസ്കൂൾ, ഹയർ സെക്കൻഡറി കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായിട്ടായിരിക്കും ജീവനക്കാർ. 2.സ്കൂൾ മേധാവി ഹയർ സെക്കൻഡറി പ്രിൻസിപ്പലാകും. ഹെഡ്മാസ്റ്റർ വൈസ് പ്രിൻസിപ്പലാകും. പത്താംതരംവരെ ചുമതല വൈസ് പ്രിൻസിപ്പലിനായിരിക്കും. പ്രിൻസിപ്പലിന്റെ ജോലിഭാരം കുറയ്ക്കും. ഹെഡ്മാസ്റ്റർക്ക് നിലവിലുള്ള ജോലിഭാരത്തിന് തുല്യമായിരിക്കും പ്രിൻസിപ്പലിന്റെ ജോലി. പ്രിൻസിപ്പലിന്റെ ജോലിഭാരം കുറയ്ക്കുന്നതിനായി ഹയർ സെക്കൻഡറിയിലെ ജൂനിയർ അധ്യാപരെയോ താത്കാലിക അധ്യാപകരെ നിയമിക്കാം. 3.നിലവിലുള്ള ഡി.ഡി., ആർ.ഡി.ഡി., എ.ഡി., ഡി.ഇ.ഒ., എ.ഇ.ഒ. സംവിധാനം തുടരും രണ്ടാംഘട്ട ചർച്ചയിൽ വിദ്യാഭ്യാസവകുപ്പിനെ പ്രതിനിധീകരിച്ച് ഡി.പി.ഐ. കെ. ജീവൻ ബാബു, അഡീഷണൽ ഡി.പി.ഐ. ജെസി ജോസഫ്, പൊതുവിഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, ഹയർ സെക്കൻഡറി ജോയന്റ് ഡയറക്ടർ ഡോ. പി.പി. പ്രകാശൻ എന്നിവരും അധ്യാപക-അനധ്യാപക സംഘടനകളെ പ്രതിനിധീകരിച്ച് ടി.സി. മാത്തുക്കുട്ടി (എൻ.ജി.ഒ. യൂണിയൻ), എൻ.കെ. ബെന്നി (എൻ.ജി.ഒ. അസോസിയേഷൻ), കെ.സി. ഹരികൃഷ്ണൻ, എൻ. ശ്രീകുമാർ, എ.കെ. സൈനുദ്ദീൻ, എം. സലാഹുദ്ദീൻ, സുധീർചന്ദ്രൻ, ജയിംസ് കുര്യൻ, സിബി ആന്റണി തെക്കേടത്ത്, സാബു ജി. വർഗീസ്, ഇന്ദുലാൽ, എം. ജയകൃഷ്ണൻ, എം. രാധാകൃഷ്ണൻ, ആർ.എസ്. ജയലേഖ എന്നിവരും സംസാരിച്ചു. കഴിഞ്ഞദിവസം പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ അധ്യാപക സംഘടനകളുമായി ചർച്ച നടത്തിയിരുന്നു. ജൂൺ മൂന്നുമുതൽ പ്രക്ഷോഭം പൊതുവിദ്യാഭ്യാസ മേഖല തകർക്കാനാണ് സർക്കാർ നീക്കം. രാഷ്ട്രീയ അജൻഡയുടെ ഭാഗമായാണ് തിടുക്കത്തിൽ തീരുമാനം എടുക്കുന്നത്. ലയനം അംഗീകരിക്കില്ല. അധ്യാപക സമൂഹം ജൂൺ മൂന്നുമുതൽ കനത്തപ്രക്ഷോഭം നടത്തും. സ്കൂൾ പ്രവേശനോത്സവം ഉൾപ്പെടെയുള്ളവ ബഹിഷ്കരിക്കും -സംയുക്ത സമരസമിതി Content Highlights:Education, Kerala, HSS, HS
from mathrubhumi.latestnews.rssfeed http://bit.ly/2WbDJVP
via
IFTTT
No comments:
Post a Comment