: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചത് ഒന്നാം നമ്പർ അഴിമതിക്കാരനായാണ് എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആക്ഷേപത്തിനെതിരേ ശക്തമായി പ്രതികരിച്ച് കോൺഗ്രസ് നേതൃത്വം. പാർട്ടി അധ്യക്ഷൻ രാഹുൽഗാന്ധിയും സഹോദരിയും പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും ട്വിറ്ററിലൂടെ പ്രതികരിച്ചു. ശനിയാഴ്ച ഉത്തർപ്രദേശിലെ റാലിയിലാണ് മോദി രാജീവ് ഗാന്ധിക്കെതിരേ തിരിഞ്ഞത്. ''നിങ്ങളുടെ അച്ഛനെ സേവകന്മാർ മിസ്റ്റർ ക്ലീൻ എന്നാണു വിളിക്കുന്നത് എന്നാൽ, അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചത് ഒന്നാം നമ്പർ അഴിമതിക്കാരനായാണ്.'' -എന്നായിരുന്നു മോദിയുടെ വാക്കുകൾ. ''മോദിജീ, യുദ്ധം കഴിഞ്ഞു. നിങ്ങളുടെ കർമഫലം നിങ്ങളെ കാത്തിരിക്കുന്നു. താങ്കളെക്കുറിച്ച് താങ്കൾക്കുള്ള വിശ്വാസം എന്റെ അച്ഛനുമേൽ ആരോപിക്കുന്നത് ഗുണം ചെയ്യില്ല. എന്റെ എല്ലാസ്നേഹവും ദൃഢാലിംഗനവും''-എന്നാണ് മോദിയുടെ പരാമർശത്തോട് രാഹുൽ പ്രതികരിച്ചത്. ''രക്തസാക്ഷികളുടെ പേരിൽ വോട്ടു ചോദിക്കുന്ന പ്രധാനമന്ത്രി ഇന്നലെ കുലീനനായ ഒരാളുടെ രക്തസാക്ഷിത്വത്തെ അനാദരിച്ചു. ഇതിന് അമേഠിയിലെ ജനങ്ങൾ ഉചിതമായ മറുപടി നൽകും. രാജീവ് ഗാന്ധി അമേഠിയിലെ ജനങ്ങൾക്കു വേണ്ടിയാണ് ജീവൻ നൽകിയത്. ശരി മോദിജീ, രാജ്യം ഒരിക്കലും വഞ്ചന മറക്കില്ല.'' -പ്രിയങ്കാഗാന്ധി ട്വീറ്റ് ചെയ്തു. സ്വീഡിഷ് കമ്പനിയായ ബൊഫോഴ്സിൽനിന്ന് തോക്കു വാങ്ങുന്നതിനുള്ള കരാറിൽ അന്നത്തെ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി കമ്മിഷൻ വാങ്ങിയെന്ന 1980-'90 കാലത്തെ ആരോപണം ഉയർത്തിക്കാട്ടിയായിരുന്ന പ്രധാനമന്ത്രിയുടെ പരാമർശം. ഈ ആരോപണം കോൺഗ്രസിന് ഭരണം നഷ്ടപ്പെടുന്നതിനും ഇടയാക്കി. 1991-ലെ തിരഞ്ഞെടുപ്പു പ്രാചാരണത്തിനിടെ രാജീവ് ഗാന്ധി തമിഴ്നാട്ടിൽ വെച്ച് കൊല്ലപ്പെടുകയും ചെയ്തു. മോദിയുടെ പരാമർശത്തിനെതിരേ കോൺഗ്രസ് നേതൃത്വം ഒന്നാകെ ട്വിറ്ററിലൂടെയും പ്രസ്താവനകളിലൂടെയും പ്രതികരിച്ചു. കോൺഗ്രസ് വക്താവ് പവൻ ഖേര പത്രസമ്മേളനവും നടത്തി. 1991-ൽ മരിച്ച മനുഷ്യനെ (രാജീവ് ഗാന്ധി) അപമാനിക്കാൻ സഭ്യതയുടെയും മാന്യതയുടെയും എല്ലാ അതിരുകളും മോദി ലംഘിച്ചതായി മുൻ ധനമന്ത്രി പി. ചിദംബരം പറഞ്ഞു. രാജീവ് ഗാന്ധിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നു കണ്ട് ഡൽഹി ഹൈക്കോടതി തള്ളിയതാണെന്നും ഇതിനെ ചോദ്യംചെയ്ത് ബി.ജെ.പി. സുപ്രീം കോടതിയിൽ അപ്പീൽ പോയിട്ടില്ലെന്നും ചിദംബരം പറഞ്ഞു. മോദി മാനോരോഗിയെപ്പോലെ പെരുമാറുന്നതായി കോൺഗ്രസ് സ്ഥിരം അധിക്ഷേപക്കാരനെപ്പോലെയും മാനസികരോഗിയെപ്പോലെയുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോൾ പെരുമാറുന്നതെന്ന് കോൺഗ്രസ് പറഞ്ഞു. രാജീവ്ഗാന്ധി ജീവിച്ചിരിപ്പുണ്ടെങ്കിൽ 75 വയസ്സായിട്ടുണ്ടാവും. യൗവനത്തിൽതന്നെ രാജ്യത്തിനു വേണ്ടി ജീവിതം ഹോമിച്ച അദ്ദേഹത്തിനെതിരേയാണ് മോദിയിപ്പോൾ ആരോപണമുന്നയിക്കുന്നത്. അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ഡൽഹി ഹൈക്കോടതി രാജീവ് ഗാന്ധിയെ ബൊഫോഴ്സിൽ കുറ്റവിമുക്തനാക്കുന്നത്. ഇതിനെതിരേ അന്ന് അപ്പീൽ പോവാത്തവരാണിപ്പോൾ തരംതാണ രാഷ്ട്രീയം കളിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പത്രസമ്മേളനത്തിൽ പറഞ്ഞു. content highlights: Rahul Gandhi To PM Modi After Rajiv Attack
from mathrubhumi.latestnews.rssfeed http://bit.ly/2PMkgVv
via
IFTTT
No comments:
Post a Comment