തിരുവനന്തപുരം: ഐ.എസ്.ആർ.ഒ. ചാരക്കേസുമായി ബന്ധപ്പെട്ട്, ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന് സർക്കാർ നൽകിയ 50 ലക്ഷം രൂപ നഷ്ടപരിഹാരം ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കാൻ നിയമോപദേശം. കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കെതിരേ സിവിൽ കേസ് രജിസ്റ്റർ ചെയ്യാമെന്നും നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് സർക്കാരിന് ശുപാർശ നൽകി. സർക്കാർ ഖജനാവിൽനിന്ന് ചെലവിട്ട തുക വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരിൽനിന്ന് തിരിച്ചുപിടിക്കാനാവുമോയെന്ന് പരിശോധിക്കാൻ മന്ത്രിസഭ നിയമസെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്നാണ് വിരമിച്ച ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കെതിരേ സിവിൽ കേസ് രജിസ്റ്റർ ചെയ്യാമെന്ന് നിയമസെക്രട്ടറി കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിക്ക് ശുപാർശ നൽകിയത്. മന്ത്രിസഭായോഗം ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.മുൻ ഡി.ജി.പി. സിബി മാത്യൂസ്, മുൻ എസ്.പി.മാരായ കെ.കെ. ജോഷ്വ, എസ്. വിജയൻ, അന്നത്തെ പ്രത്യേക അന്വേഷണസംഘം അംഗങ്ങൾ, അന്നത്തെ ആഭ്യന്തര സെക്രട്ടറി, ക്രൈംബ്രാഞ്ച് മേധാവി, പുനരന്വേഷണത്തിന് വിജ്ഞാപനമിറക്കിയ ഉദ്യോഗസ്ഥർ തുടങ്ങിയവരിൽനിന്ന് തുക ഈടാക്കാമെന്ന് നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. നമ്പി നാരായണനെ കുടുക്കിയ ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടി നിർദേശിക്കാൻ ജസ്റ്റിസ് ഡി.കെ. ജെയിന്റെ നേതൃത്വത്തിലുള്ള സമിതിയെ സുപ്രീംകോടതി നിയോഗിച്ചിരുന്നു. സമിതി മറ്റാരെയെങ്കിലും കുറ്റക്കാരെന്ന് കണ്ടെത്തിയാൽ അവരെയും സിവിൽ കേസിൽ ഉൾപ്പെടുത്തി തുക ഈടാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.സെപ്റ്റംബറിലാണ് സുപ്രീംകോടതി നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. ഒരു മാസത്തിനുശേഷം സെക്രട്ടേറിയറ്റ് ദർബാർഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ തുക നമ്പി നാരായണന് കൈമാറി.
from mathrubhumi.latestnews.rssfeed http://bit.ly/2DQUsml
via
IFTTT
No comments:
Post a Comment