മുംബൈ: മുംബൈയിലെ നായർ ആശുപത്രിയിൽ ജാതി അധിക്ഷേപത്തെത്തുടർന്ന് മെഡിക്കൽ ബിരുദാനന്തരവിദ്യാർഥിനി ഡോ. പായൽ തഡ്വി ആത്മഹത്യചെയ്ത സംഭവത്തിൽ ആരോപണവിധേയയായ സീനിയർ ഡോക്ടർമാരെ അറസ്റ്റ് ചെയ്തു. ഡോ. ഭക്തി മെഹർ, ഡോ. അങ്കിത ഖണ്ഡൽവാൾ, ഡോ. ഹേമ അഹൂജ, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഗ്രിപാഡ പോലീസാണ് ഇവരെ അറസ്റ്റുചെയ്തത്. ഈ സംഭവത്തിൽ അറസ്റ്റിലാ ഡോക്ടർമാരുൾപ്പെടെ നാലു പേരുടെ ലൈസൻസ് ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ(ബി.എം.സി.) മരവിപ്പിച്ചിരുന്നു. അറസ്റ്റിലായവർക്ക് പുറമെ ഡോ. ചിയാങ് ലിങ്ങിനുമെതിരേയാണ് നടപടി. ഡോ.ഭക്തി മെഹറിനെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. മഹാരാഷ്ട്രാ വനിതാകമ്മിഷനും പ്രശ്നത്തിൽ ഇടപെട്ടിരുന്നു. റാഗിങ്ങിന് സമാനമായ സംഭവത്തിൽ എന്തുകൊണ്ട് നടപടികൾ സ്വീകരിച്ചില്ലെന്ന് ആരാഞ്ഞ് വനിതാകമ്മിഷൻ ആശുപത്രിയധികൃതർക്ക് നോട്ടീസയച്ചിരുന്നു. അങ്കിത ഖണ്ഡൽവാൾ, ഹേമ അഹൂജ, ഭക്തി മെഹർ എന്നിവരെ മഹാരാഷ്ട്ര റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ അംഗത്വത്തിൽനിന്ന് താത്കാലികമായി പുറത്താക്കിയിട്ടുണ്ട്. അതേസമയം, രണ്ടാംദിവസമായ ചൊവ്വാഴ്ചയും നായർ ആശുപത്രിയുടെ മുമ്പിൽ പ്രതിഷേധം തുടർന്നു. മൂന്ന് വനിതാ ഡോക്ടർമാർചേർന്നാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് പായലിന്റെ പിതാവ് സൽമാൻ ആരോപിച്ചു. മകളുടെ മരണത്തിനുത്തരവാദികളായ മൂന്ന് മുതിർന്ന ഡോക്ടർമാർക്കെതിരേ നടപടിവേണമെന്നാവശ്യപ്പെട്ട് പായലിന്റെ മാതാപിതാക്കൾ ആശുപത്രിക്കുമുമ്പിൽ സമരത്തിലാണ്. വഞ്ചിത് ബഹുജൻ അഘാഡിയും വിവിധ ദളിത് സംഘടനകളും പ്രതിഷേധപരിപാടിയിൽ പങ്കെടുത്തു. തിങ്കളാഴ്ച ആശുപത്രിക്കുമുമ്പിൽ വിവിധ ദളിത്, ഇടതുപക്ഷ സംഘടനകളും പ്രതിഷേധിച്ചിരുന്നു. പായലിന്റെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനുമുമ്പിൽ കൊണ്ടുവരണമെന്ന് ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദ് ആവശ്യപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ചയാണ് മുംബൈ സെൻട്രലിലുള്ള നായർ ആശുപത്രിയിൽ ഇരുപത്തിമൂന്നുകാരിയായ ഡോ. പായൽ തഡ്വി ജീവനൊടുക്കിയത്. ഗോത്രവർഗക്കാരിയെന്നുള്ള നിരന്തര അധിക്ഷേപത്തെക്കുറിച്ച് പായൽ പരാതിപ്പെട്ടിരുന്നെന്നും നടപടി വൈകിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പ്രതിഷേധക്കാർ പറയുന്നു. Content Highlight: Senior doctor arrested for Mumbai Doctors suicide case
from mathrubhumi.latestnews.rssfeed http://bit.ly/2wpv6I3
via
IFTTT
No comments:
Post a Comment