കണ്ണൂർ: സിദ്ധാർഥ് മന്ത്രിയമ്മയ്ക്ക് ഉമ്മ നൽകുമ്പോൾ വേദിയിലെ ചിത്രത്തിൽ അമ്മ ലിനിയുണ്ടായിരുന്നു. മുന്നിൽ ഒരുപാട് നഴ്‌സമ്മമാരും. നിപ്പ ബാധിതനെ പരിചരിക്കുന്നതിനിടെ ഇതേ രോഗം ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ മക്കൾക്ക് മാതൃദിനം ഇങ്ങനെയായിരുന്നു. കണ്ണൂരിൽ നടന്ന നഴ്‌സസ് ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് ചെമ്പനോടയിൽനിന്ന് അച്ഛൻ പി.സജീഷിനൊപ്പമാണ് സിദ്ധാർഥും ജ്യേഷ്ഠൻ ഋതുലും എത്തിയത്. എപ്പോഴും ഫോണിൽ വിളിക്കുന്ന മന്ത്രി കെ.കെ.ശൈലജയെ കണ്ടപ്പോൾ മുന്നുവയസ്സുകാരൻ സിദ്ധാർഥ് മന്ത്രിക്ക് മുത്തം നൽകി. മുന്നിൽ നിറഞ്ഞുനിൽക്കുന്ന നഴ്‌സമ്മമാരിലേക്കായിരുന്നു ആറുവയസ്സുകാരൻ ഋതുലിന്റെ നോട്ടം. ദിനാഘോഷ ഉദ്ഘാടനത്തിന്റെ വിളക്കുതെളിക്കാൻ മന്ത്രി ഇവരെ കൈപിടിച്ച് ഒപ്പം കൂട്ടി. അമ്മ ലിനിയുടെ പേരിലുള്ള അവാർഡ് വാങ്ങുന്നവരെയും അവർ കണ്ടു. ഉച്ചഭക്ഷണം കഴിഞ്ഞ് പറശ്ശിനിക്കടവ് ക്ഷേത്രത്തിലും പോയി. ഇക്കുറി ഋതുൽ ഒന്നാംക്ലാസിലേക്കാണെന്ന് സജീഷ് പറഞ്ഞു. തൊട്ടടുത്തുള്ള ചെമ്പനോട റെയ്‌മണ്ട് മെമ്മോറിയൽ സ്കൂളിലാണ് ചേർക്കുക. സിദ്ധാർഥിന് മൂന്നുവയസ്സായി. ലിനിയുടെ പേരിൽ തുടങ്ങുന്ന അങ്കണവാടി പൂർത്തിയായാൽ അവിടെ ചേർക്കാനാണ് തീരുമാനം. ലിനിയുടെ അമ്മ രാധ, സഹോദരി ലിബി, ഭർത്താവ് ഷൈജു എന്നിവരും ഒപ്പമുണ്ടായിരുന്നു.
from mathrubhumi.latestnews.rssfeed http://bit.ly/2LB3HNG
via
IFTTT
No comments:
Post a Comment