കണ്ണൂർ: റീപോളിങ് നടക്കുന്ന കാസർകോട്, കണ്ണൂർ മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലെ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് ആറ് മണിയോടെ അവസാനിക്കും.ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഞായറാഴ്ചയാണ് നാല് ബൂത്തുകളിൽ റീപോളങ് നടക്കുക. കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ എ.യു.പി. സ്കൂളിലെ 19-ാം ബൂത്ത്, പുതിയങ്ങാടി ജുമാഅത്ത് ഹയർസെക്കൻഡറി സ്കൂളിലെ 69, 70 ബൂത്തുകൾ, തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിൽപ്പെട്ട പാമ്പുരുത്തി മാപ്പിള എ.യു.പി.എസിലെ 166-ാം ബൂത്ത് എന്നിവിടങ്ങളിലാണ് റീപോളിങ്. ഇതിൽ കല്യാശ്ശേരിയിലെ മൂന്നുബൂത്തുകൾ കാസർകോട് ലോക്സഭാ മണ്ഡലത്തിലാണ്. തളിപ്പറമ്പിലെ പാമ്പുരുത്തി സ്കൂൾ കണ്ണൂർ മണ്ഡലത്തിലും. പിലാത്തറയിൽ സി.പി.എം. പ്രവർത്തകരും മറ്റ് മൂന്ന് ബൂത്തുകളിൽ മുസ്ലിംലീഗ് പ്രവർത്തകരും കള്ളവോട്ടുചെയ്തെന്നാണ് കണ്ടെത്തിയത്. നാലു ബൂത്തുകളിലും ഏപ്രിൽ 23-ന് നടന്ന വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയിരുന്നു. ഞായറാഴ്ച രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് റീപോളിങ്. റീപോളിങ്ങിൽ വോട്ടർമാരുടെ ഇടത്തെ കൈയിലെ നടുവിരലിലാണ് മഷി പുരട്ടുക. സംസ്ഥാനത്ത് പല തിരഞ്ഞെടുപ്പുകളിലും കള്ളവോട്ട് ആരോപണങ്ങളുണ്ടായിട്ടുണ്ടെങ്കിലും അതിന്റെപേരിൽ റീപോളിങ് നടക്കുന്നത് ആദ്യമാണ്. ഇതോടെ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ റീപോളിങ് നടക്കുന്ന ബൂത്തുകളുടെ എണ്ണം അഞ്ചാകും. മോക് പോളിങ് നടത്തിയ വോട്ടുകൾ ഒഴിവാക്കാതെ വോട്ടെടുപ്പ് നടത്തിയതിനാൽ, എറണാകുളം കിഴക്കേ കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയിരുന്നു. Content Highlights: repolling-election campaigning-kannur-kasaragod
from mathrubhumi.latestnews.rssfeed http://bit.ly/2Ho3F7O
via
IFTTT
No comments:
Post a Comment